Hush money criminal trial: ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടി; ഡൊണാൾഡ് ട്രംപ് കുറ്റക്കാരൻ, ശിക്ഷാവിധി ജൂലൈ 11ന്
നവംബർ അഞ്ചിന് അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കുകയാണ് ഡൊണാൾഡ് ട്രംപ്. ഇതിനിടെയാണ് വിധി വന്നിരിക്കുന്നത്.
ന്യൂയോർക്ക്: ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്ന കേസിൽ യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തൽ. ന്യൂയോർക്ക് കോടതിയാണ് ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്. കൃത്രിമം കാട്ടിയെന്ന് ആരോപിക്കപ്പെട്ട 34-കേസിലും കുറ്റക്കാരനാണെന്നാണ് കണ്ടെത്തൽ. ജൂലൈ 11ന് ഇതുമായി ബന്ധപ്പെട്ട് ശിക്ഷാ വിധിയുണ്ടാകും.
പോൺ താരം സ്‌റ്റോമി ഡാനിയേൽസുമായുള്ള ലൈംഗികബന്ധം മറച്ചുവെക്കാൻ പണം നൽകിയെന്നും ഇതിനായി ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നുമാണ് ട്രംപിനെതിരായ കേസ്. നേരത്തേ ഡൊണാൾഡ് ട്രംപുമായി 2006-ലുണ്ടായ ലൈംഗികസമാഗമം വിശദമായി കോടതിയിൽ സ്റ്റോമി ഡാനിയൽസ് വിവരിച്ചിരുന്നു.
സ്റ്റോമിയുമായുള്ള ഈ ബന്ധം മറച്ചുവെക്കാൻ 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കവേ ട്രംപ് 1.30 ലക്ഷം ഡോളർ സ്റ്റോമിക്കു നൽകിയെന്നും ഇതിനായി ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നുമാണ് കേസ്.
ന്യൂയോർക്കിലെ കോടതിയിൽ ഹാജരായ സ്റ്റോമി, 2006-ൽ ലേക്ക് ടാഹോയിലെ ഗോൾഫ് മത്സരവേദിയിലാണ് ട്രംപിനെ കണ്ടുമുട്ടിയതെന്നും വിരുന്നിനുള്ള അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചെന്നും പറഞ്ഞിരുന്നു. അന്ന് റിയൽ എസ്റ്റേറ്റ് രംഗത്തായിരുന്ന ട്രംപ് ‘ദ അപ്രന്റിസ്’ എന്ന റിയാലിറ്റി ഷോയുടെ അവതാരകനായിരുന്നു. അതിൽ അവസരം നൽകാമെന്നു വാഗ്ദാനം ചെയ്താണ് താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്. എന്നാൽ, വാഗ്ദാനം പാലിക്കപ്പെടില്ലെന്നു മനസ്സിലായതോടെ താൻ ട്രംപുമായുള്ള ബന്ധം ഉപേക്ഷിച്ചതായും സ്റ്റോമി പറഞ്ഞു.
നവംബർ അഞ്ചിന് അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കുകയാണ് ഡൊണാൾഡ് ട്രംപ്. ഇതിനിടെയാണ് വിധി വന്നിരിക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥി ട്രംപായിരിക്കുമെന്ന് ഉറപ്പിച്ചത് പിന്നാലെയാണ് കോടതി വിധി.
നിലവിലെ പ്രസിഡൻറ് ജോ ബൈഡനാണ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി. യഥാർഥ ജനവിധി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അറിയാമെന്നായിരുന്നു ശിക്ഷാവിധിയോടുള്ള ഡൊണാൾഡ് ട്രംപിൻറെ പ്രതികരണം. ‘ആരും നിയമത്തിന് അതീതരല്ല’ എന്നായിരുന്നു ബൈഡൻറെ പ്രതികരണം.