Kochi Canals Cleaning: കൊച്ചിയിലെ കാനകളുടെ ശുചീകരണത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
Highcourt on Kochi Canals Cleaning: കാനകളുടെ ശുചീകരണം വൈകുന്നതിൽ ലോക്സഭ തിരഞ്ഞെടുപ്പ് ഒരു കാരണമല്ലെന്നും കോടതി ചൂണ്ടികാട്ടി.
കൊച്ചി: കൊച്ചിയിലെ കാനകളുടെ ശുചീകരണത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കാനകൾ ശുചീകരിക്കുന്നതിൽ പറഞ്ഞു മടുത്തുവെന്നും അവസാന നിമിഷമാണോ കാര്യങ്ങൾ ചെയ്യുന്നതെന്നും ഇതിനായി ഒരു മാസ്റ്റർ പ്ലാൻ ആവശ്യമാണെന്നും ഹൈക്കോടതി പറഞ്ഞു.
ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയത്. ഇടപ്പള്ളി തോടിൻറെ ശുചീകരണം കോർപ്പറേഷൻ്റെ സഹായത്തോടെ നടത്തുകയാണെന്നാണ് സർക്കാർ കോടതിയിൽ വാദിച്ചത്. എന്നാൽ കുറച്ച് മണിക്കൂറുകൾ മഴ പെയ്താൽ തന്നെ ജനങ്ങൾ ദുരിതത്തിലാകുകയാണെന്ന് ജസ്റ്റിസ് വിമർശിച്ചു. കാനകളുടെ ശുചീകരണം വൈകുന്നതിൽ ലോക്സഭ തിരഞ്ഞെടുപ്പ് ഒരു കാരണമല്ലെന്നും കോടതി ചൂണ്ടികാട്ടി.
ALSO READ: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്
മൺസൂണിന് മുൻപുള്ള തയ്യാറെടുപ്പുകൾ വളരെ ദുർബലമെന്നും ശുചീകരണത്തിനായി മൺസൂൺ കലണ്ടർ നിർബന്ധമാണെന്നും അമിക്യസ്ക്യൂറി കോടതിയെ അറിയിച്ചു. ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ജനങ്ങൾ കാനകളിൽ മാലിന്യം നിക്ഷേപിക്കുന്നത് തുടരുകയാണെന്നും അത്തരം സ്ഥലങ്ങളിൽ നിരീക്ഷണം നടത്തി വരികയാണെന്നും കൊച്ചി കോർപ്പറേഷൻ കോടതിയെ അറിയിച്ചു.
കഴിഞ്ഞ വർഷത്തെ കാന ശുചീകരണം ഒരു പരിധി വരെ സംതൃപ്തിയുണ്ടാക്കിയെന്നും അതേ അവസ്ഥ ഇത്തവണയും പ്രതീക്ഷിച്ചിരുന്നതായും കോടതി പറഞ്ഞു. പൊതുജനങ്ങൾ ജലാശയങ്ങളിലേക്ക് മാലിന്യങ്ങൾ തള്ളിയാൽ കർശന നടപടിയെടുക്കണം. കോടതിയുടെ മുൻ ഉത്തരവുകൾ പാലിച്ച് നടപടി കൈക്കൊള്ളണമെന്നും അധികൃതർ ഇക്കാര്യത്തിൽ ഹൈപവർ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.