Ranjith Israel : ഷിരൂരിൽ അർജുന് വേണ്ടിയും അയാൾ മണ്ണിലേക്കിറങ്ങുന്നുണ്ട്; ആരാണ് ദുരന്തമുഖത്തെ മാലാഖ രഞ്ജിത് ഇസ്രയേൽ?
Ranjith Israel Rescuer : കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ മലയാളി അർജുനായുള്ള തിരച്ചിൽ ഏഴാം ദിവസവും പുരോഗമിക്കുമ്പോൾ രഞ്ജിത് ഇസ്രയേൽ എന്ന തിരുവനന്തപുരം സ്വദേശിയുടെ സാന്നിധ്യം നിർണായകമാവുകയാണ്. ദുരന്തമുഖങ്ങളിൽ പ്രതിഫലേഛയില്ലാതെ പങ്കെടുക്കുന്നയാളാണ് രഞ്ജിത്.
കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ ഏഴാം ദിവസവും തുടരുകയാണ് (Arjun Rescue Operation). തെരച്ചിൽ നടത്തുന്ന സർക്കാർ സംവിധാനങ്ങൾക്കൊപ്പം ഒരു സാധാരണക്കാരനുണ്ട്. സ്വന്തം ജീവൻ തൃണവൽഗണിച്ച് ജീവൻ്റെ പൊട്ടും പൊടിയും തിരഞ്ഞ് അത് രക്ഷപ്പെടുത്തിയെടുക്കുന്നൊരു തിരുവനന്തപുരം സ്വദേശി. പേര് രഞ്ജിത് ഇസ്രയേൽ.
രഞ്ജിത് ഇസ്രയേൽ ദുരന്തമുഖത്തെ മാലാഖയാണ്. രാജ്യം വിറച്ചുനിന്ന ദുരന്തങ്ങളിലൊക്കെ അയാൾ രക്ഷകവേഷത്തിൽ അവതരിച്ചിട്ടുണ്ട്. 2013ല്‍ ഉത്തരാഖണ്ഡില്‍ നടന്ന മേഘ വിസ്‌ഫോടനം, 2018ല്‍ കേരളത്തിലുണ്ടായ പ്രളയദുരന്തം, 2019ലെ കവളപ്പാറ ഉരുള്‍പൊട്ടല്‍, 2020ലെ പെട്ടിമുടി ഉരുള്‍പൊട്ടല്‍, 2021ലെയ തപോവന്‍ ടണല്‍ ദുരന്തം, കഴിഞ്ഞ വര്‍ഷം ചാർധാം തീർഥാടന പാതയിലെ തുരങ്കത്തിലുണ്ടായ ദുരന്തം എന്നിങ്ങനെ രഞ്ജിത് പ്രതിഫലേഛയില്ലാതെ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ അവസരങ്ങൾ നിരവധിയാണ്.
തിരുവനന്തപുരം വിതുര ഗോകില്‍ എസ്‌റ്റേറ്റില്‍ ജോര്‍ജ് ജോസഫ്-ഐവ ജോര്‍ജ് ദമ്പതികളുടെ മകനാണ് 33കാരനായ രഞ്ജിത്ത്. സൈന്യത്തിൽ ചേരാനായിരുന്നു രഞ്ജിതിൻ്റെ ആഗ്രഹം. എന്നാൽ, പ്രായപരിധി തടസമായതോടെ ആ വഴി അടഞ്ഞു. 21ആം വയസിൽ തലച്ചോറിനെ ബാധിച്ച ഗുരുതര രോഗം ഭേദമായപ്പോൾ പ്രായം അതിക്രമിച്ചിരുന്നു. രാജ്യസേവനമെന്ന ആഗ്രഹം അപ്പോഴും അവശേഷിച്ചിട്ടില്ലാത്തതിനാൽ രഞ്ജിത് ദുരന്തമുഖങ്ങളിലെ രക്ഷാപ്രവർത്തനത്തിനുള്ള പരിശീലനം തേടുന്നത്. ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജീവൻ രക്ഷാ സാങ്കേതിക വിദ്യകൾ, മലകയറ്റം, വനത്തെ അതിജീവിക്കുന്ന സാങ്കേതിക വിദ്യകൾ എന്നിവയിൽ പരിശീലനം നേടിയ രഞ്ജിത് മൂന്നു തവണ ജൂനിയർ മിസ്റ്റർ തിരുവനന്തപുരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. താൻ പഠിച്ച പാഠങ്ങളെല്ലാം ആരെങ്കിലും വരുമെന്ന് കരുതി ജീവൻ്റെ അവസാന തുള്ളിയെ കെട്ടിപ്പിടിച്ചിരിക്കുന്ന മനുഷ്യരിലേക്ക് പ്രതീക്ഷ നൽകാൻ രഞ്ജിത് ഉപയോഗിക്കുകയാണ്.
ഷിരൂരിൽ ഇന്നലെ മുതൽ സൈന്യത്തിന്റെ മേൽനോട്ടത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. കരയിലെ മണ്ണിനടിയിൽ ലോറി ഉണ്ടാകാൻ സാധ്യതയില്ലെന്ന് ഇന്നലെ കർണാടക സർക്കാർ പറഞ്ഞിരുന്നു. എന്നാൽ കരയിൽ പരിശോധന തുടരാനാണ് സൈന്യത്തിൻ്റെ തീരുമാനം. ലോറി ഇവിടെ ഇല്ലെന്ന് പൂർണ്ണമായും ഉറപ്പിക്കുന്നത് വരെ മണ്ണ് നീക്കം ചെയ്യുമെന്നാണ് വിവരം. സമീപത്തെ ഗംഗാവലി പുഴയിലേക്ക് ഇടിഞ്ഞു താണ് കിടക്കുന്ന മണ്ണ് മാറ്റിയും പരിശോധന നടത്തുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി.
സൈന്യം ഇന്ന് ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ സംവിധാനങ്ങൾ അടക്കം കൊണ്ട് വന്നാണ് പ്രദേശത്ത് പരിശോധന നടത്തുക. കരയിലെ പരിശോധന പൂർത്തിയായ ശേഷമാകും പുഴയിലെ വിശദമായ പരിശോധന നടത്തുക.
അതേസമയം, അർജുന് വേണ്ടിയുള്ള തിരച്ചിൽ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അഡ്വ. സുഭാഷ് ചന്ദ്രനാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. കർണാടക സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമല്ലെന്നും ഹർജിയിൽ ചൂണ്ടികാട്ടുന്നു.
അർജുന്റെ തെരച്ചിലിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് കർണാടക സർക്കാർ ഇന്നലെ പറഞ്ഞിരുന്നു. റോഡിലേക്ക് വീണ 90 ശതമാനം മണ്ണും നീക്കം ചെയ്തു. പക്ഷേ, ഇത്രയും തെരഞ്ഞിട്ടും വലിയൊരു ലോറിയുടെ ഒരു സൂചനയും ലഭിച്ചിട്ടില്ല. ജിപിഎസ് സിഗ്നൽ കിട്ടിയ ഭാഗത്ത് ലോറിയില്ലെന്ന വിവരമാണ് തെരച്ചിലിന് ഉണ്ടായിരുന്നവർ നൽകുന്നത്. അതിനാൽ കരയിൽ ലോറി ഉണ്ടാവാൻ സാധ്യത വളരെ കുറവാണെന്നും കർണാടക റവന്യു മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.