A Vijayaraghavan: ‘സർക്കാരിനെതിരെ മോശം പറയാൻ ചിലരെ ശമ്പളം കൊടുത്ത് നിർത്തിയിട്ടുണ്ട്’; മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് എ.വിജയരാഘവൻ
A Vijayaraghavan Addresses PV Anvar Allegations: പിവി അൻവറിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകി സിപിഎം. മലപ്പുറത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വെച്ച് അൻവറിനെതിരെ ആഞ്ഞടിച്ച് എ വിജയരാഘവൻ.
നിലമ്പൂർ: പിവി അൻവറിന്റെ ആരോപണങ്ങൾക്ക് മലപ്പുറത്ത് വെച്ചുതന്നെ മറുപടി നൽകി സിപിഎം. മലപ്പുറം ചന്തക്കുന്നിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വെച്ചാണ് അൻവറിന് മറുപടി നൽകിയത്. പരിപാടി ഉദ്ഘാടനം ചെയ്ത സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, ആർഎസ്എസ്-സിപിഎം ബന്ധം പറയുന്നവരുടെ തൊലിക്കട്ടി അപാരമാണെന്ന് വിമർശിച്ചു. വർഗീയ കണ്ണിലൂടെ മലപ്പുറത്തെ കാണുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
“പി.ശശിക്കെതിരെ അൻവർ കൃത്യമായ പരാതി നൽകിയിട്ടില്ല. അദ്ദേഹം എല്ലാ പരാതിയും പത്രസമ്മേളനം നടത്തിയാണ് പറയുന്നത്. തെറ്റായ രാഷ്ട്രീയ വീക്ഷണങ്ങൾ പുലർത്തുന്നവരെ ഞങ്ങൾ പ്രധാന പദവികളിൽ ഇരുത്തില്ല. തെറ്റിന്റെ കൂടെ നിൽക്കുന്ന പാർട്ടിയല്ല സിപിഎം. പ്രതിഭാശാലിയായ വ്യക്തികൾ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സ്വതന്ത്രരായി വരാറുണ്ട്. ചിലർ മൂന്ന് വർഷമാകുമ്പോൾ തന്നെ പല കാരണങ്ങളും പറഞ്ഞ് പോകും. എന്നാൽ, അതുകൊണ്ട് പാർട്ടിക്ക് ഒന്നും സംഭവയ്ക്കില്ല.” എ വിജയരാഘവൻ പറഞ്ഞു.
“മലപ്പുറം എന്ന വാക്ക് ഇപ്പോൾ ഉപയോഗിക്കുന്നത് വർഗീയത പടർത്താനാണ്. മലപ്പുറത്തിന് വേറെ അർത്ഥം കൊടുക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. മതസൗഹാർദമാണ് മലപ്പുറത്തിന്റെ അടിത്തറ. അത് പണിയാൻ ഏറ്റവുമധികം കഷ്ടപ്പെട്ട പാർട്ടി ഇടതുപക്ഷമാണ്. മലപ്പുറത്ത് പ്ലസ് ടു സീറ്റ് ഇല്ലെന്ന് പറഞ്ഞ് മാധ്യമങ്ങൾ വെറുതെ വാർത്തകൾ കൊടുക്കും. ഇഷ്ടപ്പെട്ട വിഷയം, ഇഷ്ടപ്പെട്ട സ്കൂളിൽ, ഇഷ്ടപ്പെട്ട പോലെ പഠിക്കണമെന്ന് പറയുന്നത് മാധ്യമ പ്രവർത്തകർ മാത്രമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമങ്ങളെയും വിജയരാഘവൻ വിമർശിച്ചു. “സർക്കാരിനെതിരെ കള്ളം പറയാൻ മാത്രം ശമ്പളം കൊടുത്ത് മാധ്യമപ്രവർത്തകരെ നിർത്തിയിട്ടുണ്ട്. നല്ല വസ്ത്രവും ലിസ്പ്സ്റ്റിക്കും ഇട്ട് വരുന്ന മാധ്യമപ്രവർത്തകർ കള്ളം പ്രചരിപ്പിക്കാനാണ് വരുന്നത്. വർഗീയ ശക്തികളും കമ്മ്യൂണിസ്റ്റ് വിരുദ്ധരും മാധ്യമങ്ങളും ഒത്തുകൂടി ഇല്ലാതാക്കാൻ ശ്രമിച്ചിട്ടും കേരളത്തിൽ തുടർഭരണം ഉണ്ടായി. കമ്മ്യുണിസ്റ്റ് പാർട്ടിയെ തകർക്കാൻ ഒരാളെ കിട്ടിയെന്ന് കരുതി ആഘോഷികുക്കുയാണോ” എന്നും എ വിജയരാഘവൻ ചോദിച്ചു.
“ഏറ്റവും വലിയ കള്ളനാണ് അൻവർ. മുമ്പ് അൻവറിനെ കള്ളനെന്ന് വിശേഷിപ്പിച്ചിരുന്ന മാധ്യമങ്ങൾ ഇപ്പോൾ രാവിലെ ആറ് മണിയാവുമ്പോഴേക്കും അൻവറിന്റെ വീട്ടിൽ എത്തുന്നു. അവർ അൻവറിനെ മഹാനാക്കി. വർഗീയ മാധ്യമങ്ങളും, കമ്മ്യുണിസ്റ്റ് വിരുദ്ധരും, വലതുപക്ഷ മാധ്യമങ്ങളും ഒന്നിച്ച് ശ്രമിച്ചാലും സിപിഎം കീഴടങ്ങില്ലെന്നും” അദ്ദേഹം പറഞ്ഞു.