ARM Telegram: ടെലഗ്രാം വഴി എആര്‍എം കാണേണ്ടവര്‍ കാണട്ടെ; അല്ലാതെ എന്ത് പറയാന്‍’; രോഷം പ്രകടിപ്പിച്ച് സംവിധായകന്‍ ജിതിന്‍ ലാല്‍
ARM in Telegram: 'ഒരു സുഹൃത്താണ് ഈ വിഡിയോ അയച്ചത്. ഹൃദയ ഭേദകമാണ്. വെറേ ഒന്നും പറയാനില്ല. ടെലഗ്രാം വഴി എആര്‍എം കാണേണ്ടവര്‍ കാണട്ടെ, അല്ലാതെ എന്ത് പറയാന്‍' – ജിതില്‍ ലാല്‍ രോഷത്തോടെ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ARM movie(screengrab)
കൊച്ചി : ഏറെ കാത്തിരിപ്പിനൊടുവിലാണ് 3ഡി ചിത്രം എആർഎം തീയറ്ററുകളിൽ എത്തിയത്. ആദ്യ ദിനം തന്നെ ഗംഭീര വരവേൽപ്പാണ് ചിത്രത്തിനു ലഭിച്ചത്. തീയറ്ററിൽ നിന്ന് പുറത്തിറങ്ങുന്ന ഒരോരുത്തർക്കും പറയാനുള്ളത് ഗംഭീര തീയറ്റർ അനുഭവത്തിനെ കുറിച്ചാണ്. ചിത്രം പുറത്തിറങ്ങി നാല് ദിവസങ്ങൾകൊണ്ട് 35 കോടിക്ക് മേലെ ലോകമെമ്പാടുനിന്നും കളക്റ്റ് ചെയ്യാൻ എആർഎമ്മിനായി. തന്റെ സിനിമാജീവിതത്തിൽ ഏറ്റവും വലിയ വിജയചരിത്രം രചിക്കുകയാണ് എആർഎമ്മിലൂടെ എന്നാണ് ടൊവിനോ പറയുന്നത്.
എന്നാൽ ഒരു വശത്ത് ഗംഭീരമായി തീയറ്ററുകളിൽ ചിത്രം പ്രദർശനം തുടരുമ്പോൾ മറുവശത്ത് ചിത്രം ടെലഗ്രാമില്‍ ഒരാള്‍ കാണുന്ന വിഡിയോ പങ്കിട്ട് സംവിധായകന്‍ ജിതില്‍ ലാല്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ‘ഒരു സുഹൃത്താണ് ഈ വിഡിയോ അയച്ചത്. ഹൃദയ ഭേദകമാണ്. വെറേ ഒന്നും പറയാനില്ല. ടെലഗ്രാം വഴി എആര്‍എം കാണേണ്ടവര്‍ കാണട്ടെ, അല്ലാതെ എന്ത് പറയാന്‍’ – ജിതില്‍ ലാല്‍ രോഷത്തോടെ ഫെയ്സ്ബുക്കില്‍ കുറിച്ചു.
പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ സ്വന്തമാക്കിയാണ് ചിത്രം തീയറ്ററുകളിൽ മുന്നേറുന്നത്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെ ചിത്രം കുടുംബപ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത് കഴിഞ്ഞു. ഇതോടെ മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍റെ ലൈഫ് ടൈം കളക്ഷനെ എആര്‍എം മറികടന്നു കഴിഞ്ഞു. അതേസമയം ഓണ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടി മുന്നേറുന്നതും എആര്‍എമാണ്. 5 ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തത്. ത്രീഡി ചിത്രം കൂടിയായ എആര്‍എം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യുജിഎം മോഷന്‍പിച്ചേഴ്‌സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്.
തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തിയത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ,, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് ചിത്രത്തിന്റെ ചായാഗ്രഹണം. എഡിറ്റിംഗ് നിർവഹിച്ചത് ഷമീർ മുഹമ്മദ് ആണ്.