Kerala MBBS Seats Rise: കേരളത്തിൽ പുതിയ മെഡിക്കൽ കോളേജുകൾ അനുവദിക്കാനാവില്ല; മെഡിക്കൽ സീറ്റ് വർധിപ്പിക്കാമെന്ന് കേന്ദ്രം
New Medical Colleges Will Not Be Allowed in Kerala: ആശാവർക്കർമാരുടെ വിഷയമുന്നയിക്കാൻ ഡൽഹിയിൽ എത്തിയ സമയത്താണ് സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയെ കണ്ട് മെഡിക്കൽ കോളേജുകൾ തുടങ്ങുന്ന കാര്യം ശ്രദ്ധയിൽപെടുത്തിയത്.

ന്യൂഡൽഹി: കേരളത്തിന് പുതിയ മെഡിക്കൽ കോളേജുകൾ അനുവദിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പകരം നിലവിൽ ഉള്ള കോളേജുകളിലെ മെഡിക്കൽ സീറ്റ് വർധിപ്പിക്കാമെന്ന നിലപാടിലാണ് ആരോഗ്യ മന്ത്രാലയം. ഇക്കാര്യം കേന്ദ്രസർക്കാർ സംസ്ഥാനത്തെ അറിയിച്ചെങ്കിലും കാസർഗോഡും വയനാടും പുതിയ മെഡിക്കൽ കോളേജ് വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേരളം.
ആശാവർക്കർമാരുടെ വിഷയമുന്നയിക്കാൻ ഡൽഹിയിൽ എത്തിയ സമയത്താണ് സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയെ കണ്ട് മെഡിക്കൽ കോളേജുകൾ തുടങ്ങുന്ന കാര്യം ശ്രദ്ധയിൽപെടുത്തിയത്. പ്രാദേശിക സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കാസർഗോഡും വയനാടും മെഡിക്കൽ കോളേജുകൾ അനുവദിക്കണം എന്ന ആവശ്യം മന്ത്രി ഉന്നയിച്ചത്.
എന്നാൽ, സ്വകാര്യ മെഡിക്കൽ കോളേജുകൾ ഉള്ളതിനാൽ പുതിയ കോളേജുകൾ അനുവദിക്കാൻ കഴിയില്ലെന്നാണ് ആരോഗ്യ മന്ത്രാലയ അധികൃതർ നൽകിയ മറുപടി. പകരം ഇപ്പോഴുള്ള മെഡിക്കൽ കോളേജുകളിൽ ആനുപാതികമായി സീറ്റുകൾ വർധിപ്പിക്കാമെന്നും അറിയിച്ചു. എന്നാൽ ഇത് വെറും താത്കാലിക പരിഹാരം മാത്രമാണെന്നും പുതിയ മെഡിക്കൽ കോളേജ് അനുവദിച്ചാൽ മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങൾ ഒരുക്കാനാകുമെന്നും സംസ്ഥാനത്തെ ഉന്നതവൃത്തങ്ങൾ പറയുന്നു.
ALSO READ: എട്ടാം ക്ലാസുകാർ മാത്രമല്ല ഒമ്പതാം ക്ലാസുകാരും സേ പരീക്ഷ എഴുതണം; കൺഫ്യൂഷൻ അടിപ്പിച്ച് പുതിയ സർക്കുലർ
സംസ്ഥാന സർക്കാർ കാസർഗോഡും വയനാടും മെഡിക്കൽ കോളേജ് തുടങ്ങിയിട്ടുണ്ടെങ്കിലും കോഴ്‌സുകൾ ആരംഭിച്ചിട്ടില്ല. നിലവിൽ അവിടെ ചികിത്സ മാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ പുതിയ മെഡിക്കൽ കോളേജ് ബാച്ച് അനുവദിച്ചു കിട്ടാനുള്ള ശ്രമത്തിലാണ് കേരളം. ഈ വിഷയം ഉന്നയിച്ച് സംസ്ഥാനം നേരത്തെയും കേന്ദ്രത്തിന് നിവേദനം നൽകിയിരുന്നു.