Dowry Harassment: ‘എച്ചിൽ പാത്രത്തിൽ കഴിക്കാൻ നിർബന്ധിച്ചു; സ്ത്രീധനം കുറഞ്ഞെതിന്റെ പേരിൽ വഴക്ക്’; കോളേജ് അധ്യാപിക ഭർതൃവീട്ടിൽ ജീവനൊടുക്കി
Dowry Harassment: കഴിഞ്ഞ ഏപ്രിലിലായിരുന്നു ശ്രുതിയുടെയും തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള വിവാഹം. ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിലാണു ശ്രുതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ചെന്നൈ: സ്ത്രീധന പീഡനത്തിന്റെ പേരിൽ മലയാളി കോളജ് അധ്യാപിക ജീവനൊടുക്കി. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതിയെ (25) ആണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു ശ്രുതിയുടെയും തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള വിവാഹം. ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിലാണു ശ്രുതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്ത്രീധനത്തിന്റെ പേരിൽ എന്നും ഭർതൃമാതാവുമായി വഴക്കായിരുന്നുവെന്നും നിരന്തരം വീട് വിട്ട് പോകണമെന്ന് പറഞ്ഞു പീഡിപ്പിക്കുകയായിരുന്നുവെന്നും പറഞ്ഞുകൊണ്ടുള്ള ശ്രുതിയുടെ ശബ്ദസന്ദേശം പുറത്തുവന്നു. 10 ലക്ഷം രൂപയും 50 പവൻ സ്വർണവും വിവാഹസമ്മാനമായി നൽകിയിരുന്നു. സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാർത്തിക്കിന്റെ അമ്മ വഴക്കുണ്ടാക്കി. മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചിൽപാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ അമ്മായിയമ്മ നിർബന്ധിച്ചെന്നും ശ്രുതി പറയുന്നു. വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞു പീഡിപ്പിക്കുകയാണ്. എന്നാൽ മടങ്ങിപ്പോയി വീട്ടുകാർക്ക് നാണക്കേട് ഉണ്ടാക്കുന്നില്ലെന്നും ശ്രുതിയുടെ ഫോൺസന്ദേശത്തിലുണ്ട്. കോയമ്പത്തൂരിൽ സ്ഥിരതാമസം ആണ് ശ്രുതിയുടെ കുടുംബം. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)