Kerala Budget 2025 : കാരുണ്യ പദ്ധതിയോട് സര്‍ക്കാരിന്റെ കാരുണ്യം; ആരോഗ്യ സുരക്ഷാ പദ്ധതിക്ക് അനുവദിച്ചത് 700 കോടി രൂപ
Karunya Arogya Suraksha Padhathi : കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 3967.3 കോടി രൂപ ഇതിനകം നല്‍കിയതായും ബജറ്റ് അവതരണത്തിനിടെ മന്ത്രി വ്യക്തമാക്കി. ആരോഗ്യമേഖലയിലെ പദ്ധതികള്‍ക്ക് ഇതിനകം 38126 കോടി രൂപ ചെലവാക്കിയതായും മന്ത്രി

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 2025-26 വര്‍ഷം 700 കോടി രൂപ അനുവദിക്കുന്നുവെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 3967.3 കോടി രൂപ ഇതിനകം നല്‍കിയതായും ബജറ്റ് അവതരണത്തിനിടെ മന്ത്രി വ്യക്തമാക്കി. ആരോഗ്യമേഖലയിലെ പദ്ധതികള്‍ക്ക് ഇതിനകം 38126 കോടി രൂപ ചെലവാക്കിയതായും, 2025-26 വര്‍ഷം ആരോഗ്യമേഖലയില്‍ 11431.73 കോടി രൂപ അനുവദിക്കുന്നതായും മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു.
ആരോഗ്യ ടൂറിസത്തിന് 50 കോടി രൂപ അനുവദിച്ചതാണ് മറ്റൊരു സുപ്രധാന പ്രഖ്യാപനം. വയോജന പരിചരണത്തിനായും 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നഗര-ഗ്രാമങ്ങളില്‍ ഭവന നിര്‍മാണ പദ്ധതിക്കായി ബജറ്റില്‍ 20 കോടി രൂപ വകയിരുത്തി.
KERALA BUDGET LIVE : കേരള ബജറ്റ് ലൈവ് വിശദാംശങ്ങള്‍ ഇവിടെ അറിയാം
വിഴിഞ്ഞത്തെ പ്രധാന ട്രാൻഷിപ്മെന്റ് തുറമുഖമാക്കുമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞവുമായി ബന്ധപ്പെടുത്തി പ്രധാന വ്യവസായ ഇടനാഴി വികസിപ്പിക്കുമെന്നും, കയറ്റുമതി ഇറക്കുമതി എന്നിവയുമായി ബന്ധപ്പെട്ടുള്ള പ്രധാന കേന്ദ്രമായി വിഴിഞ്ഞത്തെ വളര്‍ത്തുമെന്നും എൻഎച്ച് 66, പുതിയ ഗ്രീൻ ഫീൽഡ് ദേശീയപാത എന്നിവയും നിര്‍മ്മിക്കുമെന്നും ബാലഗോപാല്‍ വിശദീകരിച്ചു.
ഉൾനാടൻ ജലഗതാഗത വികസനത്തിന് കിഫ്ബിയിലൂടെ 500 കോടി രൂപയാണ് പ്രഖ്യാപിച്ചത്. തീരദേശപാതയുടെ ഓരോ 25 കിലോമീറ്ററിലും ഭൂമി ഏറ്റെടുക്കുമെന്നാണ് മറ്റൊരു പ്രഖ്യാപനം. പൊതുമരാമത്ത് പാലങ്ങള്‍ക്കും റോഡുകള്‍ക്കുമായി 3061 കോടി രൂപയാണ് സംസ്ഥാന ബജറ്റില്‍ ധനമന്ത്രി വകയിരുത്തിയത്.