ജിയോ, എയര്‍ടെല്‍, വിഐ എന്നിവ നിരക്ക് വര്‍ധിപ്പിച്ചതെന്തിന്? ഇപ്പോള്‍ ലാഭം ഏത്? | Telecom Tariff Hike Why did Jio, Airtel and VI increase rates the company offers the cheapest data rates bsnl prepaid plans Malayalam news - Malayalam Tv9

Telecom Tariff Hike: ജിയോ, എയര്‍ടെല്‍, വിഐ എന്നിവ നിരക്ക് വര്‍ധിപ്പിച്ചതെന്തിന്? ഇപ്പോള്‍ ലാഭം ഏത്?

Updated On: 

29 Jun 2024 14:54 PM

Why Telecom Tariff Hikes: 2023ലെ കണക്കുകള്‍ പ്രകാരം എയര്‍ടെല്ലിന്റെ ആവറേജ് റെവന്യൂ പെര്‍ യൂസര്‍ നിരക്ക് 209 രൂപയായിരുന്നു. 181.70 രൂപയായിരുന്നു ജിയോയുടേത് 146 രൂപയാണ് വിഐയുടേത്. അതുകൊണ്ട് തന്നെ ഇപ്പോഴുള്ള ഈ നിരക്ക് വര്‍ധനവ് ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കും. ഇങ്ങനെ നിരക്ക് ഉയര്‍ത്തുന്നത് കമ്പനികളുടെ നിലനില്‍പ്പിനെ ദോഷമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Telecom Tariff Hike: ജിയോ, എയര്‍ടെല്‍, വിഐ എന്നിവ നിരക്ക് വര്‍ധിപ്പിച്ചതെന്തിന്? ഇപ്പോള്‍ ലാഭം ഏത്?
Follow Us On

മൊബൈല്‍ റീചാര്‍ജ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നു. ഒരു കമ്പനി അല്ല, വിഐ, ജിയോ, എയര്‍ടെല്‍ അങ്ങനെ എല്ലാവരും നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. രണ്ടരവര്‍ഷത്തിന് ശേഷം ടെലികോം കമ്പനികള്‍ നടത്തിയ നിരക്ക് വര്‍ധനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ടെലികോം കമ്പനികളുടെ ഈ നടപടി വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഇങ്ങനെ നിരക്ക് വര്‍ധിപ്പിച്ചാല്‍ ഇവര്‍ക്ക് രാജ്യത്ത് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ നിരക്ക് വര്‍ധിപ്പിച്ചതെന്ന സംശയം പലര്‍ക്കുമുണ്ട്. കാരണമെന്താണെന്ന് പരിശോധിക്കാം.

എന്തുകൊണ്ട് നിരക്ക് ഉയര്‍ന്നു

ഒരു സ്ഥിരതയുള്ള ബിസിനസ് മോഡല്‍ തുടരാന്‍ വേണ്ടിയാണ് ഇന്ത്യയിലെ ടെലികോം കമ്പനികള്‍ നിരക്ക് ഉയര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജിയോയും എയര്‍ടെല്ലും അവരുടെ 5 ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടി രണ്ട് ലക്ഷം കോടി രൂപയോളമാണ് നിക്ഷേപിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ കമ്പനികളുടെ വര്‍ളച്ചയ്ക്ക് നിരക്ക് വര്‍ധനവ് ആവശ്യമാണെന്നാണ് ഭാരതി എയര്‍ടെല്‍ വ്യക്തമാക്കുന്നത്. ഉപഭോക്താവില്‍ നിന്ന് ശരാശരി 300 രൂപ എങ്കിലും ഈടാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും കമ്പനി പറയുന്നു.

