Director Chidambaram: ഡബ്യുസിസിയെ കുറിച്ച് അഭിമാനം; മറ്റ് സിനിമകളിലെ സ്ത്രീകൾ അതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തുന്നില്ല: ചിദംബരം
Chidambaram Congratulates WCC: ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ സമൂഹത്തിലേക്ക് എത്തിക്കാൻ കേരള സർക്കാരിനെ പ്രേരിപ്പിച്ച വിമൻ ഇൻ സിനിമാ കളക്ടീവിനെ (ഡബ്ല്യുസിസി) ഓർത്ത് താൻ അഭിമാനിക്കുന്നുവെന്നും ചിദംബരം പറഞ്ഞു.
ന്യൂഡൽഹി: മലയാള സിനിമയിൽ നിന്ന് നേരിട്ട അതിക്രമത്തെ കുറിച്ച് ഇരകൾ വെളിപ്പെടുത്തിയത് പോലെ അന്യഭാഷ അഭിനേത്രികൾ അതിക്രമങ്ങളെ കുറിച്ച് പറയാൻ തയ്യാറാകുന്നില്ലെന്ന് സംവിധായകൻ ചിദംബരം. മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നിൽ പ്രവർത്തിച്ച വിമൻ ഇൻ സിനിമ കളക്ടീവിനെ (ഡബ്ല്യുസിസി) കുറിച്ച് ഓർത്ത് താൻ അഭിമാനിക്കുന്നുവെന്നും ചിദംബരം പറഞ്ഞു. എബിപി ലൈവ് സമ്മിറ്റിൽ ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“എന്റെ അറിവ് അനുസരിച്ച് ഏകദേശം അഞ്ച് വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവങ്ങളെ ആധാരമാക്കിയുള്ളതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. നിലവിൽ മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ കൂടുതൽ സുരക്ഷിച്ചതരാണ്. മലയാള സിനിമയിൽ നിന്ന് നേരിട്ട അതിക്രമങ്ങളെ കുറിച്ച് തുറന്നു പറയാൻ ഇവിടുത്തെ സ്ത്രീകൾ തയ്യാറായി. എന്നാൽ മറ്റ് ഭാഷകളിലെ സ്ത്രീകൾ അവർ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് തുറന്നു പറയാനുള്ള ധെെര്യം കാണിക്കുന്നില്ല. അവരെ സ്വാധീനിക്കുന്ന എന്തെങ്കിലും ഘടകങ്ങൾ അവിടെ ഉണ്ടായിരുന്നിരിക്കാം. ഞങ്ങൾ ഒരു മാതൃക സൃഷ്ടിച്ചു. അതിന്റെ അലയൊലികൾ തമിഴിലും തെലുങ്കിലുമെല്ലാം ഉണ്ടായി”. ചിദംബരം പറഞ്ഞു.
ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ സമൂഹത്തിന് മുന്നിൽ പരസ്യപ്പെടുത്താൻ കേരള സർക്കാരിനെ പ്രേരിപ്പിച്ച വിമൻ ഇൻ സിനിമാ കളക്ടീവിനെ (ഡബ്ല്യുസിസി) ഓർത്ത് താൻ അഭിമാനിക്കുന്നുവെന്നും ചിദംബരം പറഞ്ഞു. സിനിമാ മേഖലയിലെ അഴുക്കുകൾ പുറത്തേക്ക് കൊണ്ടുവരാൻ ഡബ്ല്യുസിസിയ്ക്ക് സാധിച്ചു. ഇതിലൂടെ സ്ത്രീകൾക്ക് സിനിമാ മേഖലയിൽ സുരക്ഷിതമായ തൊഴിലിടം ഒരുക്കിയതിൽ സംഘടനയുടെ പ്രവർത്തനത്തിൽ താൻ അഭിമാനിക്കുന്നു. ജോലി സ്ഥലത്ത് സ്ത്രീകൾ സുരക്ഷിതമായ അന്തരീക്ഷം അർഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഞ്ഞുമ്മൽ ബോയ്സിന്റെ വിജയത്തിന് ശേഷ ഹിന്ദിയിൽ ഫാൻ്റം സ്റ്റുഡിയോസുമായും തെലുങ്കിൽ മൈത്രി മൂവി മേക്കേഴ്‌സുമായും താൻ കരാറിൽ ഒപ്പിട്ടിട്ടുണ്ടെന്ന് ചിദംബരം അറിയിച്ചു. ഈ പ്രോജക്ടുകളെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും താരങ്ങളെ ഇതുവരെ തീരുമാനമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019 ഡിസംബറിൽ ഹേമ കമ്മിറ്റി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയെങ്കിലും സർക്കാർ പുറത്തുവിട്ടിരുന്നില്ല. വിവരാവകാശ കമ്മീഷന്റ നിർദേശം അനുസരിച്ചാണ് വർഷങ്ങൾക്കുശേഷം ഓഗസ്റ്റിൽ റിപ്പോർട്ട് പുറത്തുവിടുന്നത്. ഓഗസ്റ്റ് 19-നാണ് റിപ്പോർട്ട് പുറത്തുവന്നത്.