5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kaun Banega Crorepati: കോന്‍ ബനേഗാ ക്രോര്‍പതി സമ്മാനിച്ചത് 5 കോടി; ദുശീലം ജീവിതം മാറ്റിമറിച്ചു, ഇപ്പോള്‍ അന്നം കണ്ടെത്തുന്നത് പാല്‍ വിറ്റ്

Kaun Banega Crorepati Latest News: അഞ്ച് കോടി നേടിയതോടെ സുശീല്‍ ലോകം മുഴുവന്‍ പ്രസിദ്ധിയാര്‍ജിച്ചു. അതോടെ സുശീലിന്റെ വീട്ടിലേക്ക് എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചു. ഏറെയും ആളുകള്‍ എത്തിയത് സഹായം ചോദിച്ചുകൊണ്ടാണ്.

Kaun Banega Crorepati: കോന്‍ ബനേഗാ ക്രോര്‍പതി സമ്മാനിച്ചത് 5 കോടി; ദുശീലം ജീവിതം മാറ്റിമറിച്ചു, ഇപ്പോള്‍ അന്നം കണ്ടെത്തുന്നത് പാല്‍ വിറ്റ്
Social Media Image
Follow Us
shiji-mk
SHIJI M K | Published: 12 Aug 2024 18:05 PM

കൗന്‍ ബനേഗ ക്രോര്‍പതിയെ കുറിച്ച് സംസാരിക്കാത്തവരായി ആരാണുള്ളത്. ആ ഷോയില്‍ അമിതാഭ് ബച്ചന്‍ സംസാരിക്കുന്ന ശൈലിയില്‍ സംസാരിക്കുന്നവര്‍ പോലും നമുക്കിടയിലുണ്ട്. നിരവധി പേര്‍ക്കാണ് ആ ഷോ വഴി ജീവിതം കരയ്‌ക്കെത്തിക്കാന്‍ സാധിച്ചത്. അമിതാഭ് ബച്ചന്‍ അവതാരകനാകുന്നു എന്നത് തന്നെയാണ് കൗന്‍ ബനേഗ ക്രോര്‍പതിയുടെ ഏറ്റവും വലിയ പ്രത്യേകത. പിന്നീട് ഈ ഷോയെ അനുകരിച്ചുകൊണ്ട് വിവിധ ഭാഷകളില്‍ നിരവധി ഷോകള്‍ വന്നിരുന്നു. ചിലത് പെട്ടെന്ന് തന്നെ അവസാനിപ്പിക്കേണ്ടി വന്നെങ്കിലും ചിലത് ഇപ്പോഴും തുടരുന്നു. ആരെല്ലാം വന്നാലും പോയാലും കോന്‍ ബനേഗ ക്രോര്‍പതിയുടെ തട്ട് താണ് തന്നെ കിടക്കും.

ഈ ഷോയിലെ ഒരുവിധം എല്ലാ മത്സരാര്‍ഥികളും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. എന്നാല്‍ അതില്‍ ഒരാള്‍ വളരെ വ്യത്യസ്തനായിരുന്നു. 2011ല്‍ കോന്‍ ബനേഗ ക്രോര്‍പതിയിലേക്ക് ഒരു അതിഥിയാത്തിയ ആളാണത്, അങ്ങ് ബീഹാറില്‍ നിന്നാണ് ആ അതിഥിയെത്തിയത്. സുശീല്‍ കുമാര്‍ ആയിരുന്നു അത്. അന്ന് സുശീല്‍ കുമാര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയത് ഒന്നും രണ്ടും രൂപ കൊണ്ടല്ല, അഞ്ച് കോടിയും കൊണ്ടാണ്. വിജയവും പരാജയവും നിറഞ്ഞതാണ് സുശീല്‍ കുമാറിന്റെ ജീവിതം.

Also Read: 10 Rupee Coin: 10 രൂപ കോയിൻ നിർത്തലാക്കിയോ? സത്യാവസ്ഥ അറിയേണ്ടെ

അന്ന് കോന്‍ ബനേഗ ക്രോര്‍പതിയില്‍ മത്സരിക്കാനെത്തുമ്പോള്‍ ബിഹാര്‍ സംസ്ഥാന ഗ്രാമ വികസന വകുപ്പിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആയി ജോലി ചെയ്യുകയായിരുന്നു സുശീല്‍. ആ ഷോയില്‍ നിന്ന് അഞ്ചുകോടി ലഭിച്ചതോടെ അദ്ദേഹം ജോലിയില്‍ നിന്ന് രാജിവെച്ചു. അഞ്ച് കോടിയില്‍ നിന്ന് നികുതി പണം പോയതിന് ശേഷം മൂന്നര കോടി രൂപയാണ് സുശീലിന് കയ്യില്‍ ലഭിച്ചത്. ആ പണം ഉപയോഗിച്ച് ഒരു വീട് വെക്കുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. ബാക്കി മിച്ഛം വന്ന തുക ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്തു.

എന്നാല്‍ അവിടംകൊണ്ടൊന്നും തീര്‍ന്നില്ല, സുശീലിന്റെ ജീവിതം മാറ്റങ്ങളുടെ പാതയിലേക്ക് കടക്കുന്നെ ഉണ്ടായിരുന്നുള്ളു. ആ പണം കയ്യില്‍ കിട്ടുന്ന സമയത്ത് സാമ്പത്തിക കാര്യങ്ങളെ കുറിച്ച് സുശീലിന് വലിയ ധാരണകളൊന്നും ഉണ്ടായിരുന്നില്ല. അന്ന് 26 വയസാണ് അദ്ദേഹത്തിന്റെ പ്രായം. അഞ്ച് കോടി നേടിയതോടെ സുശീല്‍ ലോകം മുഴുവന്‍ പ്രസിദ്ധിയാര്‍ജിച്ചു. അതോടെ സുശീലിന്റെ വീട്ടിലേക്ക് എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചു. ഏറെയും ആളുകള്‍ എത്തിയത് സഹായം ചോദിച്ചുകൊണ്ടാണ്.

