5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PSC KAS: അഭ്യഹങ്ങള്‍ക്ക് വിട ! കാത്തിരിപ്പുകള്‍ക്ക് വിരാമമാകുന്നു; കെഎഎസ് വിജ്ഞാപനം ഉടനെന്ന് സൂചന

PSC KAS Notification Expected Soon : അടുത്ത ബാച്ച് കെഎഎസ് ഉദ്യോഗസ്ഥരുടെ നിയമനം ഉടനുണ്ടാകുമെന്ന് മുഖ്യമന്ത്രി 2024 ഡിസംബറില്‍ വ്യക്തമാക്കിയിരുന്നു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ഒന്നാം വാര്‍ഷിക സമ്മേളനവും കെഎഎസ് ദിനാഘോഷവും ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്‌

PSC KAS: അഭ്യഹങ്ങള്‍ക്ക് വിട ! കാത്തിരിപ്പുകള്‍ക്ക് വിരാമമാകുന്നു; കെഎഎസ് വിജ്ഞാപനം ഉടനെന്ന് സൂചന
കേരള പിഎസ്‌സി Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 30 Jan 2025 13:43 PM

കോട്ടയം കുഞ്ഞച്ചന്‍ സിനിമയിലെ ‘മോഹന്‍ലാല്‍ വരുമോ, ഇല്ലയോ’ എന്ന പ്രശസ്തമായ ഡയലോഗ് പോലെയായിരുന്നു, കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസി(കെഎഎസ്)ന്റെ വിജ്ഞാപനം പിഎസ്‌സി എപ്പോള്‍ പുറത്തുവിടുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ചോദിച്ചുകൊണ്ടിരുന്നത്. പലപ്പോഴും അവ്യക്തകള്‍ നിറഞ്ഞ ഒരു ചോദ്യം. ഊഹാപോഹങ്ങളും വ്യാപകമായി പ്രചരിക്കപ്പെട്ടു. സാഹചര്യം മുതലെടുത്ത് കെഎഎസ് വിജ്ഞാപനം ഉടനെന്ന വ്യാജപ്രചാരണവുമായി ചില യൂട്യൂബ് ചാനലുകളും ഇടയ്ക്ക് തല പൊക്കിയിരുന്നു. 2019ലാണ് ആദ്യമായി കെഎഎസ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. പരീക്ഷാ നടപടിക്രമങ്ങള്‍ക്ക് ശേഷം 2021 ഒക്ടോബര്‍ എട്ടിന് റാങ്ക് ലിസ്റ്റ് പ്രാബല്യത്തിലുമെത്തി. ആ വര്‍ഷം ഡിസംബറില്‍ ആദ്യ ബാച്ച് സര്‍വീസില്‍ പ്രവേശിച്ചു.

ഒരു വര്‍ഷത്തിന് ശേഷം റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുകയും ചെയ്തു. തുടര്‍ന്ന് അടുത്ത കെഎഎസ് വിജ്ഞാപനത്തിനായി ദീര്‍ഘനാള്‍ നീണ്ട കാത്തിരിപ്പ്. ഒടുവില്‍ അഭ്യൂഹങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കും വിരാമം കുറിച്ച്, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കെഎഎസ് രണ്ടാം ബാച്ചിന്റെ വിജ്ഞാപനം ഉടനെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു.

പ്രതീക്ഷിക്കുന്ന 31 ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം. നിലവില്‍ ഒഴിവുകളുടെ എണ്ണം കണ്ടെത്തിയിട്ടില്ല. കേന്ദ്ര സിവില്‍ സര്‍വീസിലേതിന് സമാനമായി ‘ഡപ്യൂട്ടേഷന്‍ റിസര്‍വ്’ എന്ന പ്രത്യേക പൂഖിലൂടെ വിജ്ഞാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. പരീക്ഷാ നടപടിക്രമങ്ങള്‍, നിയമനം, ഒരു വര്‍ഷത്തെ പരിശീലനം എന്നിവ കഴിയുന്നതോടെ ഒഴിവുകള്‍ കണ്ടെത്താനാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ തവണ ഓരോ വകുപ്പിലെയും രണ്ടാം ഗസറ്റഡ് തസ്തികയുടെ 10 ശതമാനം എടുത്ത് ഒഴിവുകള്‍ സൃഷ്ടിക്കുകയായിരുന്നു. 110 ഒഴിവുകളിലേക്ക് 105 പേരെ തിരഞ്ഞെടുത്തു. എന്നാല്‍ പരിശീലനത്തിനിടെ ഒരാള്‍ സിവില്‍ സര്‍വീസിലേക്ക് പോയിരുന്നു.

അടുത്ത ബാച്ച് കെഎഎസ് ഉദ്യോഗസ്ഥരുടെ നിയമനം ഉടനുണ്ടാകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ഒന്നാം വാര്‍ഷിക സമ്മേളനവും കെഎഎസ് ദിനാഘോഷവും ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ കെഎഎസ് ഉദ്യോഗസ്ഥരും പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.

Read Also : പി.എസ്.സി പരീക്ഷ എഴുതുന്നവരാണോ നിങ്ങള്‍? എങ്ങനെ മാര്‍ക്കറിയാം? സംഭവം സിമ്പിളാണ്‌

കേരളത്തിന്റെ ‘ഐഎഎസ്’

സിവില്‍ സര്‍വീസ് കേഡറിലേക്ക് വഴിയൊരുക്കുന്ന കെഎഎസിലൂടെ, ഭരണനിര്‍വഹത്തിന്റെ പ്രധാന തലങ്ങളിലേക്ക് പുതുതലമുറ ഉദ്യോഗസ്ഥരെ എത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഉന്നത തസ്തികകളില്‍ ജോലിയും, മികച്ച ശമ്പളവുമാണ് പ്രത്യേകത.

ഡെപ്യൂട്ടി കളക്ടര്‍, ആര്‍ഡിഒ, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, ജില്ലാ സപ്ലൈ ഓഫീസര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ (കൊമേഴ്‌സ്യല്‍ ടാക്‌സസ്), അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ഫിനാന്‍സ് ഓഫീസര്‍, ഡിസ്ട്രിക്ട് എജ്യുക്കേഷണല്‍ ഓഫീസര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഡയറക്ടര്‍ (എല്‍എസ്ജിഡി), ഡെപ്യൂട്ടി ഡയറക്ടര്‍, മുനിസിപ്പല്‍ സെക്രട്ടറി, ജില്ലാ ലേബര്‍ ഓഫീസര്‍ എന്നിവയാണ് പ്രധാന ജൂനിയര്‍ ടൈം സ്‌കെയില്‍ തസ്തികകള്‍.