5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Hema Committee Report: ജയസൂര്യക്കെതിരെ മാത്രമല്ല, അണിയറയില്‍ വേറെയും കേസുകള്‍; ഏഴുപേര്‍ക്കെതിരെ കേസെടുത്തേക്കും

Case Against Actors: നിലവില്‍ നടി ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ നടന്നത് ആയതിനാല്‍ സാഹചര്യ തെളിവുകള്‍ ശേഖരിക്കേണ്ടതാണ് അന്വേഷണ സംഘത്തിന് മുന്നില്‍ വെല്ലുവിളിയായിട്ടുള്ളത്. നടിയുടെ കൈവശമുള്ള തെളിവുകളും അന്വേഷണത്തിന് ശക്തിപകരും.

Hema Committee Report: ജയസൂര്യക്കെതിരെ മാത്രമല്ല, അണിയറയില്‍ വേറെയും കേസുകള്‍; ഏഴുപേര്‍ക്കെതിരെ കേസെടുത്തേക്കും
Follow Us
shiji-mk
SHIJI M K | Published: 29 Aug 2024 06:49 AM

കൊച്ചി: ലൈംഗികാതിക്രമം നേരിട്ടെന്ന് നടിയുടെ പരാതിയില്‍ കൂടുതല്‍ നടന്മാര്‍ക്കെതിരെ കേസെടുക്കാന്‍ സാധ്യത. സംഭവത്തില്‍ ജയസൂര്യക്കെതിരെയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. ഇടവേള ബാബു, മുകേഷ്, മണിയന്‍ പിള്ള രാജു എന്നിവരടക്കമുള്ളവര്‍ക്കെതിരെയും പോലീസ് കേസെടുത്തേക്കും. ഇവര്‍ക്കെതിരായുള്ള നടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം നടന്ന സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് നീക്കം. ഏഴ് പരാതികളാണ് ഇതുവരെ നടി പോലീസിന് നല്‍കിയത്.

മുകേഷ്, ഇടവേള ബാബു, മണിയന്‍പിള്ള രാജു, ജയസൂര്യ, കോണ്‍ഗ്രസ് നേതാവ് അഡ്വ. വിഎസ് ചന്ദ്രശേഖരന്‍, കാസ്റ്റിങ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവര്‍ക്കെതിരെയാണ് നടിയുടെ പരാതികള്‍. മുകേഷിനെതിരെ പാലക്കാടും മണിയന്‍പിള്ള രാജു, ഇടവേള ബാബു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കൊച്ചിയിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് സാധ്യത.

നിലവില്‍ നടി ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ നടന്നത് ആയതിനാല്‍ സാഹചര്യ തെളിവുകള്‍ ശേഖരിക്കേണ്ടതാണ് അന്വേഷണ സംഘത്തിന് മുന്നില്‍ വെല്ലുവിളിയായിട്ടുള്ളത്. നടിയുടെ കൈവശമുള്ള തെളിവുകളും അന്വേഷണത്തിന് ശക്തിപകരും.

Also Read: Ranjith: ‘വിവസ്ത്രനാക്കി ലൈംഗികമായി പീഡിപ്പിച്ചു’; സംവിധായകൻ രഞ്ജിത്തിനെതിരെ പരാതിയുമായി യുവാവ്

അതേസമയം, നടിയുടെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് ജയസൂര്യക്കെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഐപിസി 354, 354എ, 509 എന്നീ വകുപ്പുകളാണ് ചുമത്തിയത്. സെക്രട്ടേറിയേറ്റിലെ ശുചിമുറിയില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് എഫ്‌ഐആര്‍. നടിയുടെ മൊഴി അവര്‍ താമസിക്കുന്ന വീട്ടിലെത്തി അന്വേഷണസംഘം രഹസ്യമായി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കേസെടുത്തത്. പ്രത്യേക അന്വേഷണസംഘത്തില്‍ ഉള്‍പ്പെട്ട ഡിഐജി അജിത ബീഗം, ജി പൂങ്കുഴലി എന്നിവരാണ് മൊഴിയെടുത്തത്.

