L2 Empuraan Controversy: ‘നിങ്ങൾ വാളോങ്ങുന്നത് രാജാവിനെയാണ്, ഈ ജനതയുണ്ടാവും അദ്ദേഹത്തിന്റെ പിന്നിൽ’; നടന്‍ അപ്പാനി ശരത്ത്
Sarath Appani Support of Mohanlal Amidst Controversy: കുറിച്ചു വച്ചോളൂ ഈ ജനതയുണ്ടാവും അദ്ദേഹത്തിന്റെ പിന്നിൽ. നിങ്ങൾ എന്തിന് വേണ്ടി പടയെടുത്തോ അത് നിങ്ങളുടെ കഴുത്തിലെ കുരുക്കാവുമെന്നും കാരണം ഇവിടെ മതം കൊണ്ടല്ല മനുഷ്യരെ അളക്കുന്നത് സ്നേഹം കൊണ്ടാണ് എന്നും നടൻ പറയുന്നു.

മോഹൻലാൽ-പൃഥ്വിരാജ് ചിത്രത്തിനെതിരെ വലിയ രീതിയിലുള്ള വിവാദങ്ങളാണ് ഉയരുന്നത്. ഇതിനു പിന്നാലെ ചിത്രത്തിന്റെ ചില ഭാഗങ്ങൾ വെട്ടിമാറ്റിയതായി അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ അപ്പാനി ശരത്ത്. ഒരു കലാസൃഷ്ടിയെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശം ഉണ്ടെന്നും എന്നാൽ അതിനുമേല്‍ കത്രിക വെക്കാന്‍ അവകാശം ഇല്ലെന്നുമാണ് അപ്പാനി ശരത്ത് പറയുന്നത്. ഫേയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. പോസ്റ്റിൽ നടൻ മോഹൻലാലിന് പിന്തുണയറിയിച്ചും ഇദ്ദേഹം കുറിച്ചു. ഈ ജനതയുണ്ടാവും മോഹൻലാലിനു പിന്നിൽ എന്നാണ് അപ്പാനി ശരത്ത് പറയുന്നത്.
ഒരു കലാസൃഷ്ടിയിൽ നിങ്ങൾക്ക് മാത്രമാണ് വേദനിച്ചതെങ്കിൽ നിങ്ങൾ തെറ്റ് ചെയ്തുവെന്നാണ് അർത്ഥം.മായ്ച്ചു കളയാൻ ഉദ്ദേശിക്കുന്ന ഒരു ചരിത്രം പുതിയ തലമുറയിലേക്ക് എത്തരുത് എന്നാണ് അതിന്റെ ഉദ്ദേശം. വിമർശിക്കാൻ എല്ലാവർക്കും അവകാശം ഉണ്ട്. പക്ഷെ കത്രിക വയ്ക്കാനും കത്തി വയ്ക്കാനും ഇല്ലയെന്നാണ് നടൻ പറയുന്നത്. നിങ്ങൾ ഒരു കാര്യം ഓർക്കുക വാളോങ്ങുന്നത് രാജാവിനെയാണ്. 46 വർഷങ്ങൾ കൊണ്ട് മലയാളത്തിന്റെ മനസ്സുകളിൽ ജാതി മത വർണ്ണ വർഗ ലിംഗ വ്യത്യാസമില്ലാതെ തന്റെ സിംഹാസനം ഉറപ്പിച്ച മഹാരാജാവിനെ എന്നാണ് നടൻ പറയുന്നത്. കുറിച്ചു വച്ചോളൂ ഈ ജനതയുണ്ടാവും അദ്ദേഹത്തിന്റെ പിന്നിൽ. നിങ്ങൾ എന്തിന് വേണ്ടി പടയെടുത്തോ അത് നിങ്ങളുടെ കഴുത്തിലെ കുരുക്കാവുമെന്നും കാരണം ഇവിടെ മതം കൊണ്ടല്ല മനുഷ്യരെ അളക്കുന്നത് സ്നേഹം കൊണ്ടാണ് എന്നും നടൻ പറയുന്നു.
അതേസമയം വിവാദത്തിൽ പ്രതികരിച്ച് നടൻ ആസിഫ് അലിയും രംഗത്ത് എത്തിയിരുന്നു. സിനിമയെ സിനിമയായി തന്നെ കാണണമെന്നാണ് പറയുന്നത്. പൂർണമായും വിനോദത്തിന് വേണ്ടിയാണ് സിനിമ പുറത്തിറക്കുന്നത്. സിനിയ്ക്ക് മുമ്പ് എഴുതി കാണിക്കാറുണ്ട് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമില്ലെന്നും സാങ്കല്പികമാണെന്നും. ആ പറയുന്നതിനെ അങ്ങനെ തന്നെ കാണണം എന്നാണ് തന്റെ ആഗ്രഹം ആസിഫ് അലി പറഞ്ഞു. സിനിമയുടെ സ്വാധീനം നമ്മളിലേക്ക് എത്രത്തോളം വേണമെന്ന് തീരുമാനിക്കുന്നത് നമ്മൾ തന്നെയാണെന്നും താരം പറയുന്നു.