5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Banana Price: തൊട്ടാല്‍ വെറും പൊള്ളല്‍ അല്ല വെന്തുരുകും; നേന്ത്രക്കായക്ക് പൊന്നുംവില

Onam Market Updates: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നേന്ത്രക്കായയുടെ മൊത്തവില കിലോയ്ക്ക് 14 രൂപയാണ് വര്‍ധിച്ചത്. ഓഗസ്റ്റ് ഒന്നിന് പാലക്കാട് മാര്‍ക്കറ്റില്‍ കിലോയ്ക്ക് 45 രൂപയായിരുന്നു വില. എന്നാല്‍ ഇപ്പോഴത് അറുപത് എത്തി.

Kerala Banana Price: തൊട്ടാല്‍ വെറും പൊള്ളല്‍ അല്ല വെന്തുരുകും; നേന്ത്രക്കായക്ക് പൊന്നുംവില
Social Media Image
Follow Us
shiji-mk
SHIJI M K | Published: 16 Aug 2024 08:00 AM

കോഴിക്കോട്: സംസ്ഥാനത്ത് നേന്ത്രക്കായയുടെ വില വര്‍ധിക്കുന്നു. ഓണക്കാലത്തിന് ഇനി ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് ഈ വില വര്‍ധനവ്. ഓണത്തിന് പഴ വിപണിയിലേക്ക് ആരും വരേണ്ടെന്ന രീതിയിലാണ് വില വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. 60 രൂപയ്ക്ക് മുകളിലാണ് ഒരു കിലോ പച്ച നേന്ത്രക്കായക്ക് വില ഈടാക്കുന്നത്. അതോടെ പഴത്തിന്റെ ചില്ലറ വില്‍പന കിലോയ്ക്ക് 65 മുതല്‍ 70 രൂപ നിരക്കിലുമായി.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നേന്ത്രക്കായയുടെ മൊത്തവില കിലോയ്ക്ക് 14 രൂപയാണ് വര്‍ധിച്ചത്. ഓഗസ്റ്റ് ഒന്നിന് പാലക്കാട് മാര്‍ക്കറ്റില്‍ കിലോയ്ക്ക് 45 രൂപയായിരുന്നു വില. എന്നാല്‍ ഇപ്പോഴത് അറുപത് എത്തി. ജൂലൈയുടെ തുടക്കത്തില്‍ 38 രൂപയായിരുന്ന മൊത്തവിലയാണ് ഇങ്ങനെ കുത്തനെ ഉയരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ സമയത്ത് നേന്ത്രക്കായക്ക് മൊത്തവില കിലോയ്ക്ക് 37ഉം 2022ല്‍ 50 രൂപയുമായിരുന്നു.

Also Read: Onam 2024 Holiday: ഇത്തവണ പത്ത് ദിവസം അവധിയില്ല; ഓണം, ക്രിസ്തുമസ് അവധികളില്‍ ആശ്വാസമുണ്ടാകില്ല

നിലവില്‍ പാലക്കാട്ടിലേക്ക് നേന്ത്രക്കായ എത്തുന്നത് കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്തില്‍ നിന്നുമാണ്. അടുത്ത ദിവസങ്ങളില്‍ ഇനിയും വില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടല്‍. എന്നാല്‍ വില വര്‍ധനവ് പ്രാദേശി നേന്ത്രവാഴ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായിട്ടുണ്ട്. കിലോയ്ക്ക് ശരാശരി 40 രൂപയാണ് ഇവര്‍ക്ക് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഓണ വിപണിയിലാണ് നേന്ത്രവാഴ കര്‍ഷകര്‍ പ്രതീക്ഷ വെച്ചിരിക്കുന്നത്. ഓണം വന്നെത്താന്‍ ഒരു മാസം ബാക്കി നില്‍ക്കെ വില ഇത്തരത്തില്‍ ഉയരുന്നത് വലിയ ആശ്വാസം തന്നെയാണ് അവര്‍ക്ക് നല്‍കുന്നത്. ഇത് മുന്നില്‍ കണ്ട് അവര്‍ വിളവെടുപ്പും ആരംഭിച്ചു. ഓണക്കാലമായി കഴിഞ്ഞാല്‍ കായവറുത്തത് ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ ആവശ്യക്കാര്‍ വര്‍ധിക്കും. അതുകൊണ്ട് തന്നെ എന്ത് വില കൊടുത്തും വാഴക്കുല വാങ്ങിക്കാന്‍ ആളുകള്‍ തയാറാകും.

