Kerala Budget 2025 : വരുമാനമുള്ള സ്ഥാപനമാക്കി കിഫ്ബിയെ മാറ്റുമെന്ന് ധനമന്ത്രി; നല്‍കിയത് ടോളിനുള്ള സൂചനയോ?
Kerala Budget Announcement about KIIFB : ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തെ അനുകൂലിച്ച് മുന്‍ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കും രംഗത്തെത്തിയിരുന്നു. ടോള്‍ അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ പകല്‍ക്കൊള്ളയാണെന്നുള്ള ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു

കിഫ്ബിയെ വരുമാനമുള്ള സ്ഥാപനമാക്കി മാറ്റുമെന്ന് സംസ്ഥാന ബജറ്റില്‍ വ്യക്തമാക്കി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കിഫ്ബി വഴി വരുമാനം കണ്ടെത്താന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. കിഫ്ബി റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ബജറ്റില്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇതുസംബന്ധിച്ചുള്ള സൂചനയാണ് ധനമന്ത്രി നല്‍കിയതെന്നാണ് വിലയിരുത്തല്‍. കിഫ്ബി റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്തുന്നതുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാരിന്റെ നീക്കം. സിപിഎമ്മില്‍ ഇതുസംബന്ധിച്ച് ധാരണയായിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ഉയരാനുള്ള സാധ്യതയും സര്‍ക്കാര്‍ മുന്‍കൂട്ടി കാണുന്നുണ്ട്. ചര്‍ച്ചകളിലൂടെ സമവായത്തിലെത്താനാണ് നീക്കം.
ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തെ അനുകൂലിച്ച് മുന്‍ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കും രംഗത്തെത്തിയിരുന്നു. ടോള്‍ അടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ പകല്‍ക്കൊള്ളയാണെന്നുള്ള ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വികസന മുന്നേറ്റവുമായി ബന്ധപ്പെട്ടുള്ള പശ്ചാത്തല സൗകര്യങ്ങൾ സൃഷ്ടിക്കാൻ ഒരു മാർഗവും ജനങ്ങളുടെ മുന്നിൽ വെയ്കാൻ യുഡിഎഫിന് ഇല്ലെന്നും അദ്ദേഹം പ്രതിപക്ഷത്തെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു.
KERALA BUDGET LIVE : കേരള ബജറ്റ് ലൈവ് വിശദാംശങ്ങള്‍ ഇവിടെ അറിയാം
50 കോടിക്ക് മുകളില്‍ മുതല്‍മുടക്കുള്ള റോഡുകളില്‍ ടോള്‍ ഈടാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. മന്ത്രിതല സമിതി അംഗീകരിച്ച ഈ നിര്‍ദ്ദേശം ഉടന്‍ മന്ത്രിസഭയുടെ പരിഗണനയില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ടോള്‍ പിരിവ് ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കിഫ്ബി പഠനം ആരംഭിച്ചു. കിഫ്ബി പദ്ധതികളില്‍ യൂസര്‍ഫീ-ടോള്‍ പിരിക്കുന്ന കാര്യം ആലോചനയിലില്ലെന്നായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ഡോ. ടിം.എം. തോമസ് ഐസക്ക് പറഞ്ഞത്.
എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഈ നിലപാടില്‍ നിന്ന് പിന്നാക്കം പോകുന്നുവെന്നാണ് വിമര്‍ശനം. ടോള്‍ പിരിക്കാനുള്ള നീക്കം ജനങ്ങളെ കൊള്ളയടിക്കുന്നതിന് തുല്യമാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ടോള്‍ പിരിക്കാനുള്ള നീക്കത്തെ തടയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.