Ind vs Ban : ഹാർദിക് പാണ്ഡ്യയുടെ മിന്നൽ ക്യാച്ച്; ഗ്യാലറിയിൽ നിന്നുള്ള വിഡിയോ വൈറൽ
Ind vs Ban Hardik Pandyas Stunning Catch : ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ഹാർദിക് പാണ്ഡ്യ എടുത്ത ഒരു ക്യാച്ചിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. റിഷാദ് ഹുസൈനെ പുറത്താക്കാൻ ബൗണ്ടറി ലൈനിൽ നിന്നെടുത്ത ക്യാച്ചിൻ്റെ ദൃശ്യങ്ങൾ വൈറലാണ്.
ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യിൽ ഹാർദിക് പാണ്ഡ്യ എടുത്ത ഒരു ക്യാച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വരുൺ ചക്രവർത്തിയുടെ പന്തിൽ റിഷാദ് ഹുസൈനെ പുറത്താകാനാണ് ഹാർദിക് പാണ്ഡ്യ ബൗണ്ടറി ലൈനിൽ തകർപ്പൻ ക്യാച്ചെടുത്തത്. ഈ ക്യാച്ചിൻ്റെ ഗ്യാലറിയിൽ നിന്നുള്ള ദൃശ്യങ്ങൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. കളി കാണാനെത്തിയ കാണികളിലാരോ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
ഇന്നലെ ഡൽഹിയിൽ നടന്ന മത്സരത്തിൽ 86 റൺസിൻ്റെ തകർപ്പൻ ജയം കുറിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളങ്ങിയ പരമ്പരയിൽ 2-0ൻ്റെ അനിഷേധ്യ ലീഡ് നേടിയിരിക്കുകയാണ്. ഒരു മത്സരം കൂടിയാണ് പരമ്പരയിൽ അവശേഷിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 221 റൺസ് നേടിയപ്പോൾ ബംഗ്ലാദേശിൻ്റെ മറുപടി 9 വിക്കറ്റ് നഷ്ടത്തിൽ 135 റൺസിലൊതുങ്ങി. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ നിതീഷ് കുമാർ റെഡ്ഡിയാണ് കളിയിലെ താരം.
HARDIK PANDYA STUNNER FROM A DIFFERENT ANGLE. 🥶
– The amount of ground he covered was sensational. 🫡pic.twitter.com/vo2vsziz2D
— Mufaddal Vohra (@mufaddal_vohra) October 10, 2024
സഞ്ജു സാംസൺ (10), അഭിഷേക് ശർമ (15), സൂര്യകുമാർ യാദവ് (8) എന്നിവർ വേഗം പുറത്തായതോടെ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 41 റൺസെന്ന നിലയിലേക്ക് വീണു. പവർപ്ലേയിൽ 45 റൺസായിരുന്നു ഇന്ത്യയുടെ സ്കോർ. നാലാം വിക്കറ്റിൽ ഒത്തുചേർന്ന നിതീഷ് കുമാർ – റിങ്കു സിംഗ് സഖ്യം ബംഗ്ലാദേശ് ബൗളർമാരെ തലങ്ങും വിലങ്ങും ആക്രമിച്ചു. റിങ്കു സിംഗിനെ കാഴ്ചക്കാരനാക്കി നിതീഷ് കുമാർ പവർ ഗെയിം പുറത്തെടുത്തതോടെ സ്കോർ കുതിച്ചുയർന്നു. വെറും 27 പന്തിൽ നിതീഷ് ഫിഫ്റ്റി തികച്ചു. 34 പന്തിൽ ഏഴ് സിക്സും നാല് ബൗണ്ടറിയും സഹിതം 74 റൺസ് നേടിയാണ് നിതീഷ് കുമാർ പുറത്തായത്. നാലാം വിക്കറ്റിൽ റിങ്കു സിംഗുമൊത്ത് 108 റൺസിൻ്റെ കൂട്ടുകെട്ടിലും നിതീഷ് പങ്കാളിയായി.
നിതീഷ് മടങ്ങിയതിന് പിന്നാലെ എത്തിയ ഹാർദിക് പാണ്ഡ്യ (19 പന്തിൽ 32), റിയാൻ പരാഗ് (6 പന്തിൽ 15) എന്നിവരും കാമിയോകളുമായി തിളങ്ങി. ഇതിനിടെ 29 പന്തിൽ 53 റൺസ് നേടി റിങ്കു സിംഗ് പുറത്തായിരുന്നു. വാലറ്റം വേഗം പുറത്തായതോടെ ഇന്ത്യ 221ൽ ഇന്നിംഗ്സ് അവസാനിപ്പിച്ചു.
മറുപടി ബാറ്റിംഗിൽ പർവേസ് ഹൊസൈൻ ഇമോണിനെ (16) മടക്കി അർഷ്ദീപ് ആണ് വിക്കറ്റ് വേട്ട ആരംഭിച്ചത്. പിന്നാലെ തുടർച്ചയായ ഇടവേളകളിൽ ബംഗ്ലാദേശിന് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. അഞ്ച് താരങ്ങൾ ഇരട്ടയക്കത്തിലെത്തിയെങ്കിലും ആർക്കും ഉയർന്ന സ്കോർ നേടാനായില്ല. 39 പന്തിൽ 41 റൺസ് നേടിയ മഹ്മൂദുള്ളയാണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ. ഏഴ് താരങ്ങൾ ഇന്ത്യക്കായി പന്തെറിഞ്ഞു. എറിഞ്ഞവർക്കെല്ലാം വിക്കറ്റും ലഭിച്ചു. നിതീഷ് റെഡ്ഡിയും വരുൺ ചക്രവർത്തിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറ്റുള്ളവർക്ക് ഓരോ വിക്കറ്റ് വീതവും ലഭിച്ചു.
ഈ മാസം 12ന് ഹൈദരാബാദിലാണ് പരമ്പരയിലെ മൂന്നാമത്തെ മത്സരം. ഈ കളി കൂടി വിജയിച്ചാൽ ഇന്ത്യ പരമ്പര തൂത്തുവാരും.