Rich Cricketer : അന്ന് കളിയിൽ നിന്ന് വിലക്ക്; ഇന്ന് ധോണിയെക്കാളും കോലിയെക്കാളും സമ്പന്നൻ : മുൻ താരത്തെ അറിയാം
Cricketer Richer Than MS Dhoni and Virat Kohli : ഇന്ത്യയിൽ ഏറ്റവുമധികം ആസ്തിയുള്ള ക്രിക്കറ്റർമാരിൽ മുൻ ക്യാപ്റ്റന്മാരായ എംഎസ് ധോണിയും വിരാട് കോലിയുമൊക്കെ മുൻപന്തിയിലുണ്ട്. എന്നാൽ ഇവരെയൊക്കെ ഒരു പഴയ ക്രിക്കറ്റ് താരം ഇപ്പോൾ മറികടന്നിരിക്കുകയാണ്.
ഇന്ത്യൻ ക്രിക്കറ്റർമാരായ എംഎസ് ധോണിയെക്കാളും വിരാട് കോലിയെക്കാളുമൊക്കെ സമ്പന്നനായ ഒരു ക്രിക്കറ്റ് താരമുണ്ട്. മുൻപ് കളിയിൽ നിന്ന് വിലക്ക് നേരിട്ട താരമാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ ക്രിക്കറ്റിലെ വമ്പൻ താരങ്ങളെക്കാൾ വലിയ സമ്പന്നനായത്. നിലവിൽ 1450 കോടി രൂപയാണ് ഈ താരത്തിൻ്റെ ആസ്തി. എംഎസ് ധോണിയുടെ ആസ്തി 1050 കോടിയും വിരാട് കോലിയുടെ ആസ്തി 1022 കോടിയുമാണ്.
മുൻ ഓൾറൗണ്ടർ അജയ് ജഡേജയാണ് ഇവരെയൊക്കെ മറികടന്ന് ഒന്നാമെത്തിയത്. ഗുജറാത്തിലെ ജാംനഗർ നാവാനഗർ രാജവംശത്തിൻ്റെ കിരീടാവകാശിയായതോടെയാണ് താരത്തിൻ്റെ ആസ്തി കുതിച്ചുയർന്നത്. കഴിഞ്ഞ ആഴ്ച നടന്ന ദസറ ആഘോഷത്തിനിടെ മഹാരാജാവ് ശത്രുശല്യസിൻഹജി ദിഗ്‌വിജയ്സിൻഹജിയാണ് ജഡേജയെ അടുത്ത ‘ജാം സാഹിബ്’ ആയി പ്രഖ്യാപിച്ചത്.
അജയ് ജഡേജയുടെ അച്ഛനും മുന്‍ ജാംനഗര്‍ എംപിയുമായ ദൗലത് സിങ്ജി ജഡേജയുടെ അർധ സഹോദരനാണ് നിലവിലെ മഹാരാജാവ് ശത്രുശല്യസിൻഹജി ദിഗ്‌വിജയ്സിൻഹജി. ഈ ബന്ധമാണ് ജഡേജയെ കിരീടാവകാശിയാക്കിയത്. നിലവിലെ മഹാരാജാവും ക്രിക്കറ്റ് താരമാണ്. 1966–67 രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്ര ടീമിന്റെ ക്യാപ്റ്റനായിരുന്നു ഇദ്ദേഹം. പിതാവിൻ്റെ മരണത്തെ തുടർന്ന് 1966ലാണ് ഇദ്ദേഹം ജാംനഗർ രാജാവായത്.
പാതി മലയാളിയാണ് അജയ് ജഡേജ. താരത്തിൻ്റെ അമ്മ, മുഹമ്മ പുത്തനങ്ങാടി സ്വദേശിനിയായ ഷാൻ ഇക്കഴിഞ്ഞ ജൂണിൽ അന്തരിച്ചിരുന്നു. അച്ഛൻ ദൗലത് സിങ്ജി നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. ജഡേജയുടെ ഭാര്യ അദിതിയുടെ അമ്മ ജനതാദള്‍ നേതാവും മലയാളിയുമായ ജയാ ജയ്റ്റ്ലിയാണ്. ക്രിക്കറ്റ് ലോകത്ത് ഏറെ പാരമ്പര്യമുള്ള കുടുംബമാണ് ജഡേജയുടേത്. ആഭ്യന്തര മത്സരങ്ങളായ രഞ്ജി ട്രോഫിയും ദുലീപ് ട്രോഫിയും ജഡേജയുടെ ബന്ധുക്കളായ കെ എസ് രഞ്ജിത് സിംഗ്ജിയുടെയും കെ എസ് ദുലീപ് സിംഗ്ജിയുടെയും പേരിലാണ് അറിയപ്പെടുന്നത്.
1971 ഫെബ്രുവരി 1 ന് ജനിച്ച ജഡേജ 1992 മുതൽ 2000 വരെ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. മികച്ച ബാറ്ററും ഫീൽഡറുമായിരുന്നു ജഡേജ. ഇന്ത്യക്കായി 15 ടെസ്റ്റ് മത്സരങ്ങളും 196 ഏകദിനങ്ങളും കളിച്ച താരം 2000ൽ വാതുവെപ്പ് വിവാദത്തിൽ കുടുങ്ങുകയായിരുന്നു. പിന്നാലെ ജഡേജയെ ബിസിസിഐ 5 വർഷത്തേക്ക് ക്രിക്കറ്റിൽ നിന്ന് വിലക്കുകയായിരുന്നു. ആദ്യം ആജീവനാന്തവിലക്ക് പ്രഖ്യാപിച്ച ബിസിസിഐ പിന്നീട് ഇത് അഞ്ച് വർഷമാക്കി ചുരുക്കി. 2003ൽ ഡൽഹി കോടതി വിലക്ക് മാറ്റിയെങ്കിലും പിന്നീട് ക്രിക്കറ്റ് കളിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ടെസ്റ്റിൽ 576 റൺസും ഏകദിനത്തിൽ 5359 റൺസുമാണ് അദ്ദേഹത്തിൻ്റെ സമ്പാദ്യം. ഏകദിനത്തിൽ 20 വിക്കറ്റുകളും അദ്ദേഹം നേടി.