Jawhar Sircar: വനിതാ ഡോക്ടറുടെ കൊലപാതകം; ടിഎംസി എംപി ജവഹര്‍ സിര്‍കാര്‍ രാജിവെച്ചു
Kolkatha Doctor Murder Case: രാജിക്ക് ശേഷം താന്‍ രാഷ്ട്രീയത്തില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കും. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വിഷയം തെറ്റായ രീതിയില്‍ കൈകാര്യം ചെയ്തതിനാലാണ് രാജി. രാഷ്ട്രീയം ഉപേക്ഷിക്കുന്നു. എങ്കിലും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ജനങ്ങളോടൊപ്പം ഉണ്ടായിരിക്കും. മൂല്യങ്ങളോടുള്ള തന്റെ പ്രതിബദ്ധതയില്‍ മാറ്റമില്ലെന്നും സിര്‍കാര്‍ എക്‌സില്‍ കുറിച്ചു.
കൊല്‍ക്കത്ത: ആര്‍ജി കര്‍ ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കൊലപാതത്തില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭ എംപി ജവഹര്‍ സിര്‍കാര്‍ രാജിവെച്ചു. ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വിഷയത്തെ പാര്‍ട്ടിയും സര്‍ക്കാരും കൈകാര്യം ചെയ്തതിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയാണ് സിര്‍കാറിന്റെ രാജി. സര്‍ക്കാരില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അതിനാല്‍ രാജ്യസഭാംഗത്വം രാജിക്കുന്നതായും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് അയച്ച കത്തില്‍ അദ്ദേഹം പറഞ്ഞു.
രാജിക്ക് ശേഷം താന്‍ രാഷ്ട്രീയത്തില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കും. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വിഷയം തെറ്റായ രീതിയില്‍ കൈകാര്യം ചെയ്തതിനാലാണ് രാജി. രാഷ്ട്രീയം ഉപേക്ഷിക്കുന്നു. എങ്കിലും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ജനങ്ങളോടൊപ്പം ഉണ്ടായിരിക്കും. മൂല്യങ്ങളോടുള്ള തന്റെ പ്രതിബദ്ധതയില്‍ മാറ്റമില്ലെന്നും സിര്‍കാര്‍ എക്‌സില്‍ കുറിച്ചു.
Also Read: Monkeypox: രാജ്യത്ത് കുരങ്ങുപനി ബാധയോ? ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളുമറിയാം
ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ദാരുണമായ സംഭവത്തില്‍ ഒരു മാസത്തോളം താന്‍ കാത്തിരുന്നു. മമത ബാനര്‍ജി പഴയ ശൈലിയില്‍ നേരിട്ടുള്ള ഇടപെടല്‍ നടത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്ന ശിക്ഷാ നടപടികളെല്ലാം പരിമിതമാണ്. വളരെ വൈകിയിരിക്കുന്നു. കുറ്റവാളികളെ ശരിയായ രീതിയില്‍ ശിക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ സംസ്ഥാനം സാധാരണ നിലയിലേക്ക് മടങ്ങുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളും അഴിമതികളും മുതിര്‍ന്ന അംഗങ്ങളോട് ചര്‍ച്ച ചെയ്തു. പക്ഷെ വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വന്നു. എന്നാല്‍ വിഷയത്തില്‍ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നാണ് കരുതിയതെന്നും സിര്‍കാര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ നന്ദിയുണ്ട്. 2022ല്‍ മുന്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ പാര്‍ട്ടിയും സര്‍ക്കാരും വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ അത് തടസപ്പെടുത്തുകയാണ് ഉണ്ടായതെന്നും കത്തില്‍ ആരോപിക്കുന്നു.
അതേസമയം, സംഭവത്തില്‍ പ്രതിയുടെ ജാമ്യഹര്‍ജിയിലെ വാദം വൈകിയതില്‍ സിബിഐയ്ക്കെതിരേ വിമര്‍ശനവുമായി വിചാരണ കോടതി. സിബിഐ അഭിഭാഷകനും അന്വേഷണ ഉദ്യോഗസ്ഥരും കൃത്യസമയത്ത് എത്താതിരുന്നതോടെയാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. 40 മിനിറ്റ് വൈകിയാണ് സിബിഐ അഭിഭാഷകന്‍ കോടതിയില്‍ എത്തിയത്.
Also Read: POCSO Case: മെഡിക്കൽ ക്യാമ്പിനിടെ പെൺകുട്ടികളോട് ലൈംഗികാതിക്രമം; യുവ ഡോക്ടർക്കെതിരെ പോക്‌സോ കേസ്
കേസിലെ പ്രതി സഞ്ജയ് റോയിയുടെ ജാമ്യ ഹര്‍ജിയിലെ വാദം കേള്‍ക്കല്‍ വെള്ളിയാഴ്ച വൈകിട്ട് 4.20നായിരുന്നു നിശ്ചയിച്ചിരുന്നത്. പ്രതിഭാഗം അഭിഭാഷകയായ കവിത സര്‍ക്കാര്‍ അവരുടെ വാദം ആരംഭിച്ചു. എന്നാല്‍ ഈ സമയത്ത് സിബിഐ അഭിഭാഷകന്‍ ദീപക് പോരിയ കോടതിയില്‍ എത്തിയിരുന്നില്ല. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്.
പ്രോസിക്യൂട്ടര്‍ വൈകിയെത്തിയതിലും സിബിഐ അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഇല്ലാത്തതിലും കോടതി അതൃപ്തി അറിയിച്ചു. സഞ്ജയ് റോയ്ക്ക് താന്‍ ജാമ്യം നല്‍കട്ടെ എന്ന് മജിസ്ട്രേറ്റ് ചോദിക്കുകയും ചെയ്തിരുന്നു. നിര്‍ഭാഗ്യകരമായ സംഭവമാണിതെന്നും സിബിഐയുടെ ഭാഗത്ത് നിന്നുള്ള കടുത്ത അലംഭാവമാണ് പ്രതിഫലിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. വാദം കേള്‍ക്കലിനിടെ സഞ്ജയ് റോയിയുടെ ജാമ്യ ഹര്‍ജി കോടതി തള്ളി. 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് ഇയാളെ.