ISL 2024 : കൊച്ചിയിൽ വന്ന് ബ്ലാസ്റ്റേഴ്സിനെ പഞ്ഞിക്കിട്ട് ബെംഗളൂരു; ജയം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്
ISL 2024 Kerala Blasters Lost : ഐഎസ്എലിൽ ബെംഗളൂരു എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോൽവി. കളിക്കളത്തിൽ മികച്ചുനിന്നിട്ടും പ്രതിരോധത്തിലെ പിഴവുകളാണ് ബ്ലാസ്റ്റേഴ്സിന് വിനയായത്.
ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിനെ തുരത്തി ബെംഗളൂരു എഫ്സി. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബെംഗളൂരു ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. ഹോർഹെ പെരേര ഡിയാസ്, എഡ്ഗർ മെൻഡസ് എന്നിവരാണ് ബെംഗളൂരുവിൻ്റെ സ്കോറർമാർ. എഡ്ഗർ ഇരട്ട ഗോൾ നേടി. ഹെസൂസ് ഹിമനസ് ആണ് ബ്ലാസ്റ്റേഴ്സിൻ്റെ ആശ്വാസ ഗോൾ നേടിയത്.
പ്രതിരോധപ്പിഴവുകളിൽ കളഞ്ഞുകുളിച്ച മത്സരമായിരുന്നു ഇന്നത്തേത്. കളിക്കളത്തിൽ വ്യക്തമായ ആധിപത്യമുണ്ടായിരുന്നെങ്കിലും അത് മുതലാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. പ്രതിരോധ നിരയുടെയും ഗോൾ കീപ്പർ സോം കുമാറിൻ്റെയും പിഴവുകൾ രണ്ട് ഗോളിൽ അവസാനിച്ചു. ഇത് ബ്ലാസ്റ്റേഴ്സിൻ്റെ വിധിയെഴുതുകയായിരുന്നു.
നോഹ സദോയി ഇല്ലാതെയാണ് ഇറങ്ങിയതെങ്കിലും ബ്ലാസ്റ്റേഴ്സ് ആക്രമണത്തിൽ മോശമാക്കിയില്ല. ക്വാമെ പെപ്രയും ഹിമനസും ആക്രമിച്ച് കളിച്ചതോടെ ബെംഗളൂരു പതറി. എന്നാൽ, ഏഴാം മിനിട്ടിൽ പ്രതിരോധത്തിലെ പ്രധാന താരമായ പ്രിതം കോട്ടാലിൻ്റെ പിഴവിൽ നിന്ന് ബെംഗളൂരു ആദ്യ ഗോളടിച്ചു. പ്രിതത്തിൽ നിന്ന് പന്ത് തട്ടിയെടുത്ത ഡിയാസ് ഒരു ചിപ്പിലൂടെ സോം കുമാറിനെ മറികടന്നു. തിരിച്ചടിയ്ക്കാൻ പലതവണ ശ്രമിച്ച് ഇഞ്ചുകൾ വ്യത്യാസത്തിൽ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് 44ആം മിനിട്ടിൽ ഒപ്പമെത്തി. പെപ്രയെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഹിമനസ് ലക്ഷ്യത്തിലെത്തിച്ചു. ഒന്നാം പകുതി 1-1 എന്ന സ്കോറിന് അവസാനിച്ചു.
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സ് അവസരങ്ങൾ നെയ്തെടുത്തു. പെപ്രയിലൂടെ തുടരെ ആക്രമിച്ച ബ്ലാസ്റ്റേഴ്സ് പലതവണ ഗോളിനരികെ എത്തിയതാണ്. എന്നാൽ, ഫൈനൽ തേർഡിലെ ചില ആശയക്കുഴപ്പങ്ങൾ ബ്ലാസ്റ്റേഴ്സിന് ഗോൾ നിഷേധിച്ചു. ബ്ലാസ്റ്റേഴ്സിൻ്റെ ആക്രമണം തുടരവെ 73ആം മിനിട്ടിൽ ബെംഗളൂരു വീണ്ടും ലീഡെടുത്തു. ഇത്തവണ ഗോൾ കീപ്പർ സോം കുമാറിൻ്റെ പിഴവാണ് ഗോളിൽ കലാശിച്ചത്. അനായാസം കൈപ്പിടിയിലൊതുക്കാവുന്ന പന്ത് സോം കുമാറിൽ നിന്ന് വീണപ്പോൾ എഡ്ഗർ മെൻഡസിന് അത് പോസ്റ്റിലേക്ക് തട്ടിയിടുക മാത്രമായിരുന്നു ജോലി. വീണ്ടും തുടരെ പെപ്ര ബെംഗളൂരു ബോക്സിൽ ഇരച്ചുകയറിയെങ്കിലും ഗോൾ വീണില്ല. ഒടുവിൽ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ബെംഗളൂരുവിൻ്റെ ജയമുറപ്പിച്ച ഗോൾ പിറന്നു. എഡ്ഗർ തൻ്റെ ഇരട്ട ഗോൾ നേടിയതോടെ ബ്ലാസ്റ്റേഴ്സിൻ്റെ പതനം പൂർണം.
ഈ തോൽവിയോടെ ബ്ലാസ്റ്റേഴ്സ് ഏട്ട് പോയിൻ്റുമായി ആറാം സ്ഥാനത്താണ്. 16 പോയിൻ്റുള്ള ബെംഗളൂരു ഒന്നാം സ്ഥാനത്ത് തോൽവിയറിയാതെ കുതിക്കുകയാണ്.