Renu sudhi: ‘എൻ്റെ പേരിൽ പോലുമല്ല ആ വീട്, എത്ര വർഷം വേണമെങ്കിലും കരയാം,അദ്ദേഹത്തെ കൊണ്ടു തരാൻ സാധിക്കുമോ’? രേണു സുധി
Actor Kollam Sudhi's Wife Renu Sudhi :ഭർത്താവ് മരിച്ചെന്ന് പറഞ്ഞ് താൻ എത്ര വർഷം വേണമെങ്കിലും കരയാം. തന്നെക്കുറിച്ച് മോശം പറയുന്ന ആർക്കെങ്കിലും ഒരാൾക്ക് അദ്ദേഹത്തെ കൊണ്ടു തരാൻ സാധിക്കുമോ എന്നും രേണു ചോദിച്ചു.

കോമഡി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച താരമാണ് അന്തരിച്ച കൊല്ലം സുധി. 2023-ൽ നടന്ന ഒരു വാഹനാപകടത്തിലായിരുന്നു സുധി മരിച്ചത്. മിമിക്രി വേദികളിലൂടെയും റിയാലിറ്റി ഷോയിലൂടെയും സിനിമകളിലൂടെയും ഒരുപാട് ചിരിപ്പിച്ച താരത്തിന്റെ വിയോഗ വാർത്ത മലയാളികൾ ഏറെ വേദനയോടെയാണ് കേട്ടത്. ഇതിനു ശേഷം ഭാര്യ രേണുവിനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളാണ് നടന്നത്. ഇപ്പോഴിതാ അത്തരത്തിലുള്ള വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് രേണു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രേണു ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
തനിക്ക് മാനസികമായി ഏറെ അടുത്ത വ്യക്തിയാണ് സുധിച്ചേട്ടൻ എന്നാണ് രേണു പറയുന്നത്. താൻ സന്തോഷിക്കുന്നത് കുറച്ചാളുകൾക്ക് ഇഷ്ടമല്ലെന്നും പലരും പച്ചയ്ക്ക് ചീത്ത വിളിക്കാറുണ്ടെന്നും രേണു പറയുന്നു. ഇത്തരത്തിൽ വളരെ മോശമായി സംസാരിച്ച ഒരാളോട് താൻ നിയമനടപടിക്ക് പോകുമെന്ന് പറഞ്ഞപ്പോൾ അയാൾ തന്നോട് അവർ ക്ഷമാപണം നടത്തി. തങ്ങൾക്ക് കുറച്ചാളുകൾ ചേർന്ന് വീട് വച്ച് തന്നെന്നും എന്നാൽ അതിനും ഒരുപാട് വിമർശനങ്ങൾ നേരിട്ടെന്നും രേണു പറയുന്നു.
താൻ മക്കളെ വീട്ടിൽ നിന്ന് പുറത്താക്കുമെന്നാണ് ചിലർ പറയുന്നത്. മൂത്തമകനെ താൻ അടിച്ചിറക്കി എന്ന് പറയാറുണ്ട്. എന്നാൽ തന്റെ പേരിൽ പോലും അല്ല ആ വീടുള്ളത്.സുധിച്ചേട്ടന്റെ മക്കൾക്കായി കൊടുത്ത വീടാണ്. സുധിച്ചേട്ടൻ ഉള്ള കാലത്ത് തന്നെയും മക്കളെയും ആർക്കും അറിയില്ലെന്നും തന്റെ ലോകം അദ്ദേഹവും മക്കളുമായിരുന്നുവെന്നും രേണു പറയുന്നു.
മെയ് ഏഴിനായിരുന്നു തങ്ങളുടെ വിവാഹവാർഷികം, അത് ആഘോഷിക്കാൻ കഴിയാത്തതിൽ സുധി ചേട്ടന് നല്ല വിഷമം ഉണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ 15 വയസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നുവെന്നും എന്നാൽ അദ്ദേഹമായിരുന്നു കുട്ടിയെന്നും രേണു പറയുന്നു. സ്റ്റാർമാജിക് എന്ന പരിപാടി തനിക്ക് ഒരുപാട് സഹായങ്ങൾ നൽകിയിട്ടുണ്ടെന്നും എന്നാൽ മരണശേഷം താൻ ആ പരിപാടി കണ്ടിട്ടില്ലെന്നും സങ്കടം ഉളളതുകൊണ്ടാണ് കാണാത്തതെന്നും രേണു പറഞ്ഞു.
താൻ ഒരുങ്ങി നടക്കുന്നതിലും ഒരുപാട് വിമർശനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും വെളളസാരി ഉടുത്ത് നടക്കണോ? ഭർത്താവ് മരിച്ചെന്ന് പറഞ്ഞ് താൻ എത്ര വർഷം വേണമെങ്കിലും കരയാം. തന്നെക്കുറിച്ച് മോശം പറയുന്ന ആർക്കെങ്കിലും ഒരാൾക്ക് അദ്ദേഹത്തെ കൊണ്ടു തരാൻ സാധിക്കുമോ എന്നും രേണു ചോദിച്ചു.