Uma Dasgupta: പഥേർ പാഞ്ചാലിയിലെ ദുർഗ; ബംഗാളി നടി ഉമ ദാസ്ഗുപ്ത അന്തരിച്ചു
Uma Dasgupta Passed Away: അർബുദത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 83 വയസായിരുന്നു.

Uma Dasgupta (Image Credits: TV9 Bangla)
കൊൽക്കത്ത: പ്രശസ്ത ബംഗാളി നടി ഉമ ദാസ്ഗുപ്ത അന്തരിച്ചു. 83 വയസായിരുന്നു. കാൻസറിനെതിരെയുള്ള പോരാട്ടത്തിനിടെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സത്യജിത് റേയുടെ പഥേർ പാഞ്ചാലി (1955) എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ഉമ ദാസ്ഗുപ്ത സിനിമ മേഖലയിൽ ശ്രദ്ധയാകർഷിക്കുന്നത്. നടനും ബന്ധുവുമായ ചിരഞ്ജീത് ചക്രവർത്തിയാണ് നടിയുടെ മരണം സ്ഥിരീകരിച്ചത്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുച്ചേരുന്നുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു മരണം സ്ഥിരീകരിച്ചത്.
ചെറുപ്പം മുതൽ നാടകരംഗത്ത് സജീവമായിരുന്നു ഉമ ദാസ്ഗുപ്ത. കൗശിക് ഗാംഗുലിയുടെ അപൂർ പാഞ്ചാലി (2015), ലോക്കി ചേലേ (2022) എന്നീ സിനിമകളിലും ഉമ ദാസ്ഗുപ്ത അഭിനയിച്ചു. 1929 -ൽ ബിഭൂതിഭൂഷൺ ബന്ദ്യോപാധ്യായയുടെ നോവലിനെ അടിസ്ഥാനമാക്കി സത്യജിത് റേ സംവിധാനം ചെയ്ത സിനിമയാണ് പഥേർ പാഞ്ചാലി. ബംഗാളിലെ ഗ്രാമത്തിലെ സാധാരണ കുടുംബത്തെ ആസ്പദമായി തയ്യാറാക്കിയ സിനിമ, അപ്പു എന്ന കുട്ടിയുടെയും അവന്റെ സഹോദരിയായ ദുർഗയുടെയും കഥയാണ് പറയുന്നത്. 1956-ൽ കാൻ ഫിലിം ഫെസ്റ്റിവലിലെ ബെസ്റ്റ് ഹ്യൂമൻ ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരവും പഥേർ പാഞ്ചാലി സ്വന്തമാക്കി.
കലാ- സാംസ്കാരിക – രാഷ്ട്രീയ രംഗത്തെ നിരവധി പേർ ഉമ ദാസ്ഗുപ്ത നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഉമയുടെയും എന്റെയും ചെറുപ്പ കാലത്താണ് പഥേർ പാഞ്ചാലിയുടെ ചിത്രീകരണം നടക്കുന്നതെന്ന് സത്യജിത് റേ പറഞ്ഞു. ഉമ ദാസ്ഗുപ്തയുമായി കുറെ ദിവസമായി ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. മുമ്പും അവർ അന്തരിച്ചു എന്ന രീതിയിലുള്ള വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തവണ വാർത്ത സത്യമായി. ഇടയ്ക്ക് ഉമയുടെ ആരോഗ്യം മോശമായെന്നും കേട്ടിരുന്നു. ‘പഥേർ പാഞ്ചാലി’യായിരുന്നു ഉമ ദാസ്ഗുപ്തയുടെ ആദ്യ ചിത്രമെന്നും സത്യജിത് റേ ടിവി9 ബംഗ്ലയോട് പ്രതികരിച്ചു.