BEVCO News: മദ്യക്കുപ്പികളിൽ ഇനി ക്യൂആർകോഡ് നിർബന്ധം; സുരക്ഷ ഉറപ്പാക്കാൻ ബിവറേജസ് കോർപറേഷൻ
Kerala Beverages Corporation QR Codes on Alcohol Bottles: ഓരോ മദ്യക്കുപ്പിയും തിരിച്ചറിയാൻ പാകത്തിന് ക്യൂആർ കോഡ് സ്റ്റിക്കറുകൾ പതിപ്പിക്കാനാണ് ബിവറേജസ് കോർപറേഷൻ തീരുമാനം.
തിരുവനന്തപുരം: സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി മദ്യക്കുപ്പികളിൽ ഫെബ്രുവരി മുതൽ ക്യൂആർ കോഡ് നിർബന്ധമാക്കാൻ തീരുമാനിച്ച് ബിവറേജസ് കോർപറേഷൻ. ഇത് നടപ്പിലാക്കാൻ മദ്യക്കമ്പനികൾക്ക് ഏകദേശം ഒരു കോടി രൂപ അധികം ബാധ്യത വരും. അതിനാൽ, ക്യൂആർ കോഡ് സംവിധാനം ഏർപ്പെടുന്നത് സംബന്ധിച്ച കാര്യത്തിൽ ഇപ്പോഴും ചർച്ചകൾ പുരോഗമിക്കുകയാണ്.
ക്യൂആർ കോഡ് സ്റ്റിക്കറിന്റെ ചിലവ് വഹിക്കാൻ ബിവറേജ്‌സ് കോർപറേഷൻ തയ്യാറാണ്. എന്നാൽ, യന്ത്ര സംവിധാനങ്ങൾക്ക് വേണ്ടിയുള്ള മുതൽ മുടക്ക് കമ്പനികൾ തന്നെ വഹിക്കേണ്ടി വരും എന്നതാണ് അവരെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. അതേസമയം, ബിവറേജസ് കോർപറേഷൻ ഇതിൽ നിർബന്ധം തുടർന്നാൽ മദ്യ വിതരണം തടസ്സപ്പെട്ടേക്കും. അതിനാൽ, ഈ പ്രതിസന്ധി പരിഹരിക്കാനായി കോർപറേഷൻ മദ്യക്കമ്പനികളെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
ഓരോ മദ്യക്കുപ്പിയും തിരിച്ചറിയാൻ പാകത്തിന് ക്യൂആർ കോഡ് സ്റ്റിക്കറുകൾ പതിപ്പിക്കാനാണ് കോർപറേഷൻ തീരുമാനം. മദ്യ കുപ്പിയുടെ നിർമ്മാണ സമയത്ത് ഡിസ്റ്റില്ലറികളിൽ വെച്ച് വേണം സ്റ്റിക്കർ പതിക്കാൻ. അതിനാൽ, കോർപറേഷന് മദ്യം നൽകുന്ന നൂറോളം വിതരണക്കാർ ഇതിനുവേണ്ട സംവിധാനങ്ങൾ സജ്ജീകരിക്കേണ്ടതായി വരും.
ALSO READ: ഒക്ടോബറിൽ അടുപ്പിച്ച് അവധികൾ, ബെവ്കോ തുറക്കില്ല
നിലവിൽ, പൊതു മേഖലാ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് മാത്രമാണ് ക്യൂആർ കോഡ് സംവിധാനം സജ്ജീകരിച്ചിട്ടുള്ളത്. ഒരു കോടി രൂപ ചെലവിട്ടാണ് തിരുവല്ല ഫാക്ടറിയിൽ ഇത് സജ്ജീകരിച്ചിട്ടുള്ളത്. തിരുവല്ല, നെടുമങ്ങാട് ഗോഡൗണുകളിലേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ക്യൂആർ കോഡ് പതിച്ച മദ്യം നൽകുന്നുണ്ട്.
നിലവിൽ, മദ്യ കുപ്പികളിൽ പതിക്കുന്നത് ബിവറേജസ് കോർപറേഷന്റെ ഹോളോഗ്രാം പതിച്ച സ്റ്റിക്കറുകളാണ്. ക്യൂആർ കോഡ് പതിക്കുകയാണെങ്കിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ സാധിക്കുമെന്നാണ് കോർപറേഷൻ പറയുന്നത്. ഇതിനു പുറമെ, ലേബൽ പതിക്കുന്നതിലെ കാലതാമസവും അധിക ജോലിയും ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.