ED Questioned Soubin Shahir: ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമ്മാതാക്കൾക്കെതിരായ അന്വേഷണം: നടൻ സൗബിനെ ഇഡി ചോദ്യം ചെയ്തു
ED Questioned Soubin Shahir: സിനിമയ്ക്ക് ഏഴ് കോടി രൂപ മുടക്കിയ വ്യക്തിക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതൽ പോലും നൽകിയില്ലെന്നായിരുന്നു പരാതി.
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരായ അന്വേഷണത്തിൽ നടനും സഹനിർമ്മാതാവുമായ സൗബിൻ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു. ഇഡിയുടെ കൊച്ചി ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. സൗബിനെ വീണ്ടും ഇഡി വിളിപ്പിക്കുമെന്നാണ് റിപ്പോർട്ട്. സിനിമയുടെ ഒരു നിർമ്മാതാവ് ഷോൺ ആൻ്റണിയെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു.
ജൂൺ 11ന് ആണ് മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിൻ്റെ നിർമ്മാതാക്കൾക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്. കള്ളപ്പണ വെളുപ്പിക്കൽ കേസിലാണ് നിർമ്മാതാക്കൾക്ക് എതിരെ അന്വേഷണം നടക്കുന്നത്. സിനിമയുടെ ലാഭവിഹിതം നൽകിയില്ലെന്ന അരൂർ സ്വദേശിയുടെ പരാതിയിലാണ് നടപടി.
സാമ്പത്തിക തട്ടിപ്പ് കേസിലും മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയ്ക്ക് ഏഴ് കോടി രൂപ മുടക്കിയ വ്യക്തിക്ക് 250 കോടി ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതൽ പോലും നൽകിയില്ലെന്നായിരുന്നു പരാതി. സിനിമയ്ക്കായി ഒരു രൂപ പോലും നിർമാണ കമ്പനിയായ പറവ ഫിലിംസ് ചിലവാക്കിയില്ലെന്നും പണം നൽകിയവരെ മനപൂർവ്വം ചതിച്ചുവെന്നും പൊലീസിൻറെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ALSO READ: മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം
മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാണത്തിനായി പണം വാങ്ങി വഞ്ചിച്ചെന്ന് പരാതിക്കാരനായ സിറാജ് വലിയത്തറ പരാതിയിൽ പറഞ്ഞിരുന്നു. 7 കോടി രൂപയാണ് സിറാജ് നൽകിയതെന്നും ഇതിൽ അഞ്ച് കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപ ബാങ്ക് വഴിയാണ് കൈമാറിയതെന്നും ഇയാൾ പറഞ്ഞിരുന്നു. ഇതേതുടർന്ന് പറവ ഫിലിംസിൻറേയും (സൗബിൻ) പാർട്ണർ ഷോൺ ആൻറണിയുടെയും ബാങ്ക് അക്കൗണ്ടുകൾ കോടതി മരവിപ്പിച്ചിരുന്നു.
അതേസമയം, നിർമ്മാതാക്കൾ നടത്തിയത് നേരത്തെ അസൂത്രണം ചെയ്തുള്ള തട്ടിപ്പാണെന്നും ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നും പൊലീസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 18.65 കോടി രൂപ മാത്രമാണ് സിനിമക്ക് ചെലവായത്. എന്നാൽ 22 കോടിയെന്ന് കള്ളം പറഞ്ഞു. വാങ്ങിയ പണത്തിൻറെ ഒരു ഭാഗം പോലും പരാതിക്കാരന് തിരികെ നൽകിയില്ലെന്നും പൊലീസ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു.
മൊത്തം കളക്ഷനിൽ നിന്നുള്ള നിർമ്മാതാക്കളുടെ ഓഹരിയായി 45 കോടി രൂപ ഏപ്രിൽ മാസത്തിൽ തന്നെ ലഭിച്ചിരുന്നു. സാറ്റലൈറ്റ്, ഒ.ടി.ടി അവകാശങ്ങളിൽ നിന്നായി 96 കോടി രൂപയും വരുമാനമുണ്ടാക്കി. ഈ ദുരൂഹസാമ്പത്തികയിടപാടുകളാണ് ഇഡി അന്വേഷിക്കുന്നത്.