India Expels Canadia Diplomats : തിരിച്ചടിച്ച് ഇന്ത്യ; ആറ് കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി
ഹൈകമ്മിഷണർ ഉൾപ്പെടെ 6 ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കിയിരുന്നു.
ന്യൂഡൽഹി: കാനഡയ്ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. ആറ് കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. ഇവരോടെ ഒക്ടോബർ 19 ശനിയാഴ്ചയ്ക്കകം ഇന്ത്യ വിടണമെന്ന് നിര്‍ദേശം നൽകി. നേരത്തെ ഹൈക്കമ്മീഷണറെ തിരിച്ച് വിളിക്കുകയാണെന്ന് ഇന്ത്യ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ആറ് ഉന്നത ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കി. ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മ ഉൾപ്പെടെയുള്ളവരെയായിരുന്നു കാനഡ പുറത്താക്കിയത്. ഇതിന് മറുപടിയായി വേണം ഇന്ത്യയിലെ കനേഡിയൻ ഉദ്യോഗസ്ഥരെ പുറത്താക്കിയിരിക്കുന്നത്. ആക്‌ടിംഗ് ഹൈക്കമ്മീഷണർ സ്‌റ്റുവർട്ട് റോസ് വീലർ, ഡെപ്യൂട്ടി ഹൈക്കമ്മീഷണർ പാട്രിക് ഹെബർട്ട്, ഫസ്‌റ്റ് സെക്രട്ടറിമാരായ മേരി കാതറിൻ ജോളി, ലാൻ റോസ് ഡേവിഡ് ട്രൈറ്റ്സ്, ആദം ജെയിംസ് ചുപ്‌ക, പോള ഓർജുവേല എന്നിവരെയാണ് ഇന്ത്യ പുറത്താക്കിയിരിക്കുന്നത്.
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതിയാക്കാനുള്ള കാനഡയുടെ നീക്കമാണ് ഇരുരാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾക്ക് വഴിതുറന്നത്. ഇതിനു പിന്നാലെ കനേഡിയന്‍ സര്‍ക്കാരിനെയും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെയും ശക്തമായ ഭാഷയിൽ വിമർശിച്ച് ഇന്ത്യ രംഗത്ത് എത്തിയിരുന്നു.
നിജ്ജാർ വധത്തിൽ ഇന്ത്യൻ ഹൈക്കമ്മിഷണർ സംശയനിഴലിൽ ആണെന്നു കാനഡ കത്തയച്ചതിനു പിന്നാലെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. നിലവിലെ കനേഡിയൻ സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാനാണു തിരിച്ചു വിളിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി. തീവ്രവാദത്തിന്റെയും അക്രമത്തിന്റെയും അന്തരീക്ഷത്തിൽ കനേഡിയൻ സർക്കാരിന്റെ നടപടികൾ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയെ ബാധിക്കുമെന്നും അതിനാൽ അവരെ തിരിച്ചുവിളിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കെതിരെ കാന്ഡ നടത്തിയ ആരോപണം വലിയ രീതിയിലുള്ള പ്രശ്നങ്ങൾക്കാണ് വഴിവച്ചത്. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ കാനഡയുടെ ആരോപണങ്ങളെ ഇന്ത്യ തള്ളിക്കളയുകയുകയായിരുന്നു. എന്നാൽ ഇതിനു ശേഷം വീണ്ടും ഇരുരാജ്യത്തിന്റെയും നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നു. നിജ്ജാർ വധക്കേസിൽ ഇന്ത്യൻ ഹൈക്കമ്മിഷണർക്കു പങ്കുണ്ടെന്ന തരത്തിൽ കാനഡയുടെ അന്വേഷണ റിപ്പോർട്ട് വന്നതോടെയാണ് ഇത്.