RBI Repo Rate: വായ്പയെടുത്തവര്‍ക്ക് കോളടിച്ചു, ഇനി പലിശനിരക്ക് കുറയും; റിപ്പോ നിരക്കില്‍ കാല്‍ ശതമാനം ഇളവ്
RBI monetary policy 2025: ഫെബ്രുവരിയിൽ നടന്ന മുൻ യോഗത്തിൽ, എംപിസി റിപ്പോ നിരക്ക് 6.5% ൽ നിന്ന് 6.25% ആയി കുറച്ചിരുന്നു. 2020ന് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഇളവ് പ്രഖ്യാപിച്ചത്. ട്രംപിന്റെ താരിഫ് നയം ആഗോള വിപണിയിൽ ഉയർന്ന അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിലവിലെ തീരുമാനം

പ്രതീക്ഷിച്ചതുപോലെ തുടര്‍ച്ചയായ രണ്ടാം തവണയും റിപ്പോ നിരക്ക് കുറച്ച് ആര്‍ബിഐ. റിപ്പോ നിരക്കില്‍ കാല്‍ ശതമാനമാണ് വെട്ടിക്കുറച്ചത്. ഫെബ്രുവരിയില്‍ കാല്‍ ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ റിപ്പോ റേറ്റ് 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായി. മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) നിരക്ക് 25 ബേസിസ് പോയിന്റ് (ബിപിഎസ്) കുറയ്ക്കാൻ ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നുവെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. റിപ്പോ നിരക്ക് ആറു ശതമാനമാകുമെന്ന് നേരത്തെ തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ആര്‍ബിഐയുടെ പ്രഖ്യാപനം.
റിപ്പോ നിരക്ക് കുറച്ചതോടെ ലോണ്‍ ഇഎംഐ കുറയുമെന്നാണ് പ്രതീക്ഷ. ഭവന, വ്യക്തിഗത, വാഹന വായ്പകളുടെയും നിക്ഷേപങ്ങളുടെയും പലിശ നിരക്കുകൾ വരും ദിവസങ്ങളിൽ കുറയും. യുഎസ് ഏര്‍പ്പെടുത്തിയ 26 ശതമാനം താരിഫ് ഉള്‍പ്പെടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വിവിധ സമ്മര്‍ദ്ദങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്നതാണ് ശ്രദ്ധേയം.
Read Also : SBI Amrit Vrishti Scheme: ഉയര്‍ന്ന പലിശ ഉറപ്പ്; എസ്ബിഐ അമൃത് വൃഷ്ടിയില്‍ നിക്ഷേപിച്ചോളൂ




ഫെബ്രുവരിയിൽ നടന്ന മുൻ യോഗത്തിൽ, എംപിസി റിപ്പോ നിരക്ക് 6.5% ൽ നിന്ന് 6.25% ആയി കുറച്ചിരുന്നു. 2020ന് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഇളവ് പ്രഖ്യാപിച്ചത്. ട്രംപിന്റെ താരിഫ് നയം മൂലം ആഗോള വിപണിയിൽ ഉയർന്ന അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിലവിലെ തീരുമാനം. ഉയർന്ന താരിഫ് നിരക്കുകൾ പണപ്പെരുപ്പത്തിനും വ്യാപാര സംഘർഷങ്ങള്‍ക്കും ലോക സമ്പദ്‌വ്യവസ്ഥയിൽ ഇടിവിനും കാരണമായേക്കാമെന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍ നിരക്ക് കുറയ്ക്കുകയായിരുന്നു.
റിപ്പോ നിരക്ക് കുറച്ച് വളര്‍ച്ചയ്ക്ക് അനുകൂല നിലപാട് സ്വീകരിക്കുകയാണ് ഇതിലൂടെ ആര്‍ബിഐ ലക്ഷ്യമിടുന്നത്. സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ പണലഭ്യത കൂട്ടുന്നതിനുള്ള നടപടികളിലാണ് ആര്‍ബിഐ.