കായവറുത്തതിന് കിലോയ്ക്ക് 340 രൂപയായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. എന്നാല്‍ അത് 20 രൂപ വര്‍ധിച്ച് ഇപ്പോള്‍ 360 രൂപയായി. ഓണം എത്തുന്നതോടെ വില വീണ്ടും ഉയരുമെന്നും 400 രൂപ കവിയുമെന്നും വ്യാപാരികള്‍ പ്രതീക്ഷിക്കുന്നുണ്ട്. നേന്ത്രക്കായക്ക് കിവോയ്ക്ക് 40 രൂപ ഉണ്ടായിരുന്ന സമയത്തെ വിലയാണ് ഇപ്പോഴും ചിപ്‌സിന് ഈടാക്കുന്നതെന്നും നേന്ത്രക്കായക്ക് വില വര്‍ധിച്ചാല്‍ ചിപ്‌സിനും വില ഉയര്‍ത്തുമെന്നും കച്ചവടക്കാര്‍ പറഞ്ഞതായി കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മഴ ചതിച്ചു

വയനാട്ടിലെ ഉരുള്‍പൊട്ടലിന് ശേഷമാണ് നേന്ത്രക്കായക്ക് വില ഇങ്ങനെ ഉയരുന്നതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. വയനാട്ടിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് വാഴകൃഷി നശിക്കുകയും ഇതോടെ അവിടെ നിന്ന് സംസ്ഥാന വ്യാപകമായി എത്തിയിരുന്ന നേന്ത്രക്കാലയുടെ വരവ് കുറഞ്ഞു.

അതേസമയം, ഈ വര്‍ഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികള്‍ക്ക് സെപ്തംബര്‍ 13ന് തിരുവനന്തപുരത്ത് തുടക്കമാകും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടി 19ന് ഘോഷയാത്രയോടെ സമാപിക്കും. ഓണം മേളകള്‍, ഓണം മാര്‍ക്കറ്റുകള്‍, പച്ചക്കറി കൗണ്ടറുകള്‍, പ്രത്യേക സെയില്‍സ് പ്രൊമോഷന്‍ ഗിഫ്റ്റ് സ്‌കീമുകള്‍, ഓണക്കാല പ്രത്യേക സംഭരണ വിപണന പ്രവര്‍ത്തനങ്ങള്‍ മുതലായവ സംഘടിപ്പിക്കും. ഇതിന് സപ്ലൈക്കോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഹോര്‍ട്ടികോര്‍പ്പിന്റെ പ്രത്യേക പച്ചക്കറി ചന്തകള്‍ ആരംഭിക്കും. എല്ലാ ജില്ലകളിലും പരമാവധി കേന്ദ്രങ്ങളില്‍ കുടുംബശ്രീ ചന്തകള്‍ സംഘടിപ്പിക്കും. കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ സഹകരണ വകുപ്പിന്റെ സഹായത്തോടെ സബ്‌സിഡി വിപണികള്‍ ആരംഭിക്കും. സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ പ്രാദേശിക ഓണച്ചന്തകളും സഹകരണ മാര്‍ക്കറ്റുകളും ആരംഭിക്കാനും ആവശ്യമായ പച്ചക്കറികള്‍ പരമാവധി കേരളത്തില്‍ തന്നെ ഉത്പാദിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

എഎവൈ വിഭാഗങ്ങള്‍ക്കുള്ള സൗജന്യ കിറ്റ് വിതരണം, സ്‌പെഷ്യല്‍ പഞ്ചസാര വിതരണം, സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ച ഭക്ഷണ പദ്ധതി, ആദിവാസി വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക കിറ്റുകള്‍ എന്നിവ സപ്ലൈക്കോ വഴി ഓണത്തിന് മുമ്പ് വിതരണം ചെയ്യും. പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത മുതലായവ നിയന്ത്രിക്കുന്നതിന് ആവശ്യമായ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Also Read: Onam Holiday: ഓണത്തിന് നാട്ടിലെത്താന്‍ വിഷമിക്കേണ്ട; കെഎസ്ആര്‍ടിസി സര്‍വീസ് ഈ റൂട്ടുകളില്‍

എല്ലാ വകുപ്പുകളുടെയും ഫ്‌ളോട്ട് തയാറാക്കും. സാംസ്‌കാരിക പരിപാടികള്‍ ചെലവ് ചുരുക്കി നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഓണം വാരാഘോഷത്തിനോട് അനുബന്ധിച്ച് കവടിയാര്‍ മുതല്‍ മണക്കാട് വരെ ഉത്സവ മേഖലയായി പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അനിഷ്ട സംഭവങ്ങളില്ലാതിരിക്കാന്‍ പോലീസ് പ്രത്യേക ശ്രദ്ധയും മുന്നൊരുക്കങ്ങളും നടത്തും. ടൂറിസ്റ്റുകള്‍ക്ക് ആവശ്യമായ സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്തും. ഗതാഗത ക്രമീകരണം മുന്‍കൂട്ടി ആസൂത്രണം ചെയ്യണം. വാഹന പാര്‍ക്കിംഗില്‍ വ്യക്തത വരുത്തണം. ലഹരി വസ്തുക്കള്‍ കൈവശം വെക്കല്‍, ഉപഭോഗം, വിതരണം എന്നിവ കര്‍ശനമായി നിയന്ത്രിക്കാന്‍ പ്രത്യേക പരിശോധന നടത്താനും നിര്‍ദേശമുണ്ട്.

Latest News