FEFKA: ‘സിനിമകളാണ് വയലൻസിന് കാരണമെന്ന വാദം അസംബന്ധം’; ഫെഫ്ക
FEFKA Reacts to Comments on the Influence of Violence: വയലൻസ് പ്രമേയമാക്കിയുള്ള വെബ് സീരിസുകളും ഗെയിമുകളും സിനിമകളും മറ്റ് രാജ്യങ്ങളിൽ നിന്നും ലഭ്യമാണെന്നും പത്ത് പേരെ വെടിവെച്ചു കഴിഞ്ഞാൽ ഒരു തോക്ക് സൗജന്യമായി ലഭിക്കുന്നത് പോലുള്ള ഗെയിമുകൾ ഇന്ന് കുട്ടികൾക്കിടയിൽ എത്രയോ സുപരിചിതമാണെന്നും ഫെഫ്ക പറയുന്നു.

സിനിമകളിലെ വയലൻസ് പ്രേക്ഷകരെ സ്വാധീനിക്കുന്നുവെന്ന ആരോപണത്തിൽ പ്രതികരിച്ച് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ. സമീപ കാലത്ത് നടന്ന പല കൊലപാതകങ്ങൾക്കും സിനിമകൾ പ്രേരണയായി എന്ന തരത്തിലുള്ള അഭിപ്രായം രാഷ്ട്രീയ യുവജന-വിദ്യാർത്ഥി പ്രസ്ഥാന നേതൃത്വങ്ങളിൽ നിന്നും ഭരണകർത്താക്കളിൽ നിന്നും പൊലീസധികാരികളിൽ നിന്നും ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഫെഫ്കയുടെ പ്രതികരണം. ഏതൊരു ഡാറ്റയും വിരൽ തുമ്പത്ത് ലഭിക്കുന്ന ഈ കാലത്ത് സിനിമകളാണ് വയലൻസ് ഉത്പാദിപ്പിക്കുന്നത് എന്ന് പറയുന്നതിൽ എന്ത് അടിസ്ഥാനമാണുള്ളത് എന്ന് ഫെഫ്ക ചോദിച്ചു. അക്രമത്തിന്റെ കാരണം സിനിമയാണെന്ന് പറയുന്നത് അസംബന്ധമാണെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വയലൻസ് പ്രമേയമാക്കിയുള്ള വെബ് സീരിസുകളും ഗെയിമുകളും സിനിമകളും മറ്റ് രാജ്യങ്ങളിൽ നിന്നും ലഭ്യമാണെന്നും പത്ത് പേരെ വെടിവെച്ചു കഴിഞ്ഞാൽ ഒരു തോക്ക് സൗജന്യമായി ലഭിക്കുന്നത് പോലുള്ള ഗെയിമുകൾ ഇന്ന് കുട്ടികൾക്കിടയിൽ എത്രയോ സുപരിചിതമാണെന്നും ഫെഫ്ക പറയുന്നു. ജപ്പാനിൽ നിന്നും കൊറിയയിൽ നിന്നും വരുന്ന സീരീസുകളും ഗെയിമുകളുമെല്ലാം എത്രയോ കാലമായി നമ്മുടെ കുട്ടികൾ കണ്ടുവരികയാണെന്നും ഏറ്റവും കൂടുതൽ വയലൻസ് ഉള്ളത് അവിടെ നിന്നുമെത്തുന്ന സിനിമകൾക്കാണെന്നും സംഘടന ചൂണ്ടിക്കാട്ടി. കൂടാതെ ഇത്രയും വയലൻസ് നിറഞ്ഞ സിനിമകൾ ഒരുക്കിയിട്ടും ക്രൈം റേറ്റ് ഏറ്റവും കുറവുള്ള രാജ്യമാണ് ജപ്പാനെന്നും, അവരുടെ നിയമവ്യവസ്ഥയും, സാമൂഹ്യസുരക്ഷാ മാനദണ്ഡങ്ങളും, സോഷ്യൽ ഓഡിറ്റിങ്ങും അത്രമേൽ ഫലപ്രദമായി പ്രവർത്തിക്കുന്നത് കൊണ്ടാണിതെന്നും ഫെഫ്ക പറഞ്ഞു.
ഫെഫ്ക ഫേസ്ബുക്കിൽ പങ്കുവെച്ച പ്രസ്താവന:
വിഷ്‌ണുപ്രിയയുടെ കൊലപാതകത്തിന് കാരണമായത് അഞ്ചാം പാതിര എന്ന സിനിമയാണെന്നും ദൃശ്യം 2 പോലുള്ള സിനിമകൾ വേറെയും ചില കൊലപാതകങ്ങൾക്ക് പ്രേരണയായെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഇത്തരം സിനിമകൾ ആശയം കണ്ടെത്തുന്നത് സാമൂഹത്തിൽ നിന്നാണ് എന്ന യാഥാർഥ്യം ആരും മറക്കരുത്. ഇത്തരം സിനിമകൾ ഇഷ്ടപ്പെടാനും ആസ്വദിക്കാനും പറ്റുന്ന സാമൂഹ്യ അന്തരീക്ഷം ഇവിടെ നിലനിൽക്കുന്നുണ്ട്. എന്നാൽ വയലൻസിനെ അമിതമായി മാർക്കറ്റ് ചെയ്യുന്നതും ഗ്ലോറിഫൈ ചെയ്യുന്നതുമായ ആവിഷ്കാരങ്ങൾ വിമര്ശിക്കപ്പെടേണ്ടതാണ് എന്നും ഫെഫ്ക വ്യക്തമാക്കി.