സംസ്ഥാനം പനിച്ചുവിറയ്ക്കുന്നു; ഇന്നലെ മാത്രം ചികിത്സ തേടിയത് പതിനൊന്നായിരത്തിലധികം ആളുകൾ | Viral Fever Patients Over 11000 In Kerala Yestrerday Malayalam news - Malayalam Tv9

Viral Fever : സംസ്ഥാനം പനിച്ചുവിറയ്ക്കുന്നു; ഇന്നലെ മാത്രം ചികിത്സ തേടിയത് പതിനൊന്നായിരത്തിലധികം ആളുകൾ

Published: 

06 Jul 2024 14:32 PM

Viral Fever Patients : സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. മഴക്കാലമായതോടെ ഇന്നലെ മാത്രം പതിനൊന്നായിരത്തിലധികം ആളുകൾ പനി ബാധിച്ച് ആശുപത്രികളിലെത്തി ചികിത്സ തേടി. മൂന്ന് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.

Viral Fever : സംസ്ഥാനം പനിച്ചുവിറയ്ക്കുന്നു; ഇന്നലെ മാത്രം ചികിത്സ തേടിയത് പതിനൊന്നായിരത്തിലധികം ആളുകൾ

Viral Fever Patients (Image Courtesy - Social Media)

Follow Us On

മഴക്കാലമായതോടെ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇന്നലെ മാത്രം സംസ്ഥാനത്താകെ പതിനൊന്നായിരത്തിലധികം ആളുകൾ പനിക്ക് ചികിത്സ തേടി വിവിധ ആശുപത്രികളിലെത്തി. ഏറ്റവുമധികം പനി ബാധിതരുള്ളത് മലപ്പുറത്താണ്. പനിബാധിച്ച് മൂന്ന് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.

ഇന്നലെ പനി ബാധിച്ച് ആശുപത്രിയിലെത്തിയവരുടെ എണ്ണം 11,438 ആണ്. 2159 രോഗികൾ ചികിത്സ തേടിയ മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം പനിബാധിതരുള്ളത്. പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലും ആയിരത്തിന് മുകളിൽ പനിബാധിതരുണ്ട്. പനിബാധിതരുടെ എണ്ണം വർധിക്കുമെന്നാണ് ആരോഗ്യവകുപ്പിൻ്റെ വിലയിരുത്തൽ. സാധാരണ വൈറൽ ഫീവർ കൂടാതെ ഡെങ്കി, എലിപ്പനി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. ഇന്നലെ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടിയ 330 പേരിൽ 109 പേർക്ക് അസുഖം സ്ഥിരീകരിച്ചു.

Also Read : Amoebic Meningoencephalitis: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് 14 വയസുകാരന്

ഇതിനിടെ സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശിയായ 14 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ അഞ്ച് ദിവസമായി കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കുട്ടിയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. കുട്ടി കഴിഞ്ഞ ആഴ്ച പയ്യോളിയിലെ കാട്ടുകുളത്തിൽ കുളിച്ചിരുന്നതായി സൂചനയുണ്ട്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പതിനാലുവയസുകാരൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുൽ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് കുട്ടി മരിച്ചത്. കഴിഞ്ഞ മാസം 24നാണ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാമനാട്ടുകര നഗരസഭയുടെ പരിധിയിലുള്ള അച്ഛൻ കുളത്തിൽ കുളിച്ചതിന് പിന്നാലെയാണ് മൃദുലിന് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.

കുട്ടിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കുളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ അടച്ചിരുന്നു. കുളത്തിൽ കുളിച്ച് ആറ് ദിവസത്തിന് ശേഷമാണ് കുട്ടിയിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി. മുമ്പ് കണ്ണൂർ തോട്ടട സ്വദേശി പതിമൂന്നുവയസുള്ള ദക്ഷിണ ജൂൺ 12ന് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിരുന്നു.

ജനുവരിയിൽ സ്‌കൂളിൽ നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയിരുന്ന സമയത്ത് പൂളിൽ നിന്ന് കുളിച്ചതാണ് രോഗം വരാൻ കാരണമായത്. അഞ്ചോ ആറോ ദിവസത്തിനുള്ളിലാണ് സാധാരാണഗതിയിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങുന്നത്. എന്നാൽ ദക്ഷിണയിൽ മൂന്നരമാസത്തിന് ശേഷമാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് ചികിത്സയിലിരിക്കെ അഞ്ചുവയസുകാരിയും നേരത്തെ മരണത്തിന് കീഴടങ്ങിയിരുന്നു. മലപ്പുറം മൂന്നിയൂർ സ്വദേശി ഫദ്വയായിരുന്നു മരിച്ചത്. വീടിനടുത്തുള്ള കടലുണ്ടി പുഴയിൽ കുളിച്ചതാണ് ഈ കുട്ടിയിൽ രോഗം വരുന്നതിന് കാരണമായത്. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌കജ്വരം.

 

മത്തങ്ങ കൊണ്ടൊരു മായാജാലം; വണ്ണം കുറയ്ക്കാം ഈസിയായി
ഇപ്പോൾ ഗൂഗിളിൽ ലഭിക്കുന്ന അഞ്ച് ഇൻ്റേൺഷിപ്പ് റോളുകൾ
നവരാത്രി വ്രതമെടുക്കുന്നവര്‍ ഇക്കാര്യം അറിയാതെ പോകരുത്
ഹാർദിക് പാണ്ഡ്യയുടെ ബൗളിംഗ് ശരിയല്ലെന്ന് കോച്ച് മോർക്കൽ
Exit mobile version