5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Zim vs Gm : ടീം ടോട്ടൽ 344; ജയിച്ചത് 290 റൺസിന്: ഇത് ഏകദിനത്തിലല്ല, ടി20യിൽ!

Zimbabwe Shatters Multiple T20 Records : ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോറുമായി സിംബാബ്‌വെ. ഗാംബിയക്കെതിരായ ടി20 ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് സിംബാബ്‌വെ ടി20 ക്രിക്കറ്റിലെ വിവിധ റെക്കോർഡുകൾ തകർത്തത്.

Zim vs Gm : ടീം ടോട്ടൽ 344; ജയിച്ചത് 290 റൺസിന്: ഇത് ഏകദിനത്തിലല്ല, ടി20യിൽ!
സിക്കന്ദർ റാസ (Image Courtesy – Social Media)
abdul-basithtv9-com
Abdul Basith | Published: 23 Oct 2024 21:29 PM

ടി20 ക്രിക്കറ്റിലെ റെക്കോർഡുകൾ തകർത്തെറിഞ്ഞ് സിംബാബ്‌വെ. 2026 ടി20 ലോകകപ്പ് സബ് റീജിയണൽ ആഫ്രിക്ക യോഗ്യതാ ഘട്ട മത്സരത്തിലാണ് സിംബാബ്‌വെയുടെ ലോക റെക്കോർഡ് പ്രകടനം. ഗാംബിയക്കെതിരെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി അടിച്ചുകൂട്ടിയത് 344 റൺസാണ്. ഗാംബിയയെ 54 റൺസിന് ഓൾ ഔട്ടാക്കിയ സിംബാബ്‌വെ 290 റൺസിൻ്റെ വിജയം സ്വന്തമാക്കുകയും ചെയ്തു. ഈ പ്രകടനത്തോടെ വിവിധ റെക്കോർഡുകളാണ് സിംബാബ്‌വെ പഴങ്കഥയാക്കിയത്.

രാജ്യാന്തര, ഫ്രാഞ്ചൈസി, ക്ലബ് മത്സരങ്ങളെല്ലാം പരിഗണിച്ചാലും സിംബാബ്‌വെയുടെ ഈ ടോട്ടൽ ആണ് ടി20 ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും ഉയർന്നത്. നേരത്തെ നേപ്പാൾ സ്വന്തമാക്കിയിരുന്ന റെക്കോർഡാണ് സിംബാബ്‌വെ സ്വന്തം പേരിലാക്കിയത്. 2023ലെ ഏഷ്യൻ ഗെയിംസിൽ മംഗോളിയക്കെതിരെ നേപ്പാൾ നേടിയ 314/3 എന്നതായിരുന്നു നേരത്തെ ടി20യിലെ ഉയർന്ന സ്കോർ. ഇത് സിംബാബ്‌വെ ഇന്ന് തിരുത്തിക്കുറിച്ചു. ഒരു ടി20 മത്സരത്തിൽ ഏറ്റവുമധികം സിക്സറുകൾ എന്ന റെക്കോർഡും ഗാംബിയക്കെതിരായ മത്സരത്തോടെ സിംബാബ്‌വെ സ്വന്തമാക്കി. 27 സിക്സറുകളാണ് മത്സരത്തിൽ സിംബാബ്‌വെ അടിച്ചുകൂട്ടിയത്. ക്യാപ്റ്റൻ സിക്കന്ദർ റാസ മാത്രം 15 തവണ പന്ത് നിലം തൊടാതെ അതിർത്തികടത്തി. മംഗോളിയക്കെതിരായ ഏഷ്യൻ ഗെയിംസ് മത്സരത്തിൽ നേപ്പാൾ നേടിയ 26 സിക്സറുകൾ ഈ മത്സരത്തോടെ സിംബാബ്‌വെ മറികടന്നു.

Also Read : Prithvi Shaw : ഭാവി സച്ചിൻ എന്ന് വിളിപ്പേര്, ലോകകപ്പ് നേടിയ ടീം നായകൻ; ഒടുവിൽ എവിടെയുമെത്താതെ പൃഥ്വി ഷാ

മത്സരത്തിൽ സിക്കന്ദർ റാസയുടെ പ്രകടനമാണ് സിംബാബ്‌വെയെ ലോക റെക്കോർഡിലേക്ക് എത്തിച്ചത്. വെറും 33 പന്തുകളിൽ സെഞ്ചുറി തികച്ച റാസ ടി20യിൽ സിംബാബ്‌വെയ്ക്കായി മൂന്നക്കം തികയ്ക്കുന്ന ആദ്യ താരമായി. കളി അവസാനിക്കുമ്പോൾ 43 പന്തിൽ 133 റൺസ് നേടി റാസ നോട്ടൗട്ടായിരുന്നു. മറുപടി ബാറ്റിംഗിൽ 15ആം ഓവറിൽ 54 റൺസിന് ഗാംബിയ ഓൾ ഔട്ടായി. ഇതോടെ സിംബാബ്‌വെയ്ക്ക് 290 റൺസിൻ്റെ ജയം. ഇതും റെക്കോർഡാണ്. റൺസ് പരിഗണിക്കുമ്പോൾ ടി20കളിലെ ഏറ്റവും വമ്പൻ ജയമാണിത്. ആകെ 57 ബൗണ്ടറികളാണ് സിംബാബ്‌വെ ഇന്നിംഗ്സിൽ പിറന്നത്. ഇതും ടി20യിലെ റെക്കോർഡാണ്. നാല് ബാറ്റർമാർ ഫിഫ്റ്റി പ്ലസ് സ്കോർ നേടിയതും മറ്റൊരു റെക്കോർഡായി.

നെയ്റോബിയിലെ റുവാറക സ്പോർട്സ് ഗ്രൗണ്ടിലായിരുന്നു മത്സരം. 3.2 ഓവറിൽ സിംബാബ്‌വെ ഫിഫ്റ്റിയിലെത്തി. പവർ പ്ലേയ്ക്ക് മുൻപ് തന്നെ ടീം നൂറും തികച്ചു. വെറും 13 പന്തിൽ സിംബാബ്‌വെ ഓപ്പണർ തഡിവനാഷെ മറുമനി ഫിഫ്റ്റി തികച്ചു. ബ്രയാൻ ബെന്നറ്റ് 26 പന്തിലും ക്ലൈവ് മന്ദാന്ദെ 17 പന്തിലും ഫിഫ്റ്റിയിലെത്തി. നേരിട്ട മൂന്നാം പന്തിൽ തന്നെ സിക്സർ നേടിയ റാസ 33 പന്തിൽ സെഞ്ചുറി തികച്ചു. ടി20കളിൽ ഏറ്റവും വേഗതയേറിയ സെഞ്ചുറികളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണിത്. 2024 ഫെബ്രുവരിയിൽ നേപ്പാളിനെതിരെ നമീബിയയുടെ യാൻ നിക്കോൾ ലോഫ്റ്റി – ഈറ്റൺ നേടിയ റെക്കോർഡിനൊപ്പമാണ് റാസ.

ഗാംബിയയുടെ മൂസ ജോർബടെ നാലോവറിൽ വഴങ്ങിയത് 93 റൺസാണ്. ടി20യിലെ മറ്റൊരു റെക്കോർഡാണിത്. ഗാംബിയ നിരയിൽ ആകെ അഞ്ച് ബൗളർമാർ 50 റൺസിന് മുകളിൽ വഴങ്ങി.

 

Latest News