Benny P Nayarambalam: ചാന്തുപൊട്ട് സ്കൂളിൽ ഒപ്പം പഠിച്ച കൂട്ടുകാരനായിരുന്നു; പിന്നീട് അവൻ മാനസികരോഗിയായി: ബെന്നി പി നായരമ്പലം
Benny P Nayarambalam Chanthupottu: ചാന്തുപൊട്ട് എന്ന സിനിമയിലെ ടൈറ്റിൽ കഥാപാത്രം തൻ്റെ സഹപാഠിയായിരുന്നു എന്ന് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം. ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു കഥാപാത്രമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ചാന്തുപൊട്ട് എന്ന ദിലീപ് ചിത്രം 2005ലാണ് റിലീസായത്. ബെന്നി പി നായരമ്പലത്തിൻ്റെ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രം വലിയ ഹിറ്റായിരുന്നെങ്കിലും പിന്നീട് വിമർശനങ്ങൾ നേരിട്ടു. ചിത്രത്തിലെ ചാന്തുപൊട്ട് എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത് വികലമായാണെന്നായിരുന്നു വിമർശനങ്ങൾ. ഈ വിമർശനങ്ങളിൽ ഇപ്പോൾ ബെന്നി പി നായരമ്പലം തന്നെ മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ്.
“പലരും വിഷമത്തോടെ പറയാറുണ്ട്, അവരെ ചാന്തുപൊട്ട് എന്ന് വിളിച്ച് കളിയാക്കുന്നു എന്ന്. ചാന്തുപൊട്ടിലെ കഥാപാത്രം എൻ്റെ കൂടെ എട്ടാം ക്ലാസിൽ ഒരു ബഞ്ചിലിരുന്ന് പഠിച്ച കാർത്തികേയൻ എന്ന സഹപാഠിയായിരുന്നു. അവനിത്തിരി സ്ത്രൈണതയുണ്ടായിരുന്നു. കുട്ടികൾ അവനെ കളിയാക്കുമായിരുന്നു. അവന് പലപ്പോഴും ദേഷ്യം വരുമായിരുന്നു. അവൻ ക്ലാസിൽ വരാതായി. കുറേ കാലം കഴിഞ്ഞ് ഞാൻ അന്വേഷിച്ചപ്പോൾ അവൻ മാനസിക രോഗി ആയിട്ട് വീട്ടിൽ തന്നെ ചങ്ങലക്കിട്ടിരിക്കുകയാണെന്ന്. അതിലെനിക്ക് വലിയ വിഷമം തോന്നി. പിന്നീട് ഒരു സന്ധ്യാസമയത്ത് കാലിൽ പാദസരം കെട്ടിക്കൊണ്ട് അവൻ വഴിയരികിലൂടെ നടന്നുപോകുന്നത് ഞാൻ കണ്ടു. എന്നെ അവൻ നോക്കി ഒന്ന് ചിരിച്ചു. “കാർത്തികേയാ, നിനക്കെന്നെ മനസിലായോ?” എന്ന് ഞാൻ അവനോട് ചോദിച്ചപ്പോൽ അവൻ എൻ്റെ പേര് പറഞ്ഞിട്ട് തലയാട്ടിയിട്ട് പോയി. അതൊരു വേദനയായിരുന്നു.”- മാതൃഭൂമി ക ഫെസ്റ്റിവലിൽ സംസാരിക്കവെ ബെന്നി പി നായരമ്പലം പറഞ്ഞു.
“ആ ഒരു വേദന മനസിൽ കിടന്നതിൽ നിന്നാണ് പിന്നീട് ഞാൻ ചാന്തുപൊട്ടിൻ്റെ കഥ നാടകരൂപത്തിലാണ് ആദ്യം എഴുതിയത്. അറബിക്കടലും അത്ഭുതവിളക്കും എന്ന പേരിൽ നാടകമാക്കി അത് രണ്ട് വർഷം ഞാനും രാജൻ പി ദേവും ചേർന്ന് അഭിനയിച്ചു. അതിൽ ചാന്തുപൊട്ടിലെ സ്ത്രൈണതയുള്ള കഥാപാത്രം വേദിയിൽ അഭിനയിച്ചിരുന്നത് ഞാൻ തന്നെയാണ്. ആ നാടകം പരക്കെ സ്വീകരിക്കപ്പെട്ടപ്പോഴാണ് സിനിമയാക്കിയത്. ഉത്സവപ്പറമ്പിൽ ആ നാടകം അവതരിപ്പിക്കുമ്പോൾ അത്തരം ആളുകൾ കാണാനെത്തിയിരുന്നു. അതൊരു ട്രാൻസ്ജൻഡർ കഥാപാത്രമല്ല. സ്ത്രൈണത കൂടിയ പുരുഷനാണ്. ആ കഥാപാത്രം ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണ്.”- അദ്ദേഹം തുടർന്നു.




ദിലീപ്, ഗോപിക, ഭാവന തുടങ്ങിയവർ അഭിനയിച്ച സിനിമ 2005 ഓഗസ്റ്റ് 26നാണ് റിലീസായത്. വിദ്യാസാഗർ ആയിരുന്നു സംഗീതസംവിധാനം. അളഗപ്പൻ ക്യാമറ കൈകാര്യം ചെയ്തപ്പോൾ രഞ്ജൻ അബ്രഹാമായിരുന്നു എഡിറ്റ്. സിനിമയ്ക്ക് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ലഭിച്ചു.