ക്ലാസൊക്കെ തുടങ്ങി; പക്ഷെ ഫുള്‍ എ പ്ലസുകാരടക്കം പുറത്തുണ്ട് | The plus one class has started and the students who got full A plus are out without getting a seat Student organizations to strike against the government Malayalam news - Malayalam Tv9

Plus One Seat Crisis: ക്ലാസൊക്കെ തുടങ്ങി; പക്ഷെ ഫുള്‍ എ പ്ലസുകാരടക്കം പുറത്തുണ്ട്

Published: 

24 Jun 2024 10:10 AM

Plus One Admission 2024: മലപ്പുറം ജില്ലയിലെ സീറ്റ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ജൂണ്‍ 25ന് വിദ്യാര്‍ഥി സംഘടനങ്ങളുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ എസ്എഫ്‌ഐ ഉള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്. എസ്എഫ്‌ഐയുടെ പ്രതിഷേധം സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നുണ്ട്.

Plus One Seat Crisis: ക്ലാസൊക്കെ തുടങ്ങി; പക്ഷെ ഫുള്‍ എ പ്ലസുകാരടക്കം പുറത്തുണ്ട്

V Sivankutty

Follow Us On

തിരുവനന്തപുരം: സീറ്റ് പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ക്ക് തുടക്കമായി. 2076 സ്‌കൂളുകളിലാണ് ഇന്ന് ക്ലാസുകള്‍ ആരംഭിച്ചത്. മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വിദ്യാര്‍ഥികളെ സ്വീകരിച്ചു. ആദ്യ മൂന്നുഘട്ട അലോട്ടമെന്റുകള്‍ പൂര്‍ത്തിയായപ്പോള്‍ 3,22,147 വിദ്യാര്‍ഥികളാണ് സ്ഥിരപ്രവേശനം നേടിയത്. ഇനി രണ്ട് സപ്ലിമെന്ററി അലോട്ട്‌മെന്റുകളാണ് ബാക്കിയുള്ളത്. ക്ലാസുകള്‍ ആരംഭിക്കുമ്പോഴും നിരവധി വിദ്യാര്‍ഥികള്‍ സീറ്റ് കിട്ടാതെ പുറത്തുനില്‍ക്കുന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ സീറ്റ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ജൂണ്‍ 25ന് വിദ്യാര്‍ഥി സംഘടനങ്ങളുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ എസ്എഫ്‌ഐ ഉള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്. എസ്എഫ്‌ഐയുടെ പ്രതിഷേധം സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നുണ്ട്. എസ്എഫ്‌ഐ ഇന്ന് സമരം നടത്തും.

Also Read: NEET Exam Row: നീറ്റ് പരീക്ഷാ വിവാ​ദം; രാജ്യത്താകെ 63 വിദ്യാർത്ഥികളെ ഡീ ബാർ ചെയ്ത് എൻടിഎ

ഏകജാലകംവഴി മെറിറ്റില്‍ ഇതുവരെ 2,67,920 കുട്ടികളാണ് സ്‌കൂളില്‍ ചേര്‍ന്നിട്ടുള്ളത്. മറ്റുവിഭാഗങ്ങളില്‍ പ്രവേശനം നേടിയവര്‍: സ്പോര്‍ട്സ് ക്വാട്ട- 4,333, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍- 868, കമ്യൂണിറ്റി ക്വാട്ട- 19,251, മാനേജ്മെന്റ് ക്വാട്ട- 19,192, അണ്‍എയ്ഡഡ്- 10,583. അങ്ങനെ ആകെ- 3,22,147.

ഇനിയും ബാക്കി

മലബാറില്‍ മാത്രം 80,000ത്തിലധികം വിദ്യാര്‍ഥികളാണ് സീറ്റ് കിട്ടാതെ പുറത്തുനില്‍ക്കുന്നത്. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ വിദ്യാര്‍ഥികള്‍ക്ക് പോലും സീറ്റ് ലഭിച്ചില്ല എന്നതാണ് കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നത്. ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചിട്ടും ക്ലാസ് തുടങ്ങുമ്പോഴും പുറത്തുനില്‍ക്കേണ്ടി വരുന്നതിന്റെ ആശങ്കയിലാണ് മലബാറിലെ 83,133 വിദ്യാര്‍ഥികള്‍.

ഇതില്‍ മലപ്പുറം ജില്ലയില്‍ മാത്രം 31,482 വിദ്യാര്‍ഥികള്‍ക്കാണ് സീറ്റ് ലഭിക്കാത്തത്. പാലക്കാട് ജില്ലയില്‍ 17,399 വിദ്യാര്‍ഥികളും കോഴിക്കോട് ജില്ലയില്‍ 1601 വിദ്യാര്‍ഥികളുമാണ് സീറ്റ് കിട്ടാതെ പുറത്തുനില്‍ക്കുന്നത്.

Also Read: UG NEET Exam: നീറ്റ് പരീക്ഷ ക്രമക്കേട്; അന്വേഷണം സിബിഐക്ക് വിട്ടു

ഇനിയുള്ള സീറ്റുകള്‍

മെറിറ്റില്‍ 41,222 സീറ്റുകളാണ് ഇനി അവശേഷിക്കുന്നത്. ഇത് ഉള്‍പ്പെടുത്തി സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ഓരോ സ്‌കൂളുകളിലും ഇനി എത്ര സീറ്റുകള്‍ ബാക്കിയുണ്ട് എന്ന വിവരം ജൂലായ് രണ്ടിന് ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാര്‍ഥികള്‍ ഏതെല്ലാം സ്‌കൂളുകളിലാണ് ഇനി സീറ്റ് മിച്ചമുള്ളതെന്ന് നോക്കി അപേക്ഷ പുതുക്കണം.

അപേക്ഷ പുതുക്കാത്തവരെയും അലോട്ട്‌മെന്റ് ലഭിച്ചിട്ടും സ്‌കൂളുകളില്‍ പ്രവേശനം നേടാത്തവരെയും അലോട്ട്‌മെന്റുകളില്‍ പരിഗണിക്കുന്നതല്ല. പുതുതായി അപേക്ഷ നല്‍കാനും സ്പ്ലിമെന്ററി ഘട്ടത്തില്‍ അവസരമുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Also Read: NEET-NET Exam Row : നീറ്റ്-നെറ്റ് ചോദ്യപേപ്പർ ചോർച്ച; എൻടിഎ ഡയറക്ടർ ജനറലിനെ നീക്കി

ഭിന്നശേഷിക്കാര്‍ക്കായി അനുവദിച്ച സീറ്റുകള്‍ ഉള്‍പ്പെടെ ഏകജാലകം വഴിയുള്ള മെറിറ്റ് സീറ്റുകള്‍ 3,09,142 ആണ്. ആദ്യ മൂന്ന് അലോട്ട്‌മെന്റുകളില്‍ 3,05,554 സീറ്റുകളാണ് ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ സീറ്റ് ലഭിച്ച 37,634 വിദ്യാര്‍ഥികളും അഡ്മിഷന്‍ എടുത്തിരുന്നില്ല. അതില്‍ ബാക്കിയുണ്ടായിരുന്ന 3,588 സീറ്റുകളും ഉള്‍പ്പെടുത്തിയാണ് സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക.

Related Stories
Exit mobile version