Flights Bomb Threats: വിമാനങ്ങൾക്ക് ബോംബ് ഭീഷണി; നോ ഫ്ലൈ ലിസ്റ്റിൽ പെടുത്തുന്നതടക്കം ശക്തമായ നടപടികളിലേക്ക് കേന്ദ്രം
Flights Bomb Threats Centre Strong Action: വ്യോമയാന സുരക്ഷ നിയമത്തിൽ ഭേദഗതി വരുത്താനും ആലോചനയുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബോംബ് ഭീഷണിയെ തുടർന്ന് എട്ടു വിമാനങ്ങളാണ് വഴിതിരിച്ചുവിടേണ്ടിവന്നതെന്നും റാം മോഹൻ നായിഡു പറഞ്ഞു.
ന്യൂഡൽഹി: ദുരൂഹതയുണർത്തി രാജ്യത്ത് വിമാനങ്ങൾക്ക് ബോംബ് ഭീഷണികൾ (Flights Bomb Threats) തുടരെ ലഭിക്കുന്നതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. ഭീഷണികളെ നിസാരമായി കാണാൻ കഴിയില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം. ബോംബ് ഭീഷണി വന്നാൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കുന്നുണ്ടെന്നും, ഇത് ചെയ്തേ മതിയാകുവെന്നും അദ്ദേഹം പറഞ്ഞു.
ഭീഷണി വ്യാജമാണെങ്കിലും സുരക്ഷാ പരിശോധനകൾ കർശനമായും ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്ന വ്യാജ ബോംബ് ഭീഷണി ഗൗരവത്തോടെ പരിശോധിച്ചു വരികയാണ്. വ്യോമയാന രംഗത്തെ വിവിധ തലങ്ങളിൽ പെട്ടവരുമായി കൂടിയാലോചനകൾ നടന്നുവരികയാണ്. ഇത്തരം ഭീഷണികൾ നേരിടാൻ പുതിയ നിയമം കൊണ്ടുവരുന്ന കാര്യവും പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഇത്തരം വ്യാജ ബോംബ് ഭീഷണികൾ നടത്തുന്നവരെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്നും, ഇക്കാര്യത്തിൽ നിയമത്തിൽ ഭേദഗതി വരുത്തുമെന്നും മന്ത്രി പറഞ്ഞു. വ്യോമയാന സുരക്ഷ നിയമത്തിൽ ഭേദഗതി വരുത്താനും ആലോചനയുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബോംബ് ഭീഷണിയെ തുടർന്ന് എട്ടു വിമാനങ്ങളാണ് വഴിതിരിച്ചുവിടേണ്ടിവന്നതെന്നും റാം മോഹൻ നായിഡു പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന ഭീഷണികളിൽ അടക്കം പരിശോധനകൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചാൽ എന്ത് സംഭവിക്കും? അറിയാം എയർലൈൻ പ്രോട്ടോക്കോളിനെ കുറിച്ച്
മറ്റ് മന്ത്രാലയങ്ങളുമായി ചേർന്ന് അടക്കം നടപടികൾ ഉണ്ടാകും. യാത്രക്കാർക്കുള്ള ബുദ്ധിമുട്ട് പരമാവധി ഒഴിവാക്കാനാണ് ശ്രമം. ഇന്നലെ മാത്രം ഇൻഡിഗോ, വിസ്താര, എയർ ഇന്ത്യ, ആകാശ കമ്പനികളുടെ 20 വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർച്ചയായുള്ള ബോംബ് ഭീഷണിയുടെ ഉറവിടം കണ്ടെത്താനാൻ സാധിച്ചിട്ടില്ല. ഭീഷണി സന്ദേശം ലഭിച്ചാൽ സിവിൽ ഏവിയേഷൻ സുരക്ഷാ വിഭാഗത്തിന്റെ മാനദണ്ഡമനുസരിച്ചുള്ള സുരക്ഷാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരിക്കണമെന്നാണ് മന്ത്രാലയത്തിൻ്റെ നിർദേശം.
അതിനിടെ നവംബർ ഒന്നു മുതൽ 19 വരെ എയർ ഇന്ത്യ വിമാനങ്ങളിൽ യാത്രക്കാർ സഞ്ചരിക്കരുതെന്ന ഖാലിസ്ഥാൻ ഭീകരൻ ഗുർപഥ്വന്ത് സിങ് പന്നു ഭീഷണി മുഴക്കിയിട്ടുണ്ട്. സിഖ് വംശഹത്യയുടെ 40-ാം വാർഷികത്തോടനുബന്ധിച്ച് ഈ തീയതികളിൽ എയർ ഇന്ത്യ വിമാനങ്ങൾക്കുനേരെ ആക്രമണങ്ങൾ ഉണ്ടാകുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഒരാഴ്ചക്കിടെ രാജ്യത്തിനകത്തെയും പുറത്തെയും 70 വിമാന സർവീസുകൾക്കാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.