5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

MR Ajithkumar: പന്ത് സർക്കാരിന്റെ കോർട്ടിൽ; എഡിജിപി അനധികൃത സ്വത്ത് സമ്പാദനം എം ആർ അജിത്കുമാറിനെതിരെ വിജിലൻസ് അന്വേഷണമില്ല

MR Ajithkumar: എഡിജിപിക്കെതിരായ അനധികൃത സ്വത്ത് സമ്പാ​ദന പരാതിയിലാണ് അന്വേഷണം വേണ്ടെന്ന വിജിലൻസ് നിലപാട്.

MR Ajithkumar: പന്ത് സർക്കാരിന്റെ കോർട്ടിൽ; എഡിജിപി അനധികൃത സ്വത്ത് സമ്പാദനം എം ആർ അജിത്കുമാറിനെതിരെ വിജിലൻസ് അന്വേഷണമില്ല
എഡിജിപി എം.ആർ.അജിത്കുമാർ (Image Courtesy: Ajith Kumar’s Facebook)
Follow Us
athira-ajithkumar
Athira CA | Updated On: 19 Sep 2024 09:16 AM

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരെയുള്ള പരാതികളിൽ വിജിലൻസ് അന്വേഷണമില്ല. വിജിലൻസിന് നേരിട്ട് ലഭിച്ച പരാതികൾ പരിശോധിച്ചെങ്കിലും തുടർനടപടികളിൽ തീരുമാനം ഇതുവരെയും കെെക്കൊണ്ടിട്ടില്ല. പ്രത്യേക അന്വേഷണ സംഘമുള്ളതിനാൽ സമാന്തര അന്വേഷണം വേണ്ടെന്ന നിലപാടിലാണ് വിജിലൻസ്. എഡിജിപിക്കെതിരായ അനധികൃത സ്വത്തുസമ്പാദന പരാതിയിലാണ് തീരുമാനം. സർക്കാർ നിർദ്ദേശിച്ചാൽ എഡിജിപിക്കെതിരെ അന്വേഷണമാരംഭിക്കുമെന്നും വിജിലൻസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് എഡിജിപിക്കെതിരായ കേസുകൾ അന്വേഷിക്കുന്നത്. അധോലക സംഘങ്ങളുമൊത്ത് എം ആർ അജിത് കുമാർ പ്രവർത്തിക്കുന്നുവെന്നും സാമ്പത്തിക ക്രമക്കേട് നടത്തുന്നുവെന്നുമുള്ള ആരോപണത്തിലാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോ​ഗമിക്കുന്നത്. എഡിജിപിയുടെ സാമ്പത്തിക ക്രമക്കേടിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡിജിപി സർക്കാരിന് ശുപാർശ നൽകിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഡിജിപി വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. എന്നാൽ ആ ശുപാർശ വിജിലൻസിന്റെ പക്കലിലേക്ക് എത്തിയിട്ടില്ലെന്നാണ് സൂചന.

ഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയായിരുന്നു. ഓണം അവധി ആരംഭിക്കുന്നതിന് മുമ്പായി നാല് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിൽ എഡിജിപിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇടതുമുന്നണി യോ​ഗത്തിൽ സിപിഐ ഉൾപ്പെടെ വിമർശനമുന്നയിച്ച സാഹചര്യത്തിലായിരുന്നു മൊഴി രേഖപ്പെടുത്തിയത്.

ബന്ധുകളുടെ പേരിൽ അനധികൃതമായി സ്വത്ത് സമ്പാദിക്കുക, കവടിയാറിൽ മൂന്ന് നിലകളുള്ള ആഡംബര വീടിന്റെ നിർമ്മാണം, കൈക്കൂലി, സ്വർണ്ണം പൊട്ടിക്കൽ സംഘത്തിൽ നിന്നും പണം കെെപ്പറ്റി തുടങ്ങിയ ആരോപണങ്ങളാണ് എഡിജിപിക്കെതിരെ പിവി അൻവർ എംഎൽഎ ഉന്നയിച്ചത്. എംഎൽഎയുടെ ആരോപണത്തിന് പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടലുണ്ടെന്ന് എഡിജിപിയും മൊഴി നൽകിയിരുന്നു. ഡിജിപിക്ക് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം അജിത് കുമാര്‍ വ്യക്തമാക്കിയത്.

ആരോപണങ്ങൾക്ക് പിന്നിൽ ഒരു സംഘം തനിക്ക് നേരെ ഉന്നയിക്കുന്ന ​ഗൂഢാലോചനയാണെന്ന് സംശയിക്കുന്നതായും എഡിജിപി മൊഴി നല്‍കി. പ്രത്യേക സംഘം അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും എഡിജിപിയുടെ മൊഴിയെടുക്കും. തനിക്ക് നേരെയുള്ള ആരോപണങ്ങൾക്ക് രേഖമൂലം മറുപടി നൽകാനുള്ള അവസരം ഒരുക്കണമെന്നും അജിത് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. നിലമ്പൂർ എംഎൽഎയുടെ അഞ്ച് ആരോപണങ്ങളെ തുടർന്നാണ് ഡിജിപി ,എഡിജിപിയുടെ മൊഴി രേഖപ്പെടുത്തിയത്. എഡിജിപിക്കെതിരെ നടപടിയെടുക്കാത്തതിൽ ഇടതുമുന്നണിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായിരുന്നു. സർക്കാർ എഡിജിപിയെ സംരക്ഷിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്.

Latest News