5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Suresh Gopi : മാധ്യമപ്രവർത്തകരെ തള്ളിമാറ്റിയ സുരേഷ് ഗോപിക്കെതിരെ അന്വേഷണം; മറുപരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെയും കേസ്

Investigation Against Suresh Gopi : മാധ്യമപ്രവർത്തകരെ തള്ളിമാറ്റിയ സുരേഷ് ഗോപിക്കെതിരെ അന്വേഷണം. കോൺഗ്രസ് നേതാവ് അനിൽ അക്കരരയാണ് പരാതിനൽകിയത്. സുരേഷ് ഗോപി നൽകിയ മറുപരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെയും കേസെടുത്തു.

Suresh Gopi : മാധ്യമപ്രവർത്തകരെ തള്ളിമാറ്റിയ സുരേഷ് ഗോപിക്കെതിരെ അന്വേഷണം; മറുപരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെയും കേസ്
Investigation Against Suresh Gopi (Image Courtesy – Social Media)
Follow Us
abdul-basithtv9-com
Abdul Basith | Published: 28 Aug 2024 21:47 PM

മാധ്യമപ്രവർത്തകരെ തള്ളിമാറ്റിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ (Suresh Gopi) അന്വേഷണം. കോൺഗ്രസ് നേതാവ് അനിൽ അക്കരയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഈ മാസം 29ന് തൃശൂർ എസിപി അനിൽ അക്കരയുടെ മൊഴിയെടുക്കും. ഇതിനിടെ സുരേഷ് ഗോപി നൽകിയ മറുപരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെയും കേസെടുത്തു.

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികാരോപണം നേരിട്ട എംഎൽഎ മുകേഷ് രാജിവെക്കണമെന്ന ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ്റെ പ്രസ്താവനയിൽ പ്രതികരണം ചോദിക്കവെയായിരുന്നു സുരേഷ് ഗോപി മാധ്യമപ്രവർത്തകരെ തള്ളിമാറ്റിയത്. പ്രതികരിക്കാൻ സൗകര്യമില്ലെന്നറിയിച്ച സുരേഷ് ഗോപി, തൻ്റെ വഴി തൻ്റെ അവകാശമാണെന്നറിയിച്ച് മാധ്യമപ്രവർത്തകരെ തള്ളിമാറ്റി കാറിൽ കയറി പോവുകയായിരുന്നു. തൃശൂരിൽ രാമനിലയത്തിൽ വച്ച് ഈ മാസം 27നായിരുന്നു സംഭവം.

Also Read : Suresh Gopi vs K Surendran: സുരേഷ് ഗോപിയെ തള്ളിയോ ബിജെപി? നിലപാടു പറയാൻ പാർട്ടി അധ്യക്ഷനുണ്ടെന്ന് കെ സുരേന്ദ്രൻ

തനിക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് സുരേഷ് ഗോപി മാധ്യമപ്രവർത്തകർക്കെതിരെ പരാതി നൽകിയത്. രാമനിലയം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർ തൻ്റെ വഴി തടസ്സപ്പെടുത്തി എന്ന് തൃശൂർ പോലീസ് കമ്മീഷണർക്ക് അദ്ദേഹം പരാതിനൽകുകയായിരുന്നു. കേന്ദ്രമന്ത്രിയുടെ വഴി തടസ്സപ്പെടുത്തിയെന്നും സുരക്ഷ ഒരുക്കിയ ഗൺമാനെ തടഞ്ഞുവെന്നും 27ന് രാത്രി 9 മണിയോടെ നൽകിയ പരാതിയിൽ പറയുന്നു. പരാതിയിൽ കേസെടുക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.

സിനിമാതാരങ്ങൾക്കെതിരായ ലൈംഗികാരോപണത്തിൽ സുരേഷ് ഗോപിയുടെ പറഞ്ഞത് ചലച്ചിത്ര നടൻ എന്ന നിലയിലുള്ള അഭിപ്രായമായി മാത്രം അതിനെ കണ്ടാൽ മതിയെന്ന് ബി ജെ പി നേതൃത്വം പ്രതികരിച്ചിരുന്നു. ആരോപണ വിധേയനായ മുകേഷ് രാജിവെക്കണമെന്നതാണ് ബി ജെ പിയുടെ നിലപാട് എന്നും ആ നിലപാടിൽ ഉറച്ചാണ് പാർട്ടി മുന്നോട്ടു പോകുന്നതെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ വ്യക്തമാക്കി. ഈ നിലപാടിൽ സുരേഷ് ഗോപിയുടെ പ്രതികരണമറിയാനാണ് മാധ്യമങ്ങൾ ശ്രമിച്ചത്.

