Plus One Question Paper Mistake: ഇതെല്ലാം ആരുടെ തെറ്റ്?; ഫിസിക്സ് ചോദ്യക്കടലാസിലും അക്ഷരതെറ്റുകളൂടെ കൂമ്പാരം
Plus One Physics Question Paper Spelling Mistake: വാക്കുകൾക്കിടയിൽ വേണ്ട അകലം ഇടാതെയാണ് പല ചോദ്യങ്ങളും നൽകിയിരിക്കുന്നത്. അക്ഷരതെറ്റുകളോടൊപ്പം വ്യാകരണത്തെറ്റുകളും ഏറെയാണ്. പൊതുപരീക്ഷയ്ക്കുള്ള ചോദ്യക്കടലാസുകൾ നിർമിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നാണ് അധ്യാപക സംഘടനകൾ ചൂണ്ടികാട്ടുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിനെ വെട്ടിലാക്കി വീണ്ടും ചോദ്യപേപ്പറിൽ അക്ഷരതെറ്റ്. ശനിയാഴ്ചനടന്ന പ്ലസ് വൺ പരീക്ഷയുടെ ഫിസ്ക്സ് ചോദ്യപേപ്പറിലാണ് ഇത്തവണ തെറ്റുകൾ കണ്ടെത്തിയിരിക്കുന്നത്. ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് ചോദ്യക്കടലാസ് തയ്യാറാക്കിയിരിക്കുന്നത്. പ്ലസ് ടു മലയാളം ചോദ്യക്കടലാസിൽ ഇരുപതോളം തെറ്റുകൾവന്നത് വലിയ വാർത്തയായതിന് പിന്നാലെയാണ് മറ്റ് വിഷയങ്ങളിലും സമാന തെറ്റുകൾ സംഭവിച്ചിരിക്കുന്നത്.
ഫിസിക്‌സ് പരീക്ഷയിലെ നാലാമത്തെ ചോദ്യത്തിലും 21ാമത്തെ ചോദ്യത്തിലുമാണ് തെറ്റുകൾ കണ്ടെത്തിയിരിക്കുന്നത്. ‘വ്യത്യസ്ത അളുവുകളോടെ ദ്രാവകം നിറചു മൂന്നപാത്രങ്ങൾ എ, ബി, സി തന്നിരിക്കുന്നു’ എന്നാണ് നാലാമത്തെ ചോദ്യം നൽകിയിരിക്കുന്നത്. 21-ാം ചോദ്യത്തിൽ ശാസ്ത്രജ്ഞൻ ‘ശാസ്ത്രനനാ’യി കണ്ടെത്തിയിട്ടുണ്ട്. 23ാമത്തെ ചോദ്യത്തിലെ എയിൽ ‘ചിത്രീകുരുക്കുക’യും 23 ബിയിൽ ‘പ്രാവൃത്തി’യും എന്നിങ്ങനെയാണ് അക്ഷരതെറ്റുകൾ വന്നിരിക്കുന്നത്. വാക്കുകൾക്കിടയിൽ വേണ്ട അകലം ഇടാതെയാണ് പല ചോദ്യങ്ങളും നൽകിയിരിക്കുന്നത്. അക്ഷരതെറ്റുകളോടൊപ്പം വ്യാകരണത്തെറ്റുകളും ഏറെയാണ്.
അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ മലയാളം, ബോട്ടണി, സുവോളജി, കെമിസ്ട്രി, ഇക്കണോമിക്‌സ് ചോദ്യക്കടലാസുകളിലും വ്യാപക പിശകുകളാണ് കണ്ടെത്തിയത്. പ്ലസ് വൺ ബോട്ടണി ചോദ്യപേപ്പറിൽ ദ്വിബീജപത്ര സസ്യം എന്നതിന് ‘ദി ബീജ’ പത്രമെന്നും അവായു ശ്വസനം എന്നത് ‘ആ വായു’ ശ്വസനമെന്നുമാണ് എഴുതിയിരുന്നത്. ‘വൈത്യാസങ്ങൾ’ എന്നാണ് വ്യത്യാസങ്ങൾക്ക് പകരമായി കൊടുത്തിരുന്നത്. കെമിസ്ട്രി ചോദ്യക്കടലാസിൽ എളുപ്പത്തിൽ ‘എളുപ്പു’ത്തിലായെന്നും, ഇക്കണോമിക്‌സിൽ കുറയുന്നു എന്നതിനുപകരം ‘കരയുന്നു’ എന്നുമാണ് നൽകിയിരുന്നത്.
പൊതുപരീക്ഷയ്ക്കുള്ള ചോദ്യക്കടലാസുകൾ നിർമിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നാണ് അധ്യാപക സംഘടനകൾ ചൂണ്ടികാട്ടുന്നത്. ചോദ്യനിർമാണം ശരിയായ രീതിയിൽ അല്ല നടന്നതെന്നും സർക്കാർ ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നുമാണ് സംഘടനകൾ ഉന്നയിക്കുന്ന ആവശ്യം. അതേസമയം ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റിൽ അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കാണ് നിർദ്ദേശം നൽകിയത്. അക്ഷരത്തെറ്റുകൾ പരീക്ഷ എഴുതിയ വിദ്യാർഥികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിൽ മൂല്യനിർണയ സമയത്ത് അതിന് വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.