2023ലെ കണക്കുകള്‍ പ്രകാരം എയര്‍ടെല്ലിന്റെ ആവറേജ് റെവന്യൂ പെര്‍ യൂസര്‍ നിരക്ക് 209 രൂപയായിരുന്നു. 181.70 രൂപയായിരുന്നു ജിയോയുടേത് 146 രൂപയാണ് വിഐയുടേത്. അതുകൊണ്ട് തന്നെ ഇപ്പോഴുള്ള ഈ നിരക്ക് വര്‍ധനവ് ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കും. ഇങ്ങനെ നിരക്ക് ഉയര്‍ത്തുന്നത് കമ്പനികളുടെ നിലനില്‍പ്പിനെ ദോഷമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

എയര്‍ടെല്ലിന്റെ കാര്യം പരിശോധിക്കുമ്പോള്‍ 2026 സാമ്പത്തിക വര്‍ഷത്തില്‍ 280 രൂപയിലും 2027ലെ സാമ്പത്തിക വര്‍ഷത്തില്‍ 300 രൂപയിലുമാണ് സ്ഥിരത കൈവരിക്കേണ്ടതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

Also Read: Airtel vs Jio vs VI : ജിയോക്ക് പിന്നാലെ പ്ലാനുകളുടെ താരിഫ് വർധിപ്പിച്ച് എയർടെലും; ഉടൻ വർധിപ്പിക്കാനൊരുങ്ങി വിഐ

ചരിത്രം തിരുത്തിയ ജിയോ

2016ലാണ് ജിയോയുടെ കടന്നുവരവ്. 4 ജി സര്‍വീസുമായിട്ടാണ് ജിയോ വിപണിയിലേക്ക് എത്തിയതെങ്കിലും ഒരു വര്‍ഷത്തോളം ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഡാറ്റ നല്‍കാന്‍ ജിയോക്ക് സാധിച്ചു. ഒരു വര്‍ഷത്തിന് ശേഷം നിരക്ക് ഏര്‍പ്പെടുത്തിയെങ്കിലും അത് ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്നത് തന്നെയായിരുന്നു. ഇതോടെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ലോകത്ത് ഏറ്റവും കുറഞ്ഞ നിരത്തില്‍ ഡാറ്റ നല്‍കുന്ന രാജ്യം എന്ന നിലയിലേക്ക് ഇന്ത്യ വളര്‍ന്നു.

മാത്രമല്ല, രാജ്യത്ത് ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ഓണ്‍ലൈന്‍ സര്‍വീസുകളും വളര്‍ന്നു തുടങ്ങി. അന്ന് വില കുറച്ച് ഡാറ്റ നല്‍കിയ രാജ്യം എന്ന ബഹുമതി ഇന്ത്യക്ക് ലഭിച്ചെങ്കിലും ഇന്ന് ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ഡാറ്റ നല്‍കുന്ന രാജ്യം എന്ന ബഹുമതി ആയിരിക്കും ഇന്ത്യയെ കാത്തിരിക്കുന്നത്.

5 ജി സേവനം

നിരക്ക് വര്‍ധിപ്പിച്ച മൂന്ന് കമ്പനികളും 5 ജി സേവനത്തിനായി വന്‍നിക്ഷേപം നടത്തികഴിഞ്ഞു. ഈ സാഹചര്യത്തില്‍ വരുമാനം വര്‍ധിപ്പിക്കാതെ വഴി ഇല്ലെന്നാണ് കമ്പനികള്‍ വ്യക്തമാക്കുന്നത്.

ജിയോ

5ജി പ്ലാനുകളുടെയെല്ലാം താരിഫ് വര്‍ധിപ്പിച്ചുകൊണ്ടാണ് ജിയോ ആദ്യം രംഗത്തെത്തിയത്. പോസ്റ്റ് പെയ്ഡ്, പ്രീപെയ്ഡ് പ്ലാനുകള്‍ക്ക് ഇനി കൂടുതല്‍ പണം നല്‍കേണ്ടിവരും. അടുത്ത മാസം മൂന്ന് മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്ന്ത്.

