Shaji N Karun: മലയാള സിനിമയ്ക്ക് രാജ്യാന്തര വിലാസം നൽകിയ സംവിധായകൻ; ഷാജി എൻ കരുൺ അന്തരിച്ചു
Shaji N Karun Passed Away: മലയാള സിനിമയ്ക്ക് രാജ്യാന്തര തലത്തിൽ വിലാസം നൽകിയ സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു. 73 വയസായിരുന്നു.

സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. മലയാള സിനിമയ്ക്ക് രാജ്യാന്തര തലത്തിൽ അംഗീകാരം നൽകിയ സംവിധായകനായിരുന്നു ഷാജി എൻ കരുൺ. 73 വയസായിരുന്നു. ഏറേക്കാലമായി അർബുദരോഗബാധയുടെ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. മലയാള സിനിമാ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാജെസി ഡാനിയേൽ അവാർഡ് നൽകി ആദരിച്ചിരുന്നു.
1988ലാണ് അദ്ദേഹം തൻ്റെ ആദ്യ സിനിമ പുറത്തിറക്കുന്നത്. ‘പ്രേംജി’ നായകനായി പുറത്തിറങ്ങിയ പിറവി എന്ന ഈ സിനിമ ഏഴുപതോളം ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളടക്കം 31ലധികം പുരസ്കാരങ്ങൾ നേടുകയും ചെയ്തു. കാന്‍ ചലച്ചിത്രമേളയില്‍ പാംദോറിന് നാമനിര്‍ദേശംചെയ്യപ്പെട്ട ‘സ്വം’ എന്ന സിനിമ തൻ്റെ അടുത്ത സിനിമയായി 1994ൽ പുറത്തിറങ്ങി. 1999ൽ മോഹൻലാലിനെ നായകനാക്കി പുറത്തിറങ്ങിയ തൻ്റെ മൂന്നാമത്തെ സിനിമ വാനപ്രസ്ഥം കാൻ അടക്കമുള്ള ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചു. സിനിമയ്ക്ക് മൂന്ന് ദേശീയ പുരസ്കാരങ്ങളും ലഭിച്ചു. പിന്നീട് മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ കുട്ടി സ്രാങ്ക് എന്ന സിനിമ അഞ്ച് ദേശീയ പുരസ്കാരങ്ങൾ നേടി. സ്വപാനം (2013), ഓള് (2018) എന്നീ സിനിമകളാണ് പിന്നീട് അദ്ദേഹം സംവിധാനം ചെയ്ത്. ഓളിന് ഒരു ദേശീയ പുരസ്കാരമുണ്ട്.
2011ൽ രാജ്യം പദ്മ ശ്രീ നൽകി ആദരിച്ചു. 1979ൽ പുറത്തിറങ്ങിയ തമ്പ് എന്ന സിനിമയിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡ് നേടി. ഛായാഗ്രാഹകൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ മേഖലകളിൽ ആകെ ഏഴ് ദേശീയ പുരസ്കാരങ്ങളാണ് അദ്ദേഹത്തിനുള്ളത്. ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.