Meena Ganesh: ‘ഇനി ഒരൊറ്റ ആഗ്രഹമേ ഉള്ളൂ മുകളിലോട്ട് പോണം, മണി ഉണ്ടായിരുന്നെങ്കിൽ…’; മീന ഗണേശ് അന്ന് പറഞ്ഞത്
Demised Actress Meena Ganesh Last Interview: എന്റെ ഭർത്താവ് മരിച്ചിട്ട് 15 വർഷമായി. അദ്ദേഹം പോയതിൽ പിന്നെ എന്റെ കഷ്ടകാലം ആരംഭിച്ചു എന്ന് മീന ഗണേഷ് അന്ന് അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളി സിനിമ പ്രേക്ഷക മനസിൽ ഇടം നേടിയ നടിയാണ് മീന ഗണേശ്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, നന്ദനം, മീശമാധവൻ തുടങ്ങിയ സിനിമകളിൽ ഇവർ ചെയ്ത വേഷങ്ങൾ ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. കുറച്ച് വർഷങ്ങളായി അഭിനയ രംഗത്ത് സജീവമല്ലാതിരുന്ന മീന വാർധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വ്യാഴാച്ചയാണ് വിട വാങ്ങിയത്. ഇപ്പോഴിതാ, നടി മുൻപ് ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖം വീണ്ടും ശ്രദ്ധ നേടുകയാണ്.
ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്നാണ് താൻ സിനിമകൾ ചെയ്യാത്തതെന്ന് നടി അഭിമുഖത്തിൽ പറഞ്ഞിരുന്നു. അമ്മ സംഘടനയിൽ നിന്നും കൈനീട്ടം ലഭിക്കുന്നുണ്ടെന്നും, മരുന്ന് വാങ്ങൽ എല്ലാം ആ വഴിക്ക് നടന്ന് പോകുമെന്നും അവർ പറഞ്ഞു. “മകൾ പാലക്കാട് ഉണ്ട്. അവൾ ആണ് എന്നെ സഹായിക്കുന്നത്. മകൻ സീരിയൽ ഡയറക്ടറാണ്. എനിക്ക് വീട്ടിൽ സഹായത്തിനായി ഒരു സ്ത്രീ വരും. അവരും ഞാനുമായിട്ട് ഇങ്ങനെ കഴിഞ്ഞു പോകുന്നു. മകൾ എന്നെ വീട്ടിലേക്ക് വിളിക്കുന്നുണ്ടെങ്കിലും ഈ വീട് വിട്ട് പോകാൻ മനസിനൊരു ബുദ്ധിമുട്ട്. എന്റെ ഭർത്താവ് മരിച്ചിട്ട് 15 വർഷമായി. അദ്ദേഹം പോയതിൽ പിന്നെ എന്റെ കഷ്ടകാലം ആരംഭിച്ചു. എവിടെ പോകുവാണെങ്കിലും അദ്ദേഹം കൂടെ ഉണ്ടാകുമായിരുന്നു. അടുത്ത് ഒരു കടയിൽ പോകണമെങ്കിൽ പോലും ഞങ്ങൾ ഒന്നിച്ചാണ് പോയിരുന്നത്. അദ്ദേഹം പോയതോടെ ഞാൻ ഒറ്റപ്പെട്ടു, എന്റെ ബലം പോയി” മീന ഗണേഷ് അന്ന് അഭിമുഖത്തിൽ പറഞ്ഞു.
“ജീവിച്ച് മതിയായി. രാവിലെ ഉണരരുത് എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് രാത്രി ഉറങ്ങുന്നത് പോലും. കാരണം ജീവിതം മടുത്തു. ഒരുപാട് കഷ്ടപ്പെട്ടാണ് ഞാൻ വളർന്നതും വലുതായതും . 1965-ൽ ഞാനും ഭർത്താവും കണ്ടുമുട്ടി, 1975-ൽ ഞങ്ങൾ കല്യാണം കഴിച്ചു. പിന്നീട്, 39 വർഷം ഞങ്ങൾ സന്തോഷമായി ജീവിച്ചു. രണ്ട് മക്കളുമുണ്ടായി. അവരെ നല്ല അന്തസായി വളർത്തി. എന്റെ മകളും മരുമകനും എന്നെ നോക്കും. എന്നാൽ, ഈ വീട് വിട്ട് പോകാൻ എന്റെ മനസ് അനുവദിക്കുന്നില്ല.