155 രൂപയുടെ ജനപ്രിയ പ്ലാനിന് ഇനി 189 രൂപ നല്‍കണം. 28 ദിവസത്തെ കാലാവഥിയില്‍ 2 ജിബി ഡേറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക. 209 രൂപയുടെ പ്ലാനിന് ഇനി 249 രൂപ നല്‍കണം. ദിവസവും ഒരു ജിബി ഡാറ്ററ്റ 28 ദിവസത്തേക്ക് ഈ പ്ലാനില്‍ ലഭിക്കും. ഒന്നര ജിബി ഡേറ്റ 28 ദിവസത്തേക്ക് ലഭിക്കുന്ന 239 രൂപയുടെ പ്ലാന്‍ 299 രൂപയാക്കി. 299 രൂപയുടെ പ്ലാന്‍ 349 രൂപയായും 349 രൂപയുടെ പ്ലാബ് 399 രൂപയായും 299 രൂപയുടെ പ്ലാന്‍ 499 രൂപയായും വര്‍ധിച്ചു. ഇതെല്ലാം 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകളാണ്.

എയര്‍ടെല്‍

പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെയൊക്കെ താരിഫ് എയര്‍ടെല്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ജൂലായ് മൂന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. 28 ദിവസത്തെ വാലിഡിറ്റിയില്‍ രണ്ട് ജിബിയും പരിധിയില്ലാത്ത കോളും ലഭിക്കുന്ന 179 രൂപയുടെ പ്ലാന് 199 രൂപയായി. 84 ദിവസത്തെ വാലിഡിറ്റിയും ആറ് ജിബി ഡേറ്റയും ലഭിക്കണമെങ്കില്‍ ഇനി മുതല്‍ 509 രൂപ നല്‍കണം. 455 രൂപയായിരുന്നു ഈ പ്ലാന്റെ താരിഫ്.

28 ദിവസത്തേക്ക് ദിവസേന ഒരു ജിബി ഡാറ്റ ലഭിക്കുന്ന 265 രൂപയുടെ പ്ലാന്‍ താരിഫ് 299 രൂപയായി ഉയര്‍ത്തി. ദിവസേന ഒന്നര ജിബി ലഭിക്കുന്ന പ്ലാന്‍ 299ല്‍ നിന്ന് 349 രൂപയായും ദിവസം രണ്ടര ജിബി ഡാറ്റ 28 ദിവസത്തേക്ക് ലഭിക്കുന്ന പ്ലാന്‍ താരിഫ് 359 രൂപയില്‍ നിന്ന് 409 രൂപയായും ഉയര്‍ത്തി. മാത്രമല്ല ദിവസേന മൂന്ന് ജിബി ഡേറ്റ 28 ദിവസത്തേക്ക് ലഭിക്കുന്ന 399 രൂപയുടെ പ്ലാനിന് ഇനി മുതല്‍ 449 രൂപ നല്‍കണം.

ഡേറ്റ ആഡ് ഓണ്‍ പാക്കുകളില്‍ 19 രൂപയ്ക്ക് ഒരു ജിബി ലഭിക്കുന്ന പ്ലാന്‍ താരിഫ് 22 ആയി. രണ്ട് ജിബി ആഡ് ഓണ്‍ ഡാറ്റ ലഭിക്കാന്‍ ഇനി 29 രൂപയ്ക്ക് പകരം 33 രൂപ നല്‍കേണ്ടി വരും. ഇതിന്റെ വാലിഡിറ്റി ഒരു ദിവസമാണ്.

വിഐ

പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്കുള്ള വര്‍ധന ജൂലൈ നാല് മുതല്‍ നിലവില്‍ വരും. പതിനൊന്നു മുതല്‍ 24 ശതമാനം വരെയാണ് വര്‍ധനവെന്നാണ് വിഐ അറിയിച്ചിരിക്കുന്നത്.

28 ദിവസ വാലിഡിറ്റിയുള്ള ബേസ് പ്ലാന്‍ 179 രൂപയില്‍ നിന്ന് 199 ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. 56 ദിവസത്തെ വാലിഡിറ്റിയും പ്രതിദിനം 1.5 ജിബി ഡാറ്റയും ലഭിക്കുന്ന 479 രൂപയുടെ പ്ലാന്‍ 579രൂപയായും വര്‍ധിപ്പിച്ചു. പ്രതിദിനം 1.5 ജിബി ഡാറ്റ നല്‍കുന്ന, 84 ദിവസത്തെ പ്ലാനിന് 859 രൂപയാണ് പുതുക്കിയ നിരക്ക്. നിലവില്‍ ഇത് 719 ആണ്. വാര്‍ഷിക അണ്‍ലിമിറ്റഡ് പ്ലാന്‍ 21 ശതമാനം ഉയര്‍ത്തി 2899ല്‍ നിന്ന് 3499 ആക്കി ഉയര്‍ത്തി.

