Sanju Samson : ആഹാ… സഞ്ജുവിന് ഇതും വശമുണ്ടോ? മത്സരത്തിനിടെ റിയാൻ പരാഗിന് നിർദേശം നൽകിയത് ബംഗാളി ഭാഷയിൽ
Sanju Samson India vs Bangladesh : ഇതെ മത്സരത്തിൽ സഞ്ജു വരുൺ ചക്രവർത്തിയോട് തമിഴിലാണ് ആശയവിനിമയം നടത്തിയത്. മത്സരത്തിൽ ഇന്ത്യ 86 റൺസിന് ബംഗ്ലാദേശിനെ തകർത്തെങ്കിലും ബാറ്റിങ്ങിൽ സഞ്ജുവിന് മികവ് പുലർത്താനായിരുന്നില്ല
ന്യൂ ഡൽഹി : വിക്കറ്റിന് പിന്നിലുള്ള സഞ്ജു സാംസണിൻ്റെ (Sanju Samson) പ്രകടനത്തിനൊപ്പം താരം നൽകുന്ന ചില നിർദേശങ്ങളും ശ്രദ്ധേയമാകാറുണ്ട്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ താരം വെറ്ററൻ സ്പിന്നർ ആർ അശ്വിനോട് തമിഴിൽ സംസാരിച്ചുകൊണ്ട് നിർദേശങ്ങൾ നൽകിയത് സോഷ്യൽ മീഡിയയിൽ വൈറാലയിരുന്നു. അതുപോലെ തന്നെ മുൻ രാജസ്ഥാൻ താരവും മലയാളിയുമായിരുന്ന ദേവദത്ത് പടിക്കലിനോട് ഫീൽഡിങ്ങിനിടെ മലയാളത്തിൽ സഞ്ജു നിർദേശം നൽകിയതും ശ്രദ്ധേയമായിരുന്നു. ഇതുപോലെ സഞ്ജു കളത്തിനുള്ളിൽ സഹതാരങ്ങൾക്ക് നിർദേശങ്ങൾ നൽകിയ ഭാഷകളുടെ പട്ടികയിൽ ബംഗാളിയും ഉൾപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ട്വൻ്റി20 മത്സരത്തിനിടെയാണ് ഈ വൈറൽ സംഭവം നടക്കുന്നത്. ബംഗ്ലാദേശ് ഇന്നിങ്സിൻ്റെ 11-ാം ഓവർ എറിഞ്ഞ റിയാൻ പരാഗിനോടാണ് സഞ്ജു ബംഗാളി ഭാഷയിൽ നിർദേശം നൽകിയത്. ഓൾറൗണ്ട് താരമെറിഞ്ഞ പന്തിന് ‘ഖുബ് ഭാലോ’ എന്ന് പറഞ്ഞുകൊണ്ടാണ് സഞ്ജു അഭിനന്ദിച്ചത്. ‘ഖുബ് ഭാലോ’ എന്നാൽ ബംഗാളിയിൽ വളരെ മികച്ചത് എന്നാണ്. സഞ്ജു പറഞ്ഞ് വാക്ക് സ്റ്റമ്പ് മൈക്കിലൂടെ എല്ലാവരും ശ്രദ്ധിക്കുകയും ഇന്ത്യൻ ഇതിഹാസ താരവും കമൻ്റേറ്ററുമായ സുനിൽ ഗവാസ്കർ ഇക്കാര്യം പ്രത്യേകം എടുത്ത് പറയുകയും ചെയ്തു. ഇതിന് ശേഷം തൊട്ടടുത്ത പന്തിൽ ബംഗ്ലാദേശിൻ്റെ മെഹ്ദി ഹസൻ പുറത്തായതും ശ്രദ്ധേയമായിരുന്നു.
ALSO READ : Ind vs Ban : ഹാർദിക് പാണ്ഡ്യയുടെ മിന്നൽ ക്യാച്ച്; ഗ്യാലറിയിൽ നിന്നുള്ള വിഡിയോ വൈറൽ
Sanju Samson showcasing his ‘Khub Bhalo’ Bengali skills to Riyan Parag.#INDvBAN #IndianCricketTeam pic.twitter.com/4AiU9jlZ6T
— Sauradeep Ash (@TiyasArsenalKK) October 10, 2024
ഇത് കളത്തിനുള്ളിൽ നടത്തുന്ന ഒരു തന്ത്രമാണെന്നാണ് വിദഗ്ധർ വിശേഷിപ്പിക്കുന്നത്. ബംഗ്ലാദേശ് താരങ്ങൾക്ക് ബംഗാളി ഭാഷ വശമുണ്ടെന്ന് മനസ്സിലാക്കി അവരെ തെറ്റിധരിപ്പിക്കുന്നതിന് വേണ്ടിയാണ് സഞ്ജു ബംഗാളി ഭാഷയിൽ സംസാരിച്ചതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിന് തൊട്ടടുത്ത പന്തിൽ ആ തന്ത്രത്തിൻ്റെ ഫലം കാണുകയും ചെയ്തു. ബംഗാളി മാത്രമല്ല ഇതേ മത്സരത്തിൽ സഞ്ജു സ്പിന്നർ വരുൺ ചക്രവർത്തിയോട് തമിഴ് ഭാഷയിലാണ് നിർദേശം നൽകിയിരുന്നു. ഇത് എതിർ ടീം താരങ്ങൾക്ക് ഹിന്ദിയും ഇംഗ്ലീഷും വശമുള്ളതിനാൽ രഹസ്യ തന്ത്രങ്ങൾ പറഞ്ഞുകൊടുക്കാനാണ് അധികം പ്രാചരത്തിൽ ഇല്ലാത്ത ഭാഷകൾ ഉപയോഗിക്കുന്നത്.
അതേസമയം രണ്ടാം ടി20യിൽ വിക്കറ്റിന് മുന്നിൽ സഞ്ജുവിൻ്റെ പ്രകടനം ശോചനീയമായിരുന്നു. രണ്ടാം മത്സരത്തിലും ഓപ്പണറായി ഇറങ്ങിയ താരത്തിന് ആകെ നേടാനായത് പത്ത് റൺസ് മാത്രമാണ്. അവസരങ്ങൾ കൃത്യമായി വിനിയോഗിക്കാതെയുള്ള താരത്തിൻ്റെ പ്രകടനത്തെ നിരവധി പേർ വിമർശിക്കുകയും ചെയ്തു. ആദ്യ മത്സരത്തിൽ മലയാളി താരം 29 റൺസെടുത്തിരുന്നു.
86 റൺസിനാണ് ഇന്ത്യ സന്ദർശകരായ അയൽക്കാരെ ഇന്നലെ നടന്ന മത്സരത്തിൽ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിതീഷ് കുമാർ റെഡ്ഡിയുടെയും റിങ്കു സിങ്ങിൻ്റെയും അർധസെഞ്ചുറികളുടെ മികവിൽ 222 റൺസ് വിജയലക്ഷ്യം ഉയർത്തി. 41ന് മൂന്ന് എന്ന നിലയിൽ പതറിയ ഇന്ത്യയെ നിതീഷും റിങ്കവും ചേർന്നാണ് രക്ഷപ്പെടുത്തിയത്. 222 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുക്കാനെ സാധിച്ചുള്ളൂ. ജയത്തോടെ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ത്തിന് സ്വന്തമാക്കി. ഒക്ടോബർ 12-ാം തീയതി ഹൈദരാബാദിൽ വെച്ചാണ് പരമ്പരയിലെ അവസാന മത്സരം.