8th Pay Commission: ഡിഎ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കുമെങ്കിൽ? സർക്കാർ ജീവനക്കാരെ ഞെട്ടിക്കുന്ന ആ പ്രഖ്യാപനം എപ്പോൾ
8th Pay Commission Salary Hike Expectations : എട്ടാം ശമ്പള കമ്മീഷന്റെ പ്രഖ്യാപനത്തെ തുടർന്ന് കേന്ദ്ര സർക്കാർ ജീവനക്കാർ ശമ്പള വർധനയ്ക്കായി കാത്തിരിക്കുകയാണ്. ക്ഷാമബത്ത (DA) അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. നടപ്പാക്കിയാൽ വലിയ വർധന ലഭിക്കും. മുൻകാല പ്രാബല്യവും ആവശ്യപ്പെടുന്നു. അഞ്ചാം ശമ്പള കമ്മീഷൻ കാലത്തുണ്ടായിരുന്ന ഡിഎ ലയന നടപടിക്രമം പുനഃസ്ഥാപിക്കണമെന്നും ആവശ്യമുണ്ട്.

എട്ടാം ശമ്പള കമ്മീഷൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ അത് എന്ന് നടപ്പാക്കുമെന്നുള്ള ആകാംക്ഷയിലാണ് സർക്കാർ ജീവനക്കാർ. നടപ്പാക്കിയാൽ സ്വഭാവികമായും ജീവനക്കാരുടെ ശമ്പളത്തിൽ വമ്പൻ വർധന തന്നെ പ്രതീക്ഷിക്കാവുന്നതാണ്. ഇതിൽ ഏറ്റവും ആകർഷണീയമായത് മുൻകാല പ്രാബല്യം കൂടി നടപ്പാക്കുന്നതാണ്. അങ്ങനെ വരുമ്പോൾ വലിയ തുക തന്നെ കേന്ദ്ര ജീവനക്കാർക്ക് അവരുടെ ടേക്ക് ഹോം സാലറിയിൽ കിട്ടും. ഇതിനിടയിൽ മറ്റൊരു ആവശ്യം കൂടി മുന്നോട്ട് വെക്കുകയാണ് ജീവനക്കാരുടെ സംഘടനയായ നാഷണൽ കൗൺസിൽ ഓഫ് ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി. ബ്യൂറോക്രാറ്റുകളും എംപ്ലോയീസ് യൂണിയൻ നേതാക്കളും ഉൾപ്പെടുന്ന ഔദ്യോഗിക സംഘടനയാണിത്.
നിലവിലെ ക്ഷാമബത്ത കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളവുമായി ലയിപ്പിക്കണമെന്നാണ് പേഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ് വിളിച്ചുചേർത്ത യോഗത്തിൽ എൻസി-ജെസിഎം ആവശ്യപ്പെട്ടത്. ഒക്ടോബറിലെ അവസാന ക്ഷാമബത്ത പരിഷ്കാരം കൂടി വന്നതോടെ നിലവിലെ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത 53 ശതമാനമായാണ് ഉയർന്നത്. മുൻ വർഷങ്ങളിൽ ഇത് നടപ്പാക്കിയിരുന്നതിനാൽ തന്നെ ഇത്തവണയും ഇത് നടപ്പാക്കണമെന്നും ആനുപാതികമായി ക്ഷാമാശ്വാസവും (ഡിയർനെസ് റിലീഫ്) അടിസ്ഥാന പെൻഷനിൽ ലയിപ്പിക്കണമെന്നും ആവശ്യമുണ്ട്.
മുൻ വർഷങ്ങളിൽ
അഞ്ചാം ശമ്പള കമ്മിഷൻ പ്രകാരം (1996 മുതൽ 2006 വരെ) പ്രധാന അലവൻസ് 50% കടന്നുകഴിഞ്ഞാൽ അടിസ്ഥാന ശമ്പളം ഡിഎയുമായി ലയിപ്പിക്കുക എന്നതായിരുന്നു മാനദണ്ഡം. ഇതനുസരിച്ച് 2004-ൽ സർക്കാർ ഡിഎ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ചിരുന്നു. എന്നാൽ ആറാം ശമ്പള കമ്മിഷൻ ( 2006 മുതൽ 2016 വരെ ) ഈ നിയമം നിർത്തലാക്കിയിരുന്നു. ഏഴാം ശമ്പള കമ്മിഷനിൽ ഇത് പുനഃസ്ഥാപിക്കാൻ നിർദ്ദേശിച്ചിരുന്നുവെങ്കിലും സർക്കാർ അത് അംഗീകരിച്ചില്ല. അധിക ബാധ്യത തന്നെയാവാം കാരണം.
ഡിഎ അടിസ്ഥാന ശമ്പളത്തിൽ ലയിച്ചാൽ
ക്ഷാമബത്ത അടിസ്ഥാന ശമ്പളവുമായി ലയിച്ചാൽ സ്വഭാവികമായും ജീവനക്കാരുടെ അടിസ്ഥാന ശമ്പളം വർധിക്കും. എട്ടാം ശമ്പള കമ്മിഷൻ കൂടി നടപ്പാക്കുന്നതോടെ നല്ലൊരു തുക തന്നെ ജീവനക്കാർക്ക് ശമ്പള ഇനത്തിൽ ലഭിക്കും. ഫിറ്റ്മെന്റ് ഘടകം അനുസരിച്ചാണ് ശമ്പള വർധന, പെൻഷൻ വർധന എന്നിവ കണക്കാക്കുന്നത്. ഏഴാം ശമ്പള കമ്മിഷൻ 2.57 ആണ് ശുപാർശ ചെയ്ത ഫിറ്റ്മെൻ്റ് ഘടകം. ഇതോടെ 2016 ൽ മിനിമം ശമ്പളം 7,000 രൂപയിൽ നിന്ന് 18,000 രൂപയായി (7,000 x 2.57 രൂപ) ഉയർത്തിയിരുന്നു.
ശമ്പള ഘടനയിൽ മാറ്റങ്ങളൊന്നും വരുത്തിയില്ലെങ്കിൽ, എട്ടാം ശമ്പള കമ്മീഷൻ ശുപാർശ ചെയ്യുന്ന ഫിറ്റ്മെന്റ് ഫാക്ടർ പുതിയ മിനിമം ശമ്പളം നിർണ്ണയിക്കാൻ 18,000 രൂപയിൽ നിന്നും ഗുണിക്കും. എന്നാൽ ഡിഎ ആണ് ലയിപ്പിക്കുന്നതെങ്കിൽ സർക്കാർ ജീവനക്കാരുടെ തുടക്ക ശമ്പളം 27,540 രൂപയായി ഉയർത്തും. ക്ഷാമബത്ത 50% കവിഞ്ഞാൽ അടിസ്ഥാന ശമ്പളത്തിൽ തുടർന്നുള്ള പരിഷ്കരണത്തിന് എട്ടാം ശമ്പള കമ്മീഷൻ ശുപാർശ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി രണ്ട് ജീവനക്കാരുടെ സംഘടനാ പ്രതിനിധികൾ എൻഡിടീവിയോട് പറഞ്ഞു. കഴിഞ്ഞ മാസമാണ് എട്ടാം ശമ്പള കമ്മിഷൻ രൂപീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്.