5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Budget 2024: കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം; വിഴിഞ്ഞം തുറമുഖം ഉൾപ്പെടെ വൻകിട പദ്ധതികൾ പരി​ഗണനയിൽ

Kerala Focus On Budget: സിൽവർ ലൈനിന് കേന്ദ്രാനുമതിക്ക് ഒപ്പം തന്നെ കൂടുതൽ ട്രെയിനുകൾ ഓടിക്കാനാകും വിധത്തിൽ നിലവിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്. അതിൻ്റെ ഭാ​ഗമായി കോഴിക്കോട് - വയനാട് തുരങ്കപാതക്ക് കേരളം 5000 കോടി രൂപയാണ് ചോദിക്കുന്നത്.

Budget 2024: കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം; വിഴിഞ്ഞം തുറമുഖം ഉൾപ്പെടെ വൻകിട പദ്ധതികൾ പരി​ഗണനയിൽ
Budget 2024.
Follow Us
neethu-vijayan
Neethu Vijayan | Published: 20 Jul 2024 11:23 AM

തിരുവനന്തപുരം: വരാൻ പോകുന്ന കേന്ദ്ര ബജറ്റിൽ (Budget 2024) പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കേരളം. സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്ന വൻകിട വികസനപദ്ധതികളുടെ നടത്തിപ്പിന് കേന്ദ്ര ബജറ്റിൽ നീക്കിയിരിപ്പ് ഉണ്ടാകുമെന്ന് തന്നെയാണ് കേരളം ഉറ്റുനോക്കുന്നത്. വിഴിഞ്ഞം തുറമുഖം അനുബന്ധ വികസനത്തിന് 5000 കോടി ഉൾപ്പെടെ വലിയൊരു പാക്കേജാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനക്കായി സംസ്ഥാനം നൽകിയിട്ടുള്ളത്. രണ്ട് കേന്ദ്രമന്ത്രിമാരുള്ള കേരളം ഇത്തവണ എയിംസും പ്രതീക്ഷിക്കുന്നുണ്ട്.

സംസ്ഥാനത്തിന് മാത്രമല്ല രാജ്യത്തെ തന്നെ ആദ്യ ട്രാൻഷിപ്പ്മെന്റ് തുറമുഖം എന്ന നിലയിലാണ് വിഴിഞ്ഞം ഉയരാനിരിക്കുന്നത്. ഒന്നാം ഘട്ട കമ്മീഷനിംഗ് അടുത്തിരിക്കെ അനുബന്ധ വികസനത്തിനായി ഒരുങ്ങുന്നത് വൻകിട പദ്ധതികളാണ്. കേന്ദ്രം നേരിട്ട് നടത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് പുറമെയാണ് സംസ്ഥാനം ഫണ്ട് ആവശ്യപ്പെട്ടിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള സംസ്ഥാന ഇടപടലിനായാണ് പ്രത്യേക മൂലധന നിക്ഷേപമായി 5000 കോടി വേണമെന്ന് കേരളം പ്രധാനമായി ആവശ്യപ്പെട്ടത്.

സിൽവർ ലൈനിന് കേന്ദ്രാനുമതിക്ക് ഒപ്പം തന്നെ കൂടുതൽ ട്രെയിനുകൾ ഓടിക്കാനാകും വിധത്തിൽ നിലവിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്. അതിൻ്റെ ഭാ​ഗമായി കോഴിക്കോട് – വയനാട് തുരങ്കപാതക്ക് കേരളം 5000 കോടി രൂപയാണ് ചോദിക്കുന്നത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും അർഹമായ ആനൂകൂല്യങ്ങൾ തടഞ്ഞുവെച്ചുമുള്ള കേന്ദ്ര നയങ്ങൾ സംസ്ഥാനത്തിന് പ്രതിവർഷം 5710 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കുന്നുണ്ടെന്നാണ് സംസ്ഥാന ധനവകുപ്പിന്റെ കണക്കിൽ പറയുന്നത്. ഒരു വർഷത്തേക്കെങ്കിലും വായ്പാ പരിധി വെട്ടിക്കുറക്കുന്ന നടപടി കേന്ദ്രം ഒഴിവാക്കണമെന്നാണ് കേരളത്തിൻ്റെ ആവശ്യം.

ALSO READ: ഇത്തവണത്തെ ബജറ്റിൽ കേരളത്തിൽ കർഷകർ പ്രതീക്ഷയർപ്പിക്കണോ?

ഇതിന് പുറമെ ദേശീയ പാതാ വികസനത്തിന് സ്ഥലമേറ്റെടുക്കാൻ സംസ്ഥാന സർക്കാർ ചെലവാക്കിയ തുകക്ക് ആനുപാതികമായി 6000 കോടി രൂപ അധികം കടമെടുക്കാൻ അനുമതി കൂടി വേണമെന്നാണ് സംസ്ഥാനത്തിൻ്റെ മറ്റൊരു ആവശ്യം. റബ്ബർ താങ്ങുവില 250 രൂപയാക്കുക, കേന്ദ്രാവിഷ്കൃത പദ്ധതികളിലെ കേന്ദ്ര വിഹിതം 75 ശതമാനം ആക്കുക, ക്ഷേമ ആനുകൂല്യങ്ങളിലെ കേന്ദ്രവിഹിതത്തിൽ വർദ്ധനവ് തുടങ്ങിയ വിവിധ ആവശ്യങ്ങളിലും കേന്ദ്ര ബജറ്റ് തീരുമാനം കാത്തിരിക്കുകയാണ് കേരളം. തൃശൂരിൽ നിന്ന് ഒരു സീറ്റും രണ്ട് കേന്ദ്രമന്ത്രിയും ഉള്ള മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ദീർഘകാല ആവശ്യമായ എയിംസ് പ്രഖ്യാപനം കൂടി പ്രതീക്ഷിക്കുന്നുണ്ട് കേരളം.

ചെറുകിട, ഇടത്തരം കർഷകർക്ക് വരുമാന പിന്തുണ ഉറപ്പാക്കാനായി ആരംഭിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലാണ് കേരളത്തിലെ കർഷകർ പ്രതീക്ഷയർപ്പിക്കുന്നത്. ഈ പദ്ധതിയ്ക്കുള്ള ആനുകൂല്യം ബജറ്റിൽ കേന്ദ്രസർക്കാർ വർധിപ്പിച്ചേക്കും എന്ന അഭ്യൂഹങ്ങൾ ഉയർന്നതോടെയാണ് കേരളത്തിലെ കർഷകർക്ക് പ്രതീക്ഷ ഉയർന്നതും. നിലവിൽ 2,000 രൂപയുടെ മൂന്ന് ഗഡുക്കളായി ആകെ 6,000 രൂപയാണ് പ്രതിവർഷം കർഷകർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്നത്. ഈ തുക ഉയർത്തി ഇത് 8,000 രൂപയോ 10,000 രൂപയോ ആക്കുമെന്നാണ് കരുതപ്പെടുന്നത്.

കേരളത്തിൽ ഈ പദ്ധതിയുടെ ഭാ​ഗമായി 23.4 ലക്ഷം പേരുണ്ട്. ഇത്രയും പേരുടെ പ്രതീക്ഷകളാണ് പദ്ധതിയ്ക്ക് മേൽ ഉള്ളത്. ഇത് തമിഴ്നാട്ടിലേതിനേക്കാൾ കൂടുതലാണ് കേരളത്തിലെന്നാണ് കണക്ക്.

Latest News