Amala Paul: ‘എന്റെ ആ സിനിമ കണ്ട് കഴിഞ്ഞപ്പോൾ പപ്പക്ക് വലിയ വിഷമമായി; പിന്നീടാണ് അത് ചെയ്യാൻ പാടില്ലായിരുന്നെന്ന് മനസിലായത്’; അമല പോൾ
Amala Paul About Regrets Doing Movie Sindhu Samaveli: 'സിന്ധു സമവെലി'യുടെ വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തന്നെ മൈനയുടെ പ്രൊമോഷനൊന്നും തുടക്കത്തിൽ വിളിച്ചിരുന്നില്ലെന്നും അമല പോൾ പറയുന്നു.

2010ൽ സാമി സംവിധാനം ചെയ്ത് അമല പോൾ നായികയായെത്തിയ ചിത്രമാണ് ‘സിന്ധു സമവെലി’. റിലീസ് സമയത്ത് ചിത്രം വലിയ രീതിയിൽ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അമല പോൾ. ആ ചിത്രം കണ്ട് തന്റെ പിതാവിന് വലിയ വിഷമമായെന്നും, വിവാദങ്ങൾ ഉയർന്നതോടെ താൻ പേടിച്ചുപോയെന്നും പറയുകയാണ് നടി.
‘സിന്ധു സമവെലി’ ചെയ്യുന്ന സമയത്ത് തനിക്ക് പതിനേഴ്, പതിനെട്ട് വയസ് മാത്രമേ ഉള്ളൂവെന്നും, സംവിധായകൻ പറഞ്ഞ രീതിയിലാണ് താൻ അഭിനയിച്ചതെന്നും അമല പോൾ പറയുന്നു. ഈ സിനിമയുടെ വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തന്നെ മൈനയുടെ പ്രൊമോഷനൊന്നും തുടക്കത്തിൽ വിളിച്ചിരുന്നില്ലെന്നും നടി പറഞ്ഞു. സിന്ധു സമവേലിക്ക് ശേഷമാണ് തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിൽ ഞാൻ കൂടുതൽ ശ്രദ്ധ ചെലുത്തി തുടങ്ങിയതെന്നും നടി കൂട്ടിച്ചേർത്തു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“സിന്ധു സമവെലി എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ മൂലം ഞാൻ പേടിച്ചിരുന്നു. കാരണം അതുണ്ടാക്കിയ ഒരു നെഗറ്റീവ് ഇമ്പാക്റ്റ് അത്രത്തോളം വലുതായിരുന്നു. കരിയറിന്റെ തുടക്കമായിരുന്നല്ലോ. അങ്ങനെ ഉള്ള ഒരാൾക്ക് പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെടാൻ ഇല്ലല്ലോ. എന്റെ ആ സിനിമ കണ്ട് കഴിഞ്ഞപ്പോൾ പപ്പക്ക് ഒരുപാടു വിഷമമായി. എനിക്കന്ന് പതിനേഴ്, പതിനെട്ട് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് സംവിധായകൻ പറയുന്ന രീതിയിൽ അല്ലേ നമ്മൾ അഭിനയിക്കുന്നത്. അങ്ങനെ ഒരു കഥാപാത്രം ഞാൻ ചെയ്യാൻ പാടില്ലായിരുന്നു, മോശമാണ് അല്ലെങ്കിൽ നമ്മുടെ സമൂഹം അംഗീകരിക്കുന്ന ഒരു കാര്യമല്ല അത് എന്നൊക്ക മനസിലാക്കുന്നത് എല്ലാം കഴിഞ്ഞപ്പോഴാണ്. നമ്മൾ അങ്ങനെ ആണല്ലോ ഓരോ കാര്യങ്ങൾ പഠിക്കുന്നത്.
ആ സിനിമ എല്ലാവരിലും ഉണ്ടാക്കിയ വിഷമം എന്നെയും വല്ലാതെ വേദനിപ്പിച്ചു. അതെന്റെ കരിയറിനെ പിന്നീട് എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കാനുള്ള ബോധം പോലും അന്ന് എനിക്കിലായിരുന്നു. അതിന് ശേഷമാണ് മൈന സിനിമ എന്നെ തേടിയെത്തുന്നത്. ഈയൊരു സിനിമയുടെ വിവാദം നിലനിൽകുന്നത് കാരണം തുടക്കത്തിൽ മൈനയുടെ പ്രൊമോഷനൊന്നും എന്നെ വിളിച്ചിരുന്നില്ല. ആ സമയത്ത് എനിക്ക് കമൽ സാറിന്റെയും രജിനിസാറിന്റെയും എല്ലാം കോൾ വരുന്നുണ്ട്. പക്ഷെ ചെന്നൈയിലേക്ക് പോവാൻ എനിക്ക് കഴിയുന്നില്ല. ഒന്നും കാണാനും അറിയാനും പറ്റുന്നില്ല. ഒരുപാട് വിഷമം തോന്നി.
ഒരു സിനിമ നല്ല ഹിറ്റായിട്ട് പോലും അതിന് വേണ്ട അംഗീകാരം കിട്ടാതെ വന്നപ്പോൾ വിഷമം തോന്നി. പക്ഷെ സംവിധായകൻ എന്നെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി. പിന്നീട് മൈന റീലീസായത്തിന് ശേഷം മൈന എവിടെ എന്ന് ചോദിച്ച് എല്ലാവരും എന്നെ ഇങ്ങോട്ട് വിളിച്ചു. സിന്ധു സമവേലിക്ക് ശേഷമാണ് തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിൽ ഞാൻ കൂടുതൽ ശ്രദ്ധ ചെലുത്തി തുടങ്ങിയത്” അമല പോൾ പറയുന്നു.