5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

ISL: ജയിക്കാനായില്ല, വിരുന്നുകാരനും വീട്ടുകാരനും ഒരേ ഗോള്‍; ആദ്യ സമനില നേടി ബ്ലാസ്‌റ്റേഴ്‌സ്‌

NorthEast United vs Kerala Blasters: മൂന്ന് മത്സരങ്ങളില്‍ നിന്നായി നാല് പോയിന്റുമായി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഒക്ടോബര്‍ മൂന്നിന് ഒഡീഷ എഫ്‌സിക്കെതിരെ ഭുവനേശ്വറിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

ISL: ജയിക്കാനായില്ല, വിരുന്നുകാരനും വീട്ടുകാരനും ഒരേ ഗോള്‍; ആദ്യ സമനില നേടി ബ്ലാസ്‌റ്റേഴ്‌സ്‌
കേരള ബ്ലാസ്റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരം (Image Credits: PTI)
Follow Us
shiji-mk
SHIJI M K | Published: 29 Sep 2024 23:23 PM

നോഹ സദൂയിയുടെ തകര്‍പ്പന്‍ ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ 1-1ന് പിടിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. ഐഎസ്എല്‍ (ISL) പതിനൊന്നാം സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എവേ മത്സരമായിരുന്നു ഇന്ന് നടന്നത്. അലാദീന്‍ അജാറിയുടെ ഗോളില്‍ മുന്നിലെത്തിയ നോര്‍ത്ത് ഈസ്റ്റിനെ 66ാം മിനിറ്റിലാണ് സദൂയിയിലൂടെ ബ്ലാസ്റ്റേഴ്സ് തളച്ചത്. നോഹ സദൂയിയാണ് നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദ മാച്ച്.

മൂന്നാം കിറ്റില്‍ ഓറഞ്ചും വെള്ളയും നിറമുള്ള ജേഴ്സിയും ധരിച്ചാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കളത്തിലിറങ്ങിയത്. കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പില്‍ കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റങ്ങളുണ്ടായിരുന്നില്ല. ഗോള്‍ വലയ്ക്ക് മുന്നില്‍ സച്ചിന്‍ സുരേഷ്, പ്രതിരോധത്തില്‍ സന്ദീപ് സിങ്, മിലോസ് ഡ്രിന്‍സിച്ച്, പ്രീതം കോട്ടല്‍, നവോച്ച സിങ്. മധ്യനിരയില്‍ വിബിന്‍ മോഹനന്‍, അലെക്സാന്‍ഡ്രെ കൊയെഫ്, ഡാനിഷ് ഫാറൂഖ്. മുന്നേറ്റത്തില്‍ കെപി രാഹുല്‍, നോഹ സദൂയി, ഹെസ്യൂസ് ഹിമിനെസ് എന്നിങ്ങനെയായിരുന്നു.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോള്‍ കീപ്പറായി ഗുര്‍മീത്. പ്രതിരോധത്തില്‍ ദിനേഷ് സിങ്, മിഗ്വേല്‍ സബാക്കോ ടോമെ, അഷീര്‍ അക്തര്‍, സാംതെ എന്നിവര്‍. മുത്തു മായക്കണ്ണന്‍, മുഹമ്മദ് അലി ബെമെമ്മര്‍, ഫാല്‍ഗുനി സിങ് എന്നിവര്‍ മധ്യനിരയില്‍. അലാദീനെ അജാറിയെയും ഗില്ലെര്‍മോ ഹിയെറൊയും എംഎസ് ജിതിനുമായിരുന്നു മുന്നേറ്റത്തില്‍.

Also Read: ISL: ആരാധകരെ നിങ്ങളിത് കാണുക; രണ്ടാം അങ്കത്തില്‍ കലിപ്പടക്കി ബ്ലാസ്റ്റേഴ്‌സ്‌

സീസണിലെ ആദ്യ എവേ മത്സരത്തില്‍ ഒട്ടും സമ്മര്‍ദമില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് പന്തിനെ നേരിട്ടത്. മത്സരത്തിന്റെ ആദ്യ ഘട്ടത്തില്‍ രണ്ട് തവണ ബ്ലാസ്റ്റേഴ്സ് ഗോളിന് അരികയെത്തി. ഒരു തവണ സദൂയിയുടെ ഒന്നാന്തരം ക്രോസില്‍ ഡാനിഷിന് കാല്‍വെക്കാനായില്ല. പിന്നാലെ കിട്ടിയ അവസരം സദൂയി ബാറിന് മുകളിലൂടെ പറത്തി. മറുവശത്ത് പ്രതിരോധത്തിലും ബ്ലാസ്റ്റേഴ്സ് മികച്ചുനിന്നിരുന്നു. ഒരു തവണ ഗോളുറപ്പിച്ച അജാറിയുടെ ഷോട്ട് പ്രീതം, ലൈനിന് തൊട്ടുമുന്നില്‍വെച്ച് തട്ടിമാറ്റി.

തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റ് കടുത്ത ആക്രമണം ശക്തമാക്കുകയായിരുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധം വിട്ടുകൊടുത്തില്ല. 33ാം മിനിറ്റില്‍ ജിതിന്‍ നല്‍കിയ പന്തുമായി ബോക്സില്‍ കയറിയ ഗില്ലര്‍മോ ഫെര്‍ണാണ്ടസ് പന്ത് പുറത്തേക്കടിച്ചു. 35ാം മിനിറ്റില്‍ അജാറിയുടെ കരുത്തുറ്റ ഷോട്ട് സച്ചിന്‍ സുരേഷ് ഒറ്റക്കൈ കൊണ്ട് തട്ടി തെറിപ്പിച്ചു.

രണ്ടാംപകുതിയില്‍ കൊയെഫിന് പകരം മുന്നേറ്റക്കാരന്‍ ക്വാമി പെപ്രെ കളത്തിലെത്തി. തുടക്കംമുതല്‍ ആക്രമണക്കളിയാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്. സദൂയിയുടെ ഫ്രീകിക്ക് മികച്ചതായിരുന്നുവെങ്കിലും നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം അത് തട്ടിയകറ്റി. ഈ പന്ത് എത്തിയത് രാഹുലിന്റെ കാലില്‍. തകര്‍പ്പന്‍ ഷോട്ട് തൊടുത്തെങ്കിലും ഗുര്‍മീത് സിങ് ഒറ്റക്കൈ കൊണ്ട് അത് തട്ടി. പന്ത് ഹിമിനെസിനിലേക്ക് എത്തും മുമ്പ് നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം അടിച്ചകറ്റി. പിന്നാലെ രാഹുലിന്റെ രണ്ട് ഷോട്ടുകള്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നകന്നു.

60ാം മിനിറ്റില്‍ രാഹുലിന് പകരം മുഹമ്മദ് ഐമന്‍ ഇറങ്ങി. 66ാം മിനിറ്റില്‍ സദൂയിയുടെ സൂപ്പര്‍ ഗോളില്‍ സമനില. ഇടത് നിന്ന് മുഹമ്മദ് ഐമന്‍ നല്‍കിയ പാസ് പിടിച്ചെടുത്ത സദൂയി നോര്‍ത്ത് ഈസ്റ്റിന്റെ മൂന്ന് പ്രതിരോധക്കാര്‍ക്കിടയിലൂടെ ഗോള്‍ പോസ്റ്റിലേക്ക് തൊടുത്തു. ഗോളി ഗുര്‍മീത് ചാടിയെങ്കിലും പന്ത് പിടിച്ചെടുക്കാനായില്ല. 70ാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് അയ്മന്‍ തൊടുത്ത പന്ത് പുറത്തുപോയി. ഇതിനിടെ ഗില്ലെര്‍മോ ബ്ലാസ്റ്റേഴ്സ് വലയില്‍ പന്തെത്തിച്ചെങ്കിലും ഓഫ് സൈഡായിരുന്നു.

Also Read: ISL: ഹൃദയം തകര്‍ന്ന് തുടക്കം; പഞ്ചാബിനോട് തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്‌

77ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് മികച്ച അവസരം ലഭിച്ചു. പെപ്ര ഗോള്‍മുഖത്തേക്ക് തൊടുത്ത ക്രോസില്‍ കാല്‍വെക്കാന്‍ സദൂയിക്ക് കഴിഞ്ഞില്ല. 78ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണ കളത്തിലെത്തിലേക്ക്. ഹിമിനെസിന് പകരമായാണ് ലൂണ വന്നത്. സന്ദീപ് സിങ്ങിന് പകരം റുയ്വാ ഹോര്‍മിപാമും ഇറങ്ങി. 82ാം മിനിറ്റില്‍ സദൂയിയെ ഗുരുതര ഫൗള്‍ ചെയ്ത അഷീറിന് റഫറി നേരിട്ട് ചുവപ്പുകാര്‍ഡ് നല്‍കി.

91ാം മിനിറ്റില്‍ മറ്റൊരു മനോഹരമായ അവസരം ബ്ലാസ്റ്റേഴ്സിന് ലഭിച്ചു. ഗോള്‍ കീപ്പറെ വെട്ടിച്ച് മുന്നേറിയ ഐമനെ ബോക്സില്‍ വെച്ച് നോര്‍ത്ത് ഈസ്റ്റ് ക്യാപ്റ്റന്‍ സബാക്കോ തടഞ്ഞു. പിന്നാലെ ഐമന്റെ മറ്റൊരു ശ്രമം ഗോളിയും എതിര്‍ത്തു. അവസാന മിനിറ്റില്‍ കളംനിറഞ്ഞു കളിച്ചെങ്കിലും വിജയഗോള്‍ നേടാന്‍ ഇരുകൂട്ടര്‍ക്കും സാധിച്ചില്ല.

മൂന്ന് മത്സരങ്ങളില്‍ നിന്നായി നാല് പോയിന്റുമായി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഒക്ടോബര്‍ മൂന്നിന് ഒഡീഷ എഫ്‌സിക്കെതിരെ ഭുവനേശ്വറിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

Latest News