Also Read: Vodafone Idea Tariff: ഇനി മുതൽ ബേസ് പ്ലാൻ 199 രൂപയ്ക്ക്; താരിഫ് നിരക്ക് വർധിപ്പിച്ച് വിഐ, പൂർണ്ണ വിവരങ്ങൾ അറിയാം

ലാഭം ഏത്?

കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ അനുഭവിക്കുമ്പോഴും ഉപയോക്താക്കള്‍ക്ക് നിലവില്‍ മികച്ച പ്ലാനുകള്‍ നല്‍കുന്നത് ബിഎസ്എന്‍എല്‍ ആണ്. സ്വകാര്യ കമ്പനികളോട് മത്സരിക്കാനും കൂടുതല്‍ ഉപയോക്താക്കളെ തങ്ങളിലേക്ക് എത്തിക്കാനും ആകര്‍ഷകമായ പ്ലാനുകളാണ് ബിഎസ്എന്‍എല്‍ അവതരിപ്പിക്കാറുള്ളത്. അധികം പണം മുടക്കാതെ റീചാര്‍ജ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളും ബിഎസ്എന്‍എലിലുണ്ട്. എന്താണെങ്കിലും വന്‍കിട കമ്പനികള്‍ നിരക്ക് ഉയര്‍ത്തിയ സ്ഥിതിക്ക് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ബിഎസ്എന്‍എല്‍ നിരക്കില്‍ മാറ്റം വരുത്താനാണ് സാധ്യത.

228 രൂപയുടെ ഒരു മാസത്തെ പ്ലാനില്‍ പ്രതിദിനം 2ജിബി ഡാറ്റ ലഭിക്കും. അണ്‍ലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ഈ പ്ലാനില്‍ ലഭ്യമാകും. അധിക ആനുകൂല്യമായി അരീന മൊബൈല്‍ ഗെയിമിംഗ് ഉള്‍പ്പെടുത്തിയിട്ടുണ്ട് നിശ്ചിത പരിധിക്ക് ശേഷം ഡാറ്റ വേഗത 40 Kbps ആയി കുറയും.

247 രൂപയുടെ ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി 30 ദിവസമാണ്. ആകെ 50ജിബി ഡാറ്റ ഈ പ്ലാനില്‍ ലഭിക്കും. അണ്‍ലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 10 രൂപയുടെ ടോക്ക് വാല്യൂ എന്നിവയും ഈ പ്ലാനില്‍ ഉള്‍പ്പെടുന്നു.

269 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്. പ്രതിദിനം 2 ജിബി ഡാറ്റ വീതം ആകെ 56 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങള്‍ ഇതില്‍ ലഭിക്കും. മാത്രമല്ല അരീന മൊബൈല്‍ ഗെയിമിംഗ്, ബിഎസ്എന്‍എല്‍ ട്യൂണ്‍സ്, ആസ്‌ട്രോട്ടെല്‍, ഹാര്‍ഡി മൊബൈല്‍ തുടങ്ങിയവയും ഈ പ്ലാനിന്റെ ഭാഗമായിട്ടുണ്ട്.

298 രൂപയുടെ 52 ദിവസ പ്ലാനില്‍ പ്രതിദിനം 1 ജിബി ഡാറ്റ വീതം ആകെ 52 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. നിശ്ചിത പരിധിക്ക് ശേഷം ഡാറ്റ വേഗത 40 Kbps ആയി കുറയും.

299 രൂപയുടെ ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി 30 ദിവസമാണ്. ദിവസം 3 ജിബി വീതം ആകെ 90 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനില്‍ ഉള്‍പ്പെടുന്നത്. പ്രതിദിന ഡാറ്റ കഴിഞ്ഞാല്‍, ഇന്റര്‍നെറ്റിന്റെ സ്പീഡ് 40 Kbps ആയി കുറയും.

Exit mobile version