അതേസമയം, ബലാത്സംഗ പരാതിയിലടക്കം നടന്‍ സിദ്ദിഖിനെതിരായ പരാതികളില്‍ നടിയുടെ രഹസ്യ മൊഴിയെടുക്കാനുള്ള പോലീസിന്റെ അപേക്ഷകള്‍ ഇന്ന് കോടതി പരിഗണിക്കും. സിദ്ദിഖിനെതിരായ കേസില്‍ പരാതിക്കാരിയുടെ രഹസ്യ മൊഴിക്കായി തിരുവനന്തപുരം സിജെഎം കോടതിയിലാണ് പോലീസ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഈ അപേക്ഷ കോടതി ഇന്ന് പരിഗണിക്കാം എന്ന് കോടതി നേരത്തെ വ്യക്തമാക്കിയതാണ്.

ബലാത്സംഗം നടന്നുവെന്ന് പരാതിയില്‍ പറയുന്ന തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിലെ രേഖകള്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സിദ്ദിഖ് താമസിച്ച രേഖകളാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് കേസിനെ സംബന്ധിച്ചടുത്തോളം ഏറെ നിര്‍ണായകമാണ്.

അതേസമയം, സംവിധായകന്‍ രഞ്ജിത്തിനെതിരെ പരാതിയുമായി യുവാവ്. കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതിയുമായെത്തിയത്. സിനിമ മേഖലയിലെ പരാതികള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ രൂപികരിച്ച പ്രത്യേക അന്വേഷണ സംഘത്തിനാണ് യുവാവ് മൊഴി നല്‍കിയത്. സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ 2012 ല്‍ ബെംഗളൂരുവില്‍ വെച്ച് രഞ്ജിത്ത് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമാണ് യുവാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

കോഴിക്കോട് നടന്ന സിനിമ ഷൂട്ടിങ്ങിനിടെയിലായിരുന്നു രഞ്ജിത്തിനെ ആദ്യമായി പരിചയപ്പെടുന്നതെന്ന് യുവാവ് പറയുന്നു. ഇതിനു പിന്നാലെ അവസരം ചോദിച്ച് ഹോട്ടല്‍ റൂമിലെത്തിയ തനിക്ക് പേപ്പറില്‍ ഫോണ്‍ നമ്പര്‍ കുറിച്ചു തന്നുവെന്നും അതില്‍ മെസേജ് അയക്കാനും ആവശ്യപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്. ഇതിന് പിന്നാലെ ബെംഗളൂരു താജ് ഹോട്ടലില്‍ രണ്ട് ദിവസത്തിന് ശേഷം എത്താന്‍ പറഞ്ഞു. ഇതു പ്രകാരം രാത്രി 10 മണിയോടെ ഹോട്ടലില്‍ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താന്‍ നിര്‍ദ്ദേശിച്ചു. ഇവിടെയെത്തിയ തന്നെ മദ്യം കുടിക്കാന്‍ നിര്‍ബന്ധിച്ചെന്നും പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നും യുവാവ് പറയുന്നു.

Also Read: Chinmayi Sripaada: ‘ഇതൊന്നും മറ്റു ഭാഷാ സിനിമാ മേഖലയില്‍ കാണാൻ സാധിക്കില്ല; കേരളത്തിൽ ജനിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു’; ചിന്മയി ശ്രീപദ

അതേസമയം, കഴിഞ്ഞ ദിവസം ബംഗാളി നടിയുടെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നു. ഐപിസി 354 ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇതിനു പിന്നാലെ തത്കാലം ഫേസ്ബുക്ക് ഉപേക്ഷിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ബംഗാളി നടി രംഗത്ത് എത്തി. സമ്മര്‍ദ്ദം താങ്ങാനാകുന്നില്ലെന്നും തത്കാലം ഫേസ്ബുക്ക് ഉപേക്ഷിക്കുകയാണെന്നുമാണ് നടി വ്യക്തമാക്കിയത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ബംഗാളി നടി രഞ്ജിത്തിനെതിരെ ആരോപണമുന്നയിച്ചത്. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ വന്ന തന്നോട് മോശമായ രീതിയില്‍ പെരുമാറിയെന്നായിരുന്നു താരത്തിന്റെ ആരോപണം. രക്ഷപ്പെടാനായി രഞ്ജിത്തിന്റെ മുറിയില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നുവെന്നും കേരളത്തെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം ആ ദുരനുഭവം ഓര്‍മവരുമെന്നും അവര്‍ പറഞ്ഞിരുന്നു.

Latest News