Bajrang Punia :’കോണ്‍ഗ്രസ് വിടുന്നതാവും നിങ്ങള്‍ക്കും കുടുംബത്തിനും നല്ലത്’; ബജ്റംഗ് പൂനിയക്ക് വാട്‌സാപ്പില്‍ ഭീഷണിസന്ദേശം
കോണ്‍ഗ്രസ് വിടുന്നതാവും നിങ്ങള്‍ക്കും കുടുംബത്തിനും നല്ലതെന്നും ഇല്ലെങ്കിൽ അനന്തരഫലം അനുഭവിക്കാന്‍ തയ്യാറായിക്കൊളുവെന്നാണ് സന്ദേശം. ഞായറാഴ്ചയാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ചണ്ഡീഗഢ്: കഴിഞ്ഞ ദിവസം ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ ചേർന്ന ഗുസ്തി താരം ബജറംഗ് പൂനിയയ്ക്ക് വധഭീഷണി. വിദേശ നമ്പറിൽ നിന്നും വാട്സ് ആപ്പിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. കോണ്‍ഗ്രസ് വിടുന്നതാവും നിങ്ങള്‍ക്കും കുടുംബത്തിനും നല്ലതെന്നും ഇല്ലെങ്കിൽ അനന്തരഫലം അനുഭവിക്കാന്‍ തയ്യാറായിക്കൊളുവെന്നാണ് സന്ദേശം. ഞായറാഴ്ചയാണ് ഭീഷണി സന്ദേശം ലഭിച്ചത്.
“ബജ്‌റംഗ്, കോണ്‍ഗ്രസ് വിടുന്നതാവും നിങ്ങള്‍ക്കും കുടുംബത്തിനും നല്ലത്, ഇതാണ് ഞങ്ങളുടെ അവസാന സന്ദേശം. തിരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങൾ എന്താണെന്ന് നിങ്ങൾക്ക് കാണിച്ചുതരാം. നിങ്ങൾക്ക് എവിടെ വേണമെങ്കിലും പരാതിപ്പെടൂ, ഇതാണ് ഞങ്ങളുടെ ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പ്” എന്നാണ് സന്ദേശത്തിൽ പറയുന്നത്. സംഭവത്തിനു പിന്നാലെ സോനിപത്തിലെ ബാല്‍ഗഢ് പോലീസ് സ്‌റ്റേഷനില്‍ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വിനേഷ് ഫോഗട്ടിനും, ബജ്‌രംഗ് പൂനിയക്കുമെതിരെ ഒരു വാക്ക് പോലും മിണ്ടരുതെന്ന് ബ്രിജ് ഭൂഷണ്‍ ശരണ്‍സിങ്ങിന് താക്കീതുമായി ബിജെപി. കോൺഗ്രസിൽ ചേർന്നതിനു പിന്നാലെ ഇരുവർക്കുമെതിരെ ബ്രിജ് ഭൂഷണ്‍ ചില പ്രസ്താവനകൾ നടത്തിയിരുന്നു. ഇത് ഹരിയാനയിലെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ബി.ജെ.പിക്ക് എതിരായ വികാരമുണ്ടാക്കിയെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് നടപടി. ബി.ജെ.പി. ദേശീയ ആധ്യക്ഷന്‍ ജെ.പി. നഡ്ഡ ബ്രിജ് ഭൂഷണിനോട് സംസാരിച്ചതായാണ് വിവരം. ബുദ്ധിപൂര്‍വ്വമായ മൗനം ഇക്കാര്യത്തില്‍ സ്വീകരിക്കാനാണ് നഡ്ഡ ആവശ്യപ്പെട്ടതെന്നാണ് സൂചന.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. റെയില്‍വേ ജോലി ഉപേക്ഷിച്ചാണ് ഇരുവരും കോൺഗ്രസിൽ ചേർന്നത്. ഇതിനു പിന്നാലെ ബജ്‌രംഗ് പൂനിയയെ കിസാന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായും വിനേഷ് ഫോഗട്ടിനെ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജുലാന മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായും നിയമിച്ചിരുന്നു.