വ്യക്തികള്‍ മാത്രമല്ല പല സംഘടനകളും സഹായം ചോദിച്ച് ദിനംപ്രതി സുശീലിന്റെ വീട്ടിലെത്തിയിരുന്നു. സഹായം ചോദിച്ചെത്തിയവരെ ആരെയും സുശീല്‍ നിരാശനാക്കിയില്ല, ഇങ്ങനെ സഹായം ചെയ്യുന്നത് പിന്നീട് സുശീലിന് ലഹരിയായി മാറി. എന്നാല്‍ താന്‍ കൊടുത്ത സഹായങ്ങളൊന്നും സുശീല്‍ പരസ്യപ്പെടുത്തിയില്ല. പിന്നീട് ഏറെ നാളുകള്‍ക്ക് ശേഷം എഴുതിയ ഫേസ്ബുക്ക് കുറിപ്പില്‍ അക്കാലത്ത് ഒരു മാസത്തില്‍ തന്നെ ആയിരത്തിലധികം യോഗങ്ങളിലും പരിപാടികളിലും താന്‍ പങ്കെടുത്തിരുന്നതായി സുശീല്‍ പറയുന്നുണ്ട്.

തന്നോട് സഹായം ആവശ്യപ്പെട്ട് വന്ന പലരും തന്നെ ചതിക്കുകയായിരുന്നുവെന്ന് ഏറെ വൈകിയാണ് അദ്ദേഹം മനസിലാക്കിയത്. ജീവിതത്തില്‍ ഉണ്ടായ പ്രതിസന്ധികള്‍ അദ്ദേഹത്തിന്റെ കുടുംബ ജീവിതത്തെയും ബാധിച്ചു. സുശീലിന് നല്ലത് ഏതാണ് അല്ലെങ്കില്‍ ചീത്ത ഏതാണെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്ന് ഭാര്യ നിരന്തരം പരാതി പറഞ്ഞു. സ്വന്തം ജീവിതം സുരക്ഷിതമാക്കുന്നതിന് മുമ്പ് മറ്റുള്ളവരെ സഹായിക്കരുതെന്ന് അവര്‍ പറഞ്ഞത് സുശീല്‍ ചെവികൊണ്ടില്ല.

സ്വര്‍ഗമായിരുന്ന അവരുടെ വീട് കലഹത്തിന്റെ കോട്ടയായി മാറി. അതുവരെ ഇല്ലാതിരുന്ന പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങളും സുശീല്‍ ആരംഭിച്ചു. മാനസിക സംഘര്‍ഷങ്ങളില്‍ നിന്ന് രക്ഷ തേടി സുശീല്‍ ഡല്‍ഹിയിലേക്ക് കുതിക്കും. അവിടുത്തെ കലാകാരന്മാരുടെയും അക്കാദമിസ്റ്റുകളുടെയും സംഘങ്ങളില്‍ അന്ന് സുശീലിന് സ്ഥാനമുണ്ടായിരുന്നു. എന്നാല്‍ സംഘം ചേരല്‍ സുശീലിന്റെ മദ്യപാനാസക്തി വര്‍ധിപ്പിച്ചു. കാലങ്ങള്‍ കടന്നുപോയി ബാങ്ക് ബാലന്‍സ് ശൂന്യമായി.

Also Read: Stock Exchange Scams : ബാങ്ക് ജീവനക്കാരായി സ്റ്റോക്ക് എക്സ്ചേഞ്ച് ഭരിച്ചു; ഒടുവിൽ പതനം

ജീവിതം മാറി, പിന്നീട് ജീവിക്കാനായി പാല്‍ വില്‍ക്കാനായി സുശീല്‍ തെരുവിലേക്കിറങ്ങി. പാല്‍ വില്‍ക്കുന്ന സുശീലിനെ കണ്ട മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് ചോദിച്ചു. ആ ചോദ്യം ഒട്ടും രസിക്കാതിരുന്ന സുശീല്‍ തന്റെ യഥാര്‍ഥ ജീവിതത്തെ കുറിച്ച് അയാളോട് വിസ്തരിച്ചു. അത് രാജ്യം ഒന്നടങ്കം ചര്‍ച്ച ചെയ്തു. സൗഹൃദം ഉണ്ടായിരുന്നവര്‍ പോലും അദ്ദേഹത്തെ കാണുമ്പോള്‍ ഓടിയൊളിച്ചു.

നല്ല പാണ്ഡിത്യമുണ്ടായിരുന്ന സുശീലിന് തന്റെ പഴയ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സാധിച്ചു. പണത്തേക്കാള്‍ അറിവിലൂടെ മറ്റുള്ളവരെ സഹായിക്കുക എന്ന ലക്ഷ്യബോധം അദ്ദേഹത്തെ തേടിയെത്തി. സിനിമയില്‍ അഭിനയിക്കാന്‍ മോഹമുണ്ടായിരുന്നുവെങ്കിലും ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടില്ല. ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോയെങ്കിലും നല്ലൊരു അധ്യാപകനാകണമെന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ലക്ഷ്യം. സൈക്കോളജിയില്‍ എംഎയും ബിഎഡുമുള്ള അദ്ദേഹം ബാബാസാഹേബ് ഭീംറാവു അംബേദ്കര്‍ ബിഹാര്‍ യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡിയും ചെയ്യുന്നുണ്ട്.

Latest News