SSLC Higher Secondary Exam: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കം; ആകെയുള്ളത് 2980 കേന്ദ്രങ്ങൾ
Kerala SSLC Higher Secondary Exam 2025: എസ്എസ്എൽസി പരീക്ഷയ്ക്ക് കേരളത്തിന് പുറത്ത് ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളും ഗൾഫിൽ ഏഴ് കേന്ദ്രങ്ങളുമാണ് സജ്ജമാക്കിയിരിക്കുന്നത്. ലക്ഷദ്വീപിൽ ആകെ 447 കുട്ടികളും ഗൾഫ് മേഖലയിൽ നിന്ന് 682 കുട്ടികളുമാണ് പരീക്ഷയെഴുതാൻ ഒരുങ്ങിയിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, രണ്ടാ വർഷ ഹയർസെക്കൻ്ററി പരീക്ഷകൾക്ക് ഇന്ന് മുതൽ തുടക്കമാകും (SSLC Higher Secondary Exam 2025). വിവിധ കേന്ദ്രങ്ങളിലായി 4,27,021 കുട്ടികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതാൻ ഒരുങ്ങുന്നത്. രാവിലെ എസ്എസ്എൽസി പരീക്ഷയും ഉച്ചയ്ക്ക് ശേഷം ഹയർസെക്കൻ്ററി പരീക്ഷയുമാണ് നടക്കുന്നത്. സംസ്ഥാനത്ത് ആകെ 2980 കേന്ദ്രങ്ങളാണ് എസ്എസ്എൽസി പരീക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്.
അതേസമയം എസ്എസ്എൽസി പരീക്ഷയ്ക്ക് കേരളത്തിന് പുറത്ത് ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളും ഗൾഫിൽ ഏഴ് കേന്ദ്രങ്ങളുമാണ് സജ്ജമാക്കിയിരിക്കുന്നത്. ലക്ഷദ്വീപിൽ ആകെ 447 കുട്ടികളും ഗൾഫ് മേഖലയിൽ നിന്ന് 682 കുട്ടികളുമാണ് പരീക്ഷയെഴുതാൻ ഒരുങ്ങിയിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലാണ്. ആകെ 28,358 കുട്ടികളാണ് ഇവിടെയുള്ളത്. ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതുന്നത് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് (1,893)
ഇന്ന് രാവിലെ 9.30 മുതലാണ് എസ്എസ്എൽസി പരീക്ഷ ആരംഭിക്കുക. ഉച്ചയ്ക്ക് 1.30 മുതൽ രണ്ടാം വർഷ ഹയർസെക്കൻ്ററി പരീക്ഷയും ആരംഭിക്കും. സംസ്ഥാനത്ത് 44,4693 വിദ്യാർത്ഥികളാണ് പ്ലസ്ടു പരീക്ഷയെഴുതുന്നത്. ആറാം തീയതി മുതൽ ഒന്നാം വർഷ ഹയർസെക്കൻ്ററി പരീക്ഷകൾക്ക് തുടക്കമാകും. ഈ മാസം 29ന് ആണ് പരീക്ഷ അവസാനിക്കുന്നത്. എന്നാൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഈ മാസം 26നാണ് അവസാനിക്കുക. ഏപ്രിൽ മൂന്ന് മുതൽ കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിൽ എസ്എസ്എൽസി, ഹയർസെക്കണ്ടറി മൂല്യനിർണയം ആരംഭിക്കും.
സുഗമമമായ പരീക്ഷ നടത്തിപ്പിനും, ചോദ്യപേപ്പറുകളും, ഉത്തരക്കടലാസുകളും സുരക്ഷിതമായി സംരക്ഷിക്കുന്നതിനും വേണ്ട എല്ലാ നടപടികളും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്ന് നേരത്തെ മന്ത്രി അറിയിച്ചിരുന്നു. വേനലായതിനാൽ വിദ്യാർത്ഥികൾക്കായി എല്ലാ പരീക്ഷാഹാളിലും കുടിവെള്ളം ഉറപ്പുവരുത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.