Ranji Trophy : സഞ്ജുവില്ലാതെ കേരളം; ബംഗാളിനെതിരെ 51 റൺസെടുക്കുന്നതിനിടെ കേരളത്തിന് 4 വിക്കറ്റ് നഷ്ടം
Ranji Trophy Batting Collapse For Kerala : ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് 51 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടം. മഴ മൂലം ഏറെ വൈകി കളി ആരംഭിച്ചപ്പോൾ 51 ഓവറുകളേ പൂർത്തിയാക്കാനായുള്ളൂ. ഇനി രണ്ട് ദിവസം കൂടിയാണ് കളി അവശേഷിക്കുന്നത്.
ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് മോശം തുടക്കം. മഴ മൂലം ആദ്യ ദിവസത്തെ കളി പൂർണമായും നഷ്ടപ്പെട്ട മത്സരത്തിൻ്റെ രണ്ടാം ദിവസവും മഴ മൂലം കളി മുടങ്ങിയിരുന്നു. രണ്ടാം ദിനം വെറും 15 ഓവറാണ് കളി നടന്നത്. ഇതിനിടെ കേരളത്തിന് നാല് വിക്കറ്റ് നഷ്ടമായി. 51 റൺസാണ് കേരളം നേടിയത്. ആദ്യ കളിയിൽ പഞ്ചാബിനെ തോല്പിച്ച കേരളത്തിൻ്റെ രണ്ടാമത്തെ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. കർണാടകയായിരുന്നു എതിരാളികൾ.
ഏറെ വൈകി തുടങ്ങിയ കളിയിൽ ഇഷാൻ പോറൽ ആണ് കേരളത്തിൻ്റെ ടോപ്പ് ഓർഡറിനെ തകർത്തത്. വത്സൽ ഗോവിന്ദ് (5) ബാപ അപരാജിത് (0) എന്നിവർ വേഗം മടങ്ങിയപ്പോൾ 22 പന്തിൽ 23 റൺസ് നേടിയ രോഹൻ കുന്നുമ്മൽ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാനാവാതെ പുറത്തായി. ഈ മൂന്ന് വിക്കറ്റും പോറൽ ആണ് നേടിയത്. ആദിത്യ സർവതെയെ (5) വീഴ്ത്തി പ്രദീപ്ത പ്രമാണിക് കേരളത്തിൻ്റെ നാലാം വിക്കറ്റ് സ്വന്തമാക്കി. ക്യാപ്റ്റൻ സച്ചിൻ ബേബി (4), അക്ഷയ് ചന്ദ്രൻ (9) എന്നിവരാണ് നിലവിൽ ക്രീസിൽ. രണ്ട് ദിവസത്തെ കളി കൂടി അവസാനിക്കെ മത്സരം സമനിലയാവാനാണ് സാധ്യത. ഇന്ന് കേരളത്തെ വേഗം പുറത്താക്കി രണ്ടാം ഇന്നിംഗ്സിൽ ലീഡെടുക്കുകയാവും ബംഗാളിൻ്റെ ലക്ഷ്യം. ഇന്ന് മുഴുവൻ ദിവസം ബാറ്റ് ചെയ്ത് ബംഗാളിന് ലീഡ് എടുക്കാനുള്ള അവസരം ഒഴിവാക്കുകയെന്നത് മാത്രമാണ് കേരളത്തിന് മുന്നിലുള്ള വഴി.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഉൾപ്പെട്ട സഞ്ജു സാംസൺ ഇല്ലാതെയാണ് കേരളം ഇറങ്ങിയത്. സഞ്ജുവിന് പകരം സൽമാൻ നിസാർ ടീമിലെത്തി. എലീറ്റ് ഗ്രൂപ്പ് സിയിൽ കേരളം ഹരിയാനയ്ക്ക് പിന്നിൽ രണ്ടാമതാണ്. ഹരിയാനയ്ക്ക് 10 പോയിൻ്റും കേരളത്തിന് ഏഴ് പോയിൻ്റുമാണ് ഉള്ളത്. നാല് പോയിൻ്റുള്ള ബംഗാൾ മൂന്നാമതാണ്. രാജ്യവ്യാപകമായി പെയ്യുന്ന മഴയിൽ പല മത്സരങ്ങളും തടസപ്പെടുകയും ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഇത് ടീമുകളുടെ പോയിൻ്റിനെ ബാധിച്ചിട്ടുണ്ട്.
നവംബർ 8 മുതലാണ് ദക്ഷിണാഫ്രിക്കൻ പര്യടനം ആരംഭിക്കുക. ബംഗാളിനെതിരായ മത്സരം ഒക്ടോബർ 30ന് അവസാനിക്കും.