Ind vs Nz : നതാൻ ലിയോണിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റിലെ തകർപ്പൻ റെക്കോർഡിൽ അശ്വിൻ മുന്നിൽ
Ashwin Surpasses Nathan Lyon : ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയിൽ ഓസീസ് താരം നതാൻ ലിയോണിനെ മറികടന്ന് ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിലാണ് അശ്വിൻ്റെ റെക്കോർഡ് നേട്ടം.
ടെസ്റ്റ് ക്രിക്കറ്റ് റെക്കോർഡ് നേട്ടത്തിൽ ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരങ്ങളുടെ പട്ടികയിൽ അശ്വിൻ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിലാണ് അശ്വിൻ റെക്കോർഡിൽ ഇടം നേടിയത്. ഓസീസ് സ്പിന്നർ നഥാൻ ലിയോണിനെ മറികടന്നാണ് അശ്വിൻ്റെ നേട്ടം. തൻ്റെ 104 ആം മത്സരമാണ് ഇന്ന് ന്യൂസീലൻഡിനെതിരെ അശ്വിൻ കളിക്കുന്നത്. മത്സരത്തിൽ അശ്വിൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇതോടൊപ്പം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും അശ്വിൻ ലിയോണിനെ മറികടന്നു.
530 വിക്കറ്റുകളുമായാണ് ലിയോൺ പട്ടികയിൽ ഏഴാമതുണ്ടായിരുന്നത്. കളി ആരംഭിക്കുമ്പോൾ അശ്വിനുണ്ടായിരുന്നത് 528 വിക്കറ്റ്. തൻ്റെ ആദ്യ ഓവറിൽ തന്നെ ന്യൂസീലൻഡ് ക്യാപ്റ്റൻ ടോം ലതമിനെ (15) വീഴ്ത്തി അശ്വിൻ ആകെ വിക്കറ്റ് നേട്ടം 529 ആക്കി ഉയർത്തി. പിന്നാലെ വിൽ യങിനെ (18) മടക്കിയ താരം ലിയോണിനൊപ്പമെത്തി. കിവീസ് ടോപ്പ് സ്കോററായ ഡെവോൺ കോൺവെയെ (76) വീഴ്ത്തിയാണ് അശ്വിൻ പട്ടികയിൽ ലിയോണിനെ മറികടന്ന് ഏഴാമതെത്തിയത്. നിലവിൽ അശ്വിന് 531 വിക്കറ്റുണ്ട്.
Also Read : Ind vs Nz : ഏഴ് വിക്കറ്റ് നേട്ടവുമായി വാഷിംഗ്ടൺ സുന്ദർ; കോൺവേയ്ക്കും രചിനും ഫിഫ്റ്റി; കിവീസ് 259ന് ഓൾ ഔട്ട്
പട്ടികയിൽ ഒന്നാമത് ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരനാണ്. 800 വിക്കറ്റാണ് മുരളീധരൻ്റെ സമ്പാദ്യം. രണ്ടാമത് 708 വിക്കറ്റുമായി ഓസീസ് സ്പിന്നർ ഷെയിൻ വോണും മൂന്നാമത് 704 വിക്കറ്റുമായി ഇംഗ്ലണ്ടിൻ്റെ പേസ് ബൗളർ ജെയിംസ് ആൻഡേഴ്സണുമുണ്ട്. ഇന്ത്യൻ സ്പിന്നർ അനിൽ കുംബ്ലെ (619), ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് (604), ഓസീസ് പേസർ ഗ്ലെൻ മഗ്രാത്ത് (563) എന്നിവരാണ് മറ്റ് സ്ഥാനങ്ങളിലുള്ളത്.
ആകെ വിക്കറ്റ് നേട്ടത്തിനൊപ്പം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും അശ്വിൻ ലിയോണിനെ മറികടന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 187 വിക്കറ്റുമായി നഥാൻ ലിയോൺ ആയിരുന്നു ഒന്നാമത്. ഇന്നത്തെ മൂന്ന് വിക്കറ്റ് പ്രകടനത്തോടെ 189 വിക്കറ്റുമായി അശ്വിൻ ഈ സ്ഥാനം സ്വന്തമാക്കി. അശ്വിൻ 39 മത്സരങ്ങൾ കളിച്ചപ്പോൾ ലിയോൺ 43 എണ്ണത്തിൽ ദേശീയ ജഴ്സിയണിഞ്ഞു.
മത്സരത്തിൽ ന്യൂസീലൻഡ് 259 റൺസിന് ഓൾ ഔട്ടായിരുന്നു. ഡെവോൺ കോൺവേയുടെയും രചിൻ രവീന്ദ്രയുടെയും തകർപ്പൻ ഫിഫ്റ്റികൾ ന്യൂസീലൻഡിന് തുണയായപ്പോൾ ഏഴ് വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടൺ സുന്ദറാണ് ഇന്ത്യൻ ആക്രമണത്തെ നയിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ കിവീസ് ആക്രമണത്തിൽ പതറുകയാണ്.