5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം; പ്രശാന്തിനെതിരെ ആരോ​ഗ്യ വകുപ്പിന്റെ നടപടി, അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി സസ്പെൻഷൻ

TV Prasanth Suspension: വ്യാജ ആരോപണത്തിൽ മനംനൊന്ത് എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്തതിനെ തുടർന്ന് ആരോ​ഗ്യ വകുപ്പിനെതിരെ രൂക്ഷവിമർശനങ്ങൾ ഉയർന്നിരുന്നു. പിന്നാലെയാണ് പ്രശാന്തിന് എതിരെ ആരോ​ഗ്യ വകുപ്പ് അന്വേഷണം നടത്തുന്നതും ​ഗുരുതരമായ ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടപടിയെടുക്കുന്നതും.

ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം; പ്രശാന്തിനെതിരെ ആരോ​ഗ്യ വകുപ്പിന്റെ നടപടി, അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി സസ്പെൻഷൻ
Image Credits: Social Media
athira-ajithkumar
Athira CA | Published: 26 Oct 2024 18:17 PM

തിരുവനന്തപുരം: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാരനായ പ്രശാന്തിന് സസ്പെൻഷൻ. പരിയാരം മെഡിക്കൽ കോളേജിൽ ഇലക്ട്രിക്കൽ ഹെൽപ്പറായി ജോലി ചെയ്ത് വരികയായിരുന്നു പ്രശാന്ത്. അന്വേഷണ വിധേയമായി ആരോഗ്യവകുപ്പാണ് ആരോപണ വിധേയനെ സസ്‌പെൻഡ് ചെയ്തത്. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ജോയിൻ്റ് ഡിഎംഇയും നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് സസ്‌പെൻഷൻ. കടുത്ത നടപടി പിന്നീട് ഉണ്ടാകുമെന്നാണ് വിവരം. ചെങ്ങളായിയിൽ പെട്രോൾ പമ്പ് ആരംഭിക്കുന്നതിനായി പ്രശാന്ത് എൻഒസിയ്ക്ക് അപേക്ഷ നൽകിയിരുന്നു.

പെട്രോൾ പമ്പിന് അനുമതി വാങ്ങിയത് ​ഗുരുതര ചട്ടലംഘനമെന്ന് സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. സർവീസിലിരിക്കെ ഇയാൾ ബിസിനസ് നടത്തിയതും അനധികൃത അവധിയെടുത്തതും അടക്കം ചൂണ്ടിക്കാട്ടിയാണ് ആരോ​ഗ്യവകുപ്പിന്റെ നടപടി. കേസിലെ വിശദമായ അന്വേഷണത്തിനും അച്ചടക്ക നടപടി ആരംഭിക്കുന്നതിനുമായി സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്. എഡിഎമ്മിന്റെ മരണത്തിൽ പ്രശാന്തിനെതിരെ കുരുക്ക് മുറുകുന്ന സാഹചര്യത്തിൽ ഇയാൾ 10 ദിവസത്തെ അവധിക്ക് കൂടി അപേക്ഷ നൽകിയിരുന്നു. ഇതിനിടയിലാണ് ആരോ​ഗ്യവകുപ്പ് സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ആരോ​ഗ്യവകുപ്പ് നടപടിയിൽ പ്രതികരിക്കാൻ പ്രശാന്ത് ഇതുവരെയും തയ്യാറായിട്ടില്ല.

വ്യാജ ആരോപണത്തിൽ മനംനൊന്ത് എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്തതിനെ തുടർന്ന് ആരോ​ഗ്യ വകുപ്പിനെതിരെ രൂക്ഷവിമർശനങ്ങൾ ഉയർന്നിരുന്നു. ​ഗവൺമന്റ് സർവ്വീസിലിരിക്കുന്ന വ്യക്തിക്ക് എങ്ങനെയാണ് പെട്രോൾ പമ്പിനുള്ള എൻഒസിക്ക് അപേക്ഷ നൽകാൻ സാധിക്കുക, പ്രശാന്തിനെ വകുപ്പ് നടപടിയെടുക്കാത്തത് എന്തുകൊണ്ട് എന്നുള്ള ചോദ്യങ്ങൾ ഉയർന്നിരുന്നു. പിന്നാലെയാണ് പ്രശാന്തിന് എതിരെ ആരോ​ഗ്യ വകുപ്പ് അന്വേഷണം നടത്തുന്നതും ​ഗുരുതരമായ ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടപടിയെടുക്കുന്നതും.

പ്രശാന്തിനെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് ആരോ​ഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നേരത്തെ പറഞ്ഞിരുന്നു. ഇതടക്കമുള്ള നടപടി പിന്നീട് തീരുമാനിക്കും. പരിയാരം മെഡിക്കൽ കോളേജ് നേരത്തെ സഹകരണ സ്ഥാപനമായിരുന്നു. ഇത് സംസ്ഥാന സർ‍ക്കാ‍ർ ഏറ്റെടുത്ത ശേഷം സർക്കാർ സ‍ർവീസിൽ റഗുലറൈസ്‌ ചെയ്യാനുള്ളവരുടെ പട്ടികയിലായിരുന്നു പ്രശാന്ത് ഉണ്ടായിരുന്നത്.

കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയാണ് എഡിഎം നവീൻ ബാബുവിനെതിരെ കെെക്കൂലി ആരോപണവുമായി രം​ഗത്തെത്തിയത്. ചെങ്ങളായിയിൽ പെട്രോൾ പമ്പിന് അനുമതി ലഭിക്കാൻ സംരഭകനിൽ നിന്ന് നവീൻ ബാബു കെെക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. പിന്നാലെ എഡിഎമ്മിന് 98,500 രൂപ കെെക്കൂലി നൽകിയെന്ന് പ്രശാന്ത് പറഞ്ഞിരുന്നു. അതേസമയം ആരോപണ വിധേയയായ പിപി ദിവ്യക്കെതിരെ തിടുക്കത്തിൽ നടപടി എടുക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

കഴിഞ്ഞ ദിവസം എഡിഎമ്മിന്റെ മരണത്തിൽ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാറിനാണ് അന്വേഷണ ചുമതല. ആറ് പേരാണ് അന്വേഷണ സംഘത്തിലുള്ളത്. കണ്ണൂർ റേഞ്ച് ഡിഐജി അന്വേഷണത്തിന് മേൽനോട്ട ചുമതല വഹിക്കും.

Latest News