ALSO READ: സിനിമ, സീരിയൽ നടി മീന ഗണേഷ് അന്തരിച്ചു
സിനിമയ്‌ക്കായി ഇപ്പോഴും വിളിക്കാറുണ്ട്. പക്ഷെ നടക്കാൻ പോലും വയ്യാത്ത അവസ്ഥയാണ്. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമ ചെയ്തത് ഞാൻ ഇന്നും ഓർക്കുന്നു. മണി പോയതാണ് വലിയ സങ്കടമായത്. കലാഭവൻ മണി ഉണ്ടായിരുന്നെങ്കിൽ എന്നെ തീർച്ചയായും സഹായിച്ചേനെ. അഭിനയിക്കാൻ പോകുമ്പോൾ എന്റെ കൂടെ ഭർത്താവുണ്ടാകും. ഞങ്ങൾ ലൊക്കേഷനിലേക്ക് പോയതും വന്നതും മണിയുടെ വണ്ടിയിലാണ്. മണി എന്നെ അമ്മ എന്ന് തന്നെ ആയിരുന്നു വിളിച്ചിരുന്നത്. ഏഴ് സിനിമ മണിയുടെ കൂടെ ചെയ്തിട്ടുണ്ട്. മണി മരിച്ചപ്പോൾ കാണാൻ പോയിരുന്നില്ല. കാരണം അന്ന് എനിക്ക് വയ്യായിരുന്നുവെന്നും” മീന ഗണേഷ് പറഞ്ഞിരുന്നു.
“നാടകം ചെയ്യുന്ന സമയത്താണ് ഭർത്താവുമായി പ്രണയത്തിലാവുന്നത്. ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ ആയിരുന്നു വിവാഹം. അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു. നാട്ടിലെ പൂവാലൻമാർ ഒക്കെ കളിയാക്കുമായിരുന്നു. എന്നാൽ ഞാൻ തിരിച്ചു മറുപടി കൊടുക്കും. നല്ല തന്റേടമായിരുന്നു അന്ന് എനിക്ക്. ഒരിക്കൽ കളിയാക്കുന്നവൻ പിന്നെ എന്റെ മുഖത്ത് നോക്കില്ല. അങ്ങനത്തെ തന്റേടമായിരുന്നു. പ്രണയത്തിന് എതിർപ്പ് വന്നെങ്കിലും ഞങ്ങൾ അതിൽ ഉറച്ച് നിന്ന് അവസാനം തിരുവില്വാമല ക്ഷേത്രത്തിൽ വെച്ച് വിവാഹതരായി. എന്റെ ഭർത്താവിന്റെ ആത്മാവ് ഇവിടെ ഉണ്ട്. അതെല്ലാം കൊണ്ടായിരിക്കും ഈ വീട് വിട്ട് പോകാൻ എന്നെ മനസ് അനുവദിക്കാത്തത്. ” അവർ പറഞ്ഞു.
അമ്മ സംഘടനയിൽ നിന്നുള്ള പെൻഷൻ മാത്രമാണ് വരുമാനം. മറ്റാരും സഹായിച്ചിട്ടില്ല. ഞാൻ ആരോടും ഒന്നും ആവശ്യപ്പെടാറുമില്ല എന്നും മീന ഗണേശ് പറഞ്ഞിരുന്നു. അമ്മയുടെ മീറ്റിംഗിന് മൂന്ന് വർഷം മുമ്പ് വരെ പോയിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ കാരണം പിന്നെ നിർത്തി. മകൾ ഇക്കാര്യം സംഘടനയെ അറിയിച്ചിരുന്നു. ജീവിതത്തിൽ ഇനിയൊരു ആഗ്രഹവും ഇല്ല. മരിച്ചാൽ മതിയെന്ന് മാത്രമാണ് താനിപ്പോൾ ചിന്തിക്കുന്നതെന്നും അന്ന് മീന ഗണേഷ് പറഞ്ഞിരുന്നു.



