5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

AIIMS: എയിംസ് വരുന്നത് തിരുവനന്തപുരത്തോ? വേണ്ടത് രാഷ്ട്രീയ തീരുമാനം

AIIMS in Kerala: രാഷ്ട്രീയ സാഹചര്യമനുസരിച്ചാകും കേന്ദ്രസർക്കാർ എയിംസ് അനുവദിക്കുക. കോഴിക്കോട് സ്ഥലം കണ്ടെത്തി നൽകിയെങ്കിലും ബിജെപിയ്ക്ക് ​ഗുണം ചെയ്യുക തിരുവനന്തപുരമായിരിക്കും.

AIIMS: എയിംസ് വരുന്നത് തിരുവനന്തപുരത്തോ? വേണ്ടത് രാഷ്ട്രീയ തീരുമാനം
Credits Veena George Facebook Page
Follow Us
athira-ajithkumar
Athira CA | Published: 21 Sep 2024 12:10 PM

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പരി​ഗണനയിലുള്ള ഓൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) തിരുവനന്തപുരത്തേക്കെന്ന് സൂചന. കോഴിക്കോട് കിനാലൂർ, കാസർകോട്, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളാണ് സംസ്ഥാന സർക്കാരിന്റെ പരി​ഗണനയിലുള്ളത്. കേരളത്തിന് എയിംസ് അനുവദിക്കണമെങ്കിൽ അതിന് രാഷ്ട്രീയ തീരുമാനം നിർണ്ണായകമായേക്കുമെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങളും സൂചിപ്പിക്കുന്നു.

ബിജെപിയുടെ സംസ്ഥാന നേതൃത്വം തീരുമാനിക്കുന്ന മുറയ്ക്ക് മാത്രമേ എയിംസിൽ അടുത്ത നടപടികളിലേക്ക് കേന്ദ്രം കടക്കുകയുള്ളൂവെന്നാണ് റിപ്പോർട്ട്. ബിജെപി നേതൃത്വത്തിന്റെ പരി​ഗണനയിലുള്ളത് നിലവിൽ തിരുവനന്തപുരമാണെന്നാണ് അടുത്ത പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.തലസ്ഥാനത്ത് എയിംസിന് അനുമതി ലഭിച്ചാൽ വരുന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപിയ്ക്ക് രാഷ്ട്രീയ നേട്ടമുണ്ടാകുമെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. കന്യാകുമാരിയിലും ബിജെപിയുടെ വേരോട്ടത്തിന് ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തൽ. കാട്ടാക്കടയിലെ കള്ളിക്കാട് ​ഗ്രാമപഞ്ചായത്തിന് കീഴിലുള്ള സ്ഥലമാണ് പരി​ഗണനയിലുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരവും ആറ്റിങ്ങലും ഇടത്-വലത് മുന്നണികൾക്ക് കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാർത്ഥികൾ മുന്നിൽ നിന്നു.

കിനാലൂരിലേക്കുള്ള എയിംസ്

കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കാനുള്ള അനുമതി തേടിയുള്ള ഫയൽ കേന്ദ്ര ധനമന്ത്രാലയത്തിന് മുന്നിലാണ് ഇപ്പോൾ. കഴിഞ്ഞ ദിവസം കേന്ദ്ര ആരോ​ഗ്യമന്ത്രി കേരളത്തിന്റെ എയിംസ് ആവശ്യം പരി​ഗണിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നതായി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു. കേരളത്തിന് പുറമെ നിരവധി സംസ്ഥാനങ്ങളാണ് എയിംസ് അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചിരിക്കുന്നത്. ഓരോ സ്ഥലത്തെയും രാഷ്ട്രീയ സാഹചര്യമനുസരിച്ചാകും കേന്ദ്രസർക്കാർ വിഷയത്തിൽ തീരുമാനമെടുക്കുകയുള്ളൂ.

ഭൂമി കണ്ടെത്തി നൽ‍കിയാൽ എയിംസ് അനുവദിക്കാമെന്ന നിലപാടാണ് രണ്ടാം നരേന്ദ്രമോ​ദി സർക്കാർ സ്വീകരിച്ചത്. ഈ ഉറപ്പിന്മേൽ കോഴിക്കോട് കിനാലൂരിൽ വ്യവസായ വകുപ്പിന് കീഴിലുള്ള 200 ഏക്കർ സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ബജറ്റിലും കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് എയിംസ് അനുവദിക്കാതെ വന്നതോടെയാണ് പന്ത് ബിജെപി നേതൃത്വത്തിന്റെ കെെകളിലാണെന്ന ആക്ഷേപം ശക്തമായത്.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിൽ എയിംസ് വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറും ഉറപ്പ് നൽകിയിരുന്നു. കേരളത്തിന് എയിംസ് ലഭിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും ഉറപ്പുനൽകിയിരുന്നു. എയിംസിന് വേണ്ടിയുള്ള രാഷ്ട്രീയ പിടിവലി ശക്തമായതോടെ സമവായമായാൽ മാത്രമേ ഇനി എയിംസിന് അനുമതി ലഭിക്കൂ. ഏകദേശം 2000 കോടി രൂപയാണ് എയിംസിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്. വൈറോളജി ലാബടക്കം 20 സൂപ്പർ സ്പെഷ്യാലിറ്റി വിഭാ​ഗങ്ങളും ആയുഷ് ബ്ലോക്കും എയിംസിൽ ഉണ്ടാകും.

Latest News