5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Educational Strike: പ്ലസ് വൺ സീറ്റ് പ്രതിസന്ധി; നാളെ കെഎസ്‍യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

KSU Educational Strike: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്നും സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. കെഎസ്‍യുവും എഎസ്എഫും മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം കടുപ്പിക്കുകയാണ്.

Educational Strike: പ്ലസ് വൺ സീറ്റ് പ്രതിസന്ധി; നാളെ കെഎസ്‍യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്
KSU Educational Strike Tomorrow.
Follow Us
neethu-vijayan
Neethu Vijayan | Published: 24 Jun 2024 16:22 PM

തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്നും സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. കെഎസ്‍യുവും എഎസ്എഫും മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം കടുപ്പിക്കുകയാണ്. പ്ലസ് വൺ സീറ്റ് പ്രതിന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി തൊടുപുഴ ഡിഡിഇ ഓഫീസിലേക്ക് കെഎസ്‍യു നടത്തിയ പ്രതിഷേധമാർച്ചിൽ സംഘർഷമുണ്ടായി.

മാർച്ച്‌ പൊലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞു. പ്രവർത്തകർ ബാരിക്കേ‍‍ഡ് മറിച്ചിടാൻ ശ്രമിച്ചതോടെയാണ് പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായത്. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ കോഴിക്കോട് ആർഡ‍ിഡി ഓഫീസും കെഎസ്‍യു പ്രവർത്തകർ ഉപരോധിച്ചു. ഓഫീസിന് അകത്തേക്ക് തള്ളി കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു. ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കാൻ പോലീസ് ശ്രമിച്ചതിനെ പ്രവർത്തകർ ചോദ്യം ചെയ്തതോടെ സംഘർഷത്തിലേക്കെത്തി.

തുടർന്ന് കൂടുതൽ പോലീസെത്തിയ ശേഷം ജില്ലാ പ്രസിഡൻറ് വി ടി സൂരജുൾപ്പെടെ ഏഴു പേരെയും അറസ്റ്റ് ചെയ്ത് നീക്കി. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിലും എംഎസ്എഫ് പ്രതിഷേധം നടന്നു. ഹയർസെക്കൻററി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസ് പ്രവർത്തകർ ഉപരോധിച്ചു. സമരം ചെയ്തവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

ALSO READ: ക്ലാസൊക്കെ തുടങ്ങി; പക്ഷെ ഫുള്‍ എ പ്ലസുകാരടക്കം പുറത്തുണ്ട്

അതേസമയം സീറ്റ് പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾക്ക് ഇന്ന് തുടക്കമായി. 2076 സ്‌കൂളുകളിലാണ് ഇന്ന് ക്ലാസുകൾ ആരംഭിച്ചത്. ആദ്യ മൂന്നുഘട്ട അലോട്ടമെന്റുകൾ പൂർത്തിയായപ്പോൾ 3,22,147 വിദ്യാർത്ഥികളാണ് സ്ഥിരപ്രവേശനം നേടിയത്. ഇനി രണ്ട് സപ്ലിമെന്ററി അലോട്ട്‌മെന്റുകളാണ് ബാക്കിയുള്ളത്. ക്ലാസുകൾ ആരംഭിക്കുമ്പോഴും നിരവധി വിദ്യാർഥികൾ സീറ്റ് കിട്ടാതെ പുറത്തുനിൽക്കുന്നത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ സീറ്റ് പ്രതിസന്ധി ചർച്ച ചെയ്യാൻ ജൂൺ 25ന് വിദ്യാർത്ഥി സംഘടനങ്ങളുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സംസ്ഥാന സർക്കാരിനെതിരെ എസ്എഫ്‌ഐ ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്. എസ്എഫ്‌ഐയുടെ പ്രതിഷേധം സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നുണ്ട്.

ഏകജാലകംവഴി മെറിറ്റിൽ ഇതുവരെ 2,67,920 കുട്ടികളാണ് സ്‌കൂളിൽ ചേർന്നിട്ടുള്ളത്. മറ്റുവിഭാഗങ്ങളിൽ പ്രവേശനം നേടിയവർ: സ്പോർട്സ് ക്വാട്ട- 4,333, മോഡൽ റസിഡൻഷ്യൽ സ്‌കൂൾ- 868, കമ്യൂണിറ്റി ക്വാട്ട- 19,251, മാനേജ്മെന്റ് ക്വാട്ട- 19,192, അൺഎയ്ഡഡ്- 10,583. അങ്ങനെ ആകെ- 3,22,147.

മലബാറിൽ മാത്രം 80,000ത്തിലധികം വിദ്യാർത്ഥികളാണ് സീറ്റ് കിട്ടാതെ പുറത്തുനിൽക്കുന്നത്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ വിദ്യാർത്ഥികൾക്ക് പോലും സീറ്റ് ലഭിച്ചില്ല എന്നതാണ് കൂടുതൽ പ്രതിഷേധങ്ങൾക്ക് കാരണമാകുന്നത്. ഉയർന്ന മാർക്ക് ലഭിച്ചിട്ടും ക്ലാസ് തുടങ്ങുമ്പോഴും പുറത്തുനിൽക്കേണ്ടി വരുന്നതിന്റെ ആശങ്കയിലാണ് മലബാറിലെ 83,133 വിദ്യാർത്ഥികൾ. ഇതിൽ മലപ്പുറം ജില്ലയിൽ മാത്രം 31,482 വിദ്യാർഥികൾക്കാണ് സീറ്റ് ലഭിക്കാത്തത്. പാലക്കാട് ജില്ലയിൽ 17,399 വിദ്യാർഥികളും കോഴിക്കോട് ജില്ലയിൽ 1601 വിദ്യാർഥികളുമാണ് സീറ്റ് കിട്ടാതെ പുറത്തുനിൽക്കുന്നത്.

Stories