PP Divya: ‘നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ അങ്ങേയറ്റം വേദന; നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും’; പി.പി ദിവ്യ
PP Divya: നവീൻ ബാബുവിന്റെ വേർപാടിൽ വേദനയുണ്ടെന്നും കുടുംബത്തിന്റെ സങ്കടത്തില്‍ പങ്കുചേരുന്നുവെന്നും ദിവ്യ പറഞ്ഞു. പൊലീസ് അന്വേഷണവുമായി താൻ സഹകരിക്കുമെന്നും തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും പിപി ദിവ്യ വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചു.
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിച്ച് ആരോപണവിധേയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ. നവീൻ ബാബുവിന്റെ വേർപാടിൽ വേദനയുണ്ടെന്നും കുടുംബത്തിന്റെ സങ്കടത്തില്‍ പങ്കുചേരുന്നുവെന്നും ദിവ്യ പറഞ്ഞു. പൊലീസ് അന്വേഷണവുമായി താൻ സഹകരിക്കുമെന്നും തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും പിപി ദിവ്യ വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചു.
ആരോപണത്തിനു പിന്നാലെ ദിവ്യ രാജിവെച്ചു. വാര്‍ത്താക്കുറിപ്പിലൂടെ ദിവ്യ തന്നെയാണ് രാജി വിവരം അറിയിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ നീക്കാന്‍ സി.പി.എം. തീരുമാനിച്ചതിന് പിന്നാലെയാണ് രാജിവെച്ചതായി ദിവ്യ അറിയിച്ചത്. രാജിക്കത്ത് ബന്ധപ്പെട്ടവര്‍ക്ക് അയച്ചുകൊടുത്തുവെന്നും ദിവ്യ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പിപി ദിവ്യയുടെ വാർത്തകുറിപ്പ്
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ വേർപാടിൽ അങ്ങേയറ്റം വേദനയുണ്ട്. ദുഃഖമനുഭവിക്കുന്ന കുടുംബത്തിൻ്റെ സങ്കടത്തിൽ ഞാൻ പങ്കു ചേരുന്നു. പൊലീസ് അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കും. എൻ്റെ നിരപാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശ വിമർശനമാണ് ഞാൻ നടത്തിയതെങ്കിലും, എൻ്റെ പ്രതികരണത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാട് ഞാൻ ശരി വെയ്ക്കുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ നിന്നും മാറി നിൽക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തിൽ ഞാൻ ആ സ്ഥാനം രാജിവെയ്ക്കുന്നു. രാജിക്കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചു കൊടുത്തിട്ടുണ്ട്.
അതേസമയം കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബു മരണപ്പെട്ട് മൂന്നാം നാളാണ് പി.പി ദിവ്യക്കെതിരെ സിപിഎം നടപടി സ്വീകരിച്ചത്. എ.ഡി.എമിന്റെ ആത്മഹത്യയിൽ പിപി ദിവ്യക്കെതിരെ കേസെടുത്തിരുന്നു നേരത്തെ. കണ്ണൂർ ടൗൺ പൊലീസാണ് ദിവ്യക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എഡിഎമ്മിന്റെ സഹോദരൻ പ്രവീൺ ബാബു നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ദിവ്യക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം സംഭവത്തിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും രംഗത്ത് എത്തി. വാക്കുകൾ കൊണ്ട് ഒരു മനുഷ്യ ജീവൻ അവസാനിപ്പിച്ചതിനു ശേഷം രാജി കൊണ്ട് പരിഹാരമാകുമോ എന്ന് വീഡി സതീശൻ ചോദിച്ചു. ഭർത്താവ് നഷ്ടപ്പെട്ട ഭാര്യയുടേയും അച്ഛൻ നഷ്ടപ്പെട്ട മക്കളുടെയും വേദന ഇല്ലാതാകുമോ? പൊലിഞ്ഞ ജീവൻ തിരിച്ച് കൊടുക്കാൻ ആകുമോ? ജനരോഷം ഭയന്നുള്ള രാജി കൊണ്ട് കാര്യമില്ലെന്നും രാജിവച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിന് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
രാജിക്കത്തിലും മുനവെച്ചാണ് ദിവ്യ സംസാരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. വിമർശനം സദുദ്ദേശപരമായിരുന്നില്ല. നൂറു ശതമാനം ദുരുദ്ധേശപരമായിരുന്നുവെന്ന് സുരേന്ദ്രൻ പറഞ്ഞു. സ്വന്തം കാര്യലാഭത്തിനുവേണ്ടി മാത്രം ഒരു മനുഷ്യനെ മനപ്പൂർവ്വം ആക്ഷേപിക്കുകയായിരുന്നു. രണ്ടുദിവസം കഴിഞ്ഞ് കാണാമെന്ന ഭീഷണിയും. മരണത്തിനുശേഷം വിജിലൻസിനു പരാതിയും.