മുകേഷ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലത്തും തിരുവനന്തപുരത്തും പാർട്ടി സമരം നയിക്കുമെന്നും ആ നിലപാടിൽ ഒരു മാറ്റവുമില്ലെന്നും സുരേന്ദ്രൻ അറിയിച്ചിരുന്നു. ചലച്ചിത്ര നടൻ, മന്ത്രി എന്നീ നിലകളിൽ സുരേഷ് ഗോപിക്ക് അദ്ദേഹത്തിന്റേതായ അഭിപ്രായങ്ങളുണ്ടാകുമെന്നും തങ്ങളെ സംബന്ധിച്ചിടത്തോളം പാർട്ടിയുടെ നിലപാടാണ് പ്രധാനമെന്നും സുരേഷ് ​ഗോപി വിഷയത്തിൽ സുരേന്ദ്രൻ പ്രതികരിച്ചു.

പാർട്ടി നിലപാട് പാർട്ടി നേതൃത്വം പറയുന്നതാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. രഞ്ജിത്തും, സ്വകാര്യ സംഘടനയുടെ സെക്രട്ടറിയായ സിദ്ദിഖും രാജിവെച്ചിട്ടുണ്ടെങ്കിൽ, നിയമസഭ സാമാജികനായിട്ടുള്ള, അധികാരം കയ്യാളുന്ന ഒരാൾ എത്രയും പെട്ടെന്ന് രാജിവെച്ച് പോകേണ്ടതാണ് എന്നു സുരേന്ദ്രൻ തുറന്നടിച്ചു.

സ്ത്രീപീഡനത്തിന്റെ അപ്പോസ്തലനായ ഒരാളെ, ഈ വിഷയത്തിലെ കോൺക്ലേവിൽ പങ്കെടുക്കാൻ സർക്കാർ ക്ഷണിച്ചു വരുത്തിയാൽ ആ കോൺക്ലേവ് തന്നെ തടയുകയാണ് വേണ്ടത്, മുകേഷിനെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു കോൺക്ലേവും സംസ്ഥാനത്ത് നടക്കില്ലെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ഇതിനിടെ തനിക്കെതിരായ ലൈംഗികാരോപണങ്ങൾ തള്ളി മുകേഷ് രംഗത്തുവന്നിരുന്നു. തന്നെ ഒരിക്കൽ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഘമാണ് ഇപ്പോൾ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് എന്നായിരുന്നു മുകേഷിൻ്റെ ആരോപണം. പരാതിക്കാരിയെ ആദ്യമായി കാണുന്നത് 2009ലാണ്. അന്ന് അവസരങ്ങൾക്കായി സഹായിക്കണമെന്നാവശ്യപ്പെട്ടപ്പോൾ താൻ ശ്രമിക്കാമെന്ന് മാത്രമാണ് പ്രതികരിച്ചിട്ടുള്ളത്. പിന്നീട് 2022ലാണ് പരാതിക്കാരിയായ നടിയെ കാണുന്നത്. സാമ്പത്തിക സഹായമായി വലിയ ഒരു തുക ആവശ്യപ്പെട്ടെങ്കിലും അത് നൽകാനായില്ല. പിന്നീട് ഇവർക്കൊപ്പം മറ്റുള്ളവരും ചേർന്ന് ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചു. അതിൻ്റെ ബാക്കിയാണ് ഇപ്പോഴുള്ള ആരോപണമെന്ന് നടൻ മുകേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

Also Read : Nikhila Vimal: ‘സംഘടനയ്ക്ക് അകത്ത് എന്താണ് നടക്കുന്നതെന്ന് നമുക്കറിയില്ല;കൂട്ടരാജി ശരിയായില്ല’ ;നിഖില വിമൽ

നാടക പാരമ്പര്യമുള്ള കുടുംബ പശ്ചാത്തലത്തിൽ നിന്നും വന്ന തനിക്ക് കലാരംഗത്തുള്ളവരുടെ വേദനയും ഉത്കണ്ഠയും മനസ്സിലാക്കാൻ മറ്റാരെക്കാളും സാധിക്കും. 2018 സമാനമായി ഇതേ രാഷ്ട്രീയ നാടകം അരങ്ങേറിയിട്ടുണ്ട്. പൊതുസമൂഹം അത് തള്ളിക്കളഞ്ഞു. ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും നടൻ അറിയിച്ചു.

മുകേഷ് ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് നടി പോലീസിൽ പരാതി നൽകിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ അന്വേഷിക്കാൻ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനു ഇ-മെയിൽ മുഖേന നടി പരാതി നല്‍കിയത്. മുകേഷിന് പുറമെ ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു നിർമാതാവായ അഡ്വ. ചന്ദ്രശേഖർ, പ്രൊഡക്ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു എന്നിവർക്കെതിരെയാണ് നടി പരാതി നൽകിയിരിക്കുന്നത